വിദ്യാഭ്യാസം നേടി ശക്തരാകുന്നതിനൊപ്പം സാമ്പത്തിക ഭദ്രതകൂടി കൈവരിച്ചാൽ മാത്രമേ പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതി യാഥാർത്ഥ്യമായിത്തീരുകയുള്ളൂ എന്ന് വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന വിപ്ളവകാരിയായിരുന്നു ഡോ. പി. പല്പു. തന്റെ ആശയങ്ങൾ പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഒതുക്കിനിറുത്താതെ, പ്രായോഗികമായി നടപ്പിൽ വരുത്തി കാണിക്കാൻ അദ്ദേഹം മുൻകൈയെടുത്തിരുന്നു.
പണ്ട് മുതൽക്കേ കേരളം വിറ്റഴിച്ചിരുന്ന കാർഷിക വ്യാവസായിക ഉത്പന്നങ്ങളിൽ നല്ലൊരു ഭാഗം ഉത്പാദിപ്പിച്ചിരുന്നത് പിന്നാക്ക വിഭാഗങ്ങളായിരുന്നു. കയർ, കൊപ്ര, കശുഅണ്ടി, സുഗന്ധദ്രവ്യങ്ങൾ കരകൗശല വസ്തുക്കൾ തുടങ്ങിയ ഉത്പന്നങ്ങളെല്ലാം വിദേശവിപണികളിൽ പ്രിയമേറിയവ ആയിരുന്നു. അവ കച്ചവടം ചെയ്തവരെല്ലാം സാമ്പത്തികാഭിവൃദ്ധി കൈവരിച്ചെങ്കിലും അതിന്റെ നേരിയൊരംശം പോലും ഉത്പാദകർക്ക് ലഭിച്ചിരുന്നില്ല. കച്ചവടക്കാരും മദ്ധ്യവർത്തികളും പലിശയ്ക്ക് വായ്പ കൊടുക്കുന്നവരും വളർന്നെങ്കിലും യഥാർത്ഥ ഉത്പാദകർക്ക് ദാരിദ്ര്യത്തിൽ നിന്നും കരകയറാൻ കഴിഞ്ഞിരുന്നില്ല. പിന്നാക്ക വിഭാഗക്കാരായ ഈ ഉത്പാദകരെ സാമ്പത്തിക ചൂഷണത്തിൽ നിന്നും മോചിപ്പിച്ചാൽ മാത്രമേ അവരെ പുരോഗതിയുടെ പാതയിലെത്തിക്കാൻ കഴിയൂ എന്ന് മനസിലാക്കി പ്രവർത്തിച്ചു എന്നതാണ് ഡോ. പി. പല്പുവിനെ കൂടുതൽ ശ്രദ്ധേയനാക്കുന്നത്.
കീഴ്ജാതിക്കാർ എന്ന വിവേചനമുദ്ര സമൂഹത്തിലും അതിന്റെ ഫലമായി ഉണ്ടായ അപകർഷതാബോധം ചിന്താശക്തിയിലും ക്രിയാത്മകതയിലും സൃഷ്ടിച്ചിരുന്ന ആഘാതവും ക്ഷതവും മാറ്റിയെടുക്കുന്ന കാര്യം എളുപ്പമല്ലെന്ന് ക്രാന്തദർശിയായ ഡോ. പല്പു മനസിലാക്കിയിരുന്നു. 1904-ൽ കൊല്ലത്തും 1907-ൽ കണ്ണൂരിലും ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷിക - വ്യവസായ പ്രദർശനങ്ങളുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്.
കൂടുതൽ ഗൗരവതരമായ അപഗ്രഥനം അർഹിക്കുന്നതാണ് ഡോ. പല്പു തുടങ്ങിയ മലബാർ ഇക്കണോമിക് യൂണിയൻ എന്ന സാമ്പത്തിക സംരംഭത്തിനുണ്ടായ ദുരന്തം. അതിന്റെ അർത്ഥവും പ്രാധാന്യവും ഇപ്പോഴും വേണ്ടപ്പെട്ടവർ ശരിയായ രീതിയിൽ മനസിലാക്കുന്നില്ല.
പിന്നാക്കക്കാരെ, അപ്രഖ്യാപിതമായി, ക്രൂരമായ സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കുന്നതിനെതിരായ ശക്തമായ ക്രിയാത്മക പ്രതിഷേധമായിരുന്നു മലബാർ ഇക്കണോമിക് യൂണിയന്റെ രൂപീകരണം. ഇടനിലക്കാരുടെയും വിദേശ വാണിജ്യ സ്ഥാപനങ്ങളുടെയും ചൂഷണത്തിൽ നിന്നും ഉത്പാദകരെ രക്ഷിക്കുക എന്നതായിരുന്നു ഇക്കണോമിക് യൂണിയന്റെ ലക്ഷ്യം. തങ്ങളുടെ ഉത്പാദകർക്ക് ലഭിച്ചിരുന്നത് തീരെ കുറഞ്ഞ വില ആയിരുന്നു. അതുകൊണ്ടുതന്നെ അവർ ദാരിദ്ര്യത്തിലുമായിരുന്നു. ആറുലക്ഷം രൂപയുടെ മുതൽമുടക്കുമായി 1914ൽ തുടങ്ങിയ യൂണിയന്റെ പ്രഖ്യാപിത ലക്ഷ്യം ലാഭത്തിന്റെ 25 ശതമാനം വിദ്യാഭ്യാസകാര്യങ്ങൾക്കായും ശേഷിച്ചവ തൊഴിലാളികൾക്ക് ബോണസായും ഓഹരി ഉടമകൾക്കുള്ള ലാഭവിഹിതമായും വിതരണം ചെയ്യുക എന്നതായിരുന്നു. വർഷംതോറും രണ്ടുകോടി രൂപയുടെ ബിസിനസ് ചെയ്യുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. കൊച്ചിയും ആലപ്പുഴയും കേന്ദ്രമാക്കിയായിരുന്നു യൂണിയന്റെ പ്രധാന പ്രവർത്തനം. കോഴിക്കോട്ടും കമ്പനി നന്നായി പ്രവർത്തിച്ചിരുന്നു. മദ്രാസ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഒരു ഇംഗ്ളീഷ് കമ്പനിയുമായി ചേർന്ന് ഏതാനും മാസങ്ങൾ യൂണിയൻ നന്നായി ബിസിനസ് നടത്തിയിരുന്നു. യൂണിയന്റെ അസൂയാവഹമായ പ്രവർത്തന വിജയം നിരവധി ശത്രുക്കളെ സൃഷ്ടിച്ചു. വിദേശ കമ്പനികൾക്കൊപ്പം ജാതിവിരോധവും കൂടിച്ചേർന്നപ്പോൾ എതിർപ്പ് ശക്തമായി. ബാങ്കുകൾ യൂണിയന് വായ്പ നിഷേധിച്ചു. പ്രാദേശിക ഗവൺമെന്റുകൾ സഹായിക്കാൻ മുന്നോട്ടുവന്നില്ല. ഉത്പന്നങ്ങളുടെ സാമ്പിളുകൾ അയയ്ക്കാൻ കപ്പലുകൾ കിട്ടാത്ത അവസ്ഥ പോലുമുണ്ടായി.
മലബാർ ഇക്കണോമിക് യൂണിയന്റെ തകർച്ച തളർത്തിയത് പിന്നാക്കക്കാരുടെ സാമ്പത്തിക ഭദ്രത മാത്രമല്ല, സംസ്ഥാനത്തിന്റെയാകെ സാമ്പത്തിക മേഖലയെ ആണ്. ഈ തളർച്ച തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞു. യൂണിയന്റെ പ്രവർത്തനങ്ങൾ ഭംഗിയായി തുടർന്നിരുന്നുവെങ്കിലോ? വിദേശ വിപണികളുടെ താത്പര്യങ്ങൾക്ക് അനുസരണമായി ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്കരണവും ഉത്പാദനത്തിന് ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യകളും കാലാകാലങ്ങളിൽ ആധുനികവത്കരണവും നടക്കുമായിരുന്നു.
ഡോക്ടർ പി. പല്പു ഫൗണ്ടേഷൻ വർക്കിംഗ്
പ്രസിഡന്റാണ് ലേഖകൻ. ഫോൺ: 9744466666
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |