അഞ്ഞൂറ് വർഷക്കാലം ഭരിച്ച മുഗൾരാജാക്കന്മാരിൽ നിന്നും 200 വർഷക്കാലം ഭരിച്ച ബ്രിട്ടീഷുകാരിൽ നിന്നുമെല്ലാമുണ്ടായ വൈജാത്യങ്ങളെ സ്വാംശീകരിച്ചതാണ് ഇന്ത്യയുടെ ജനിതകഘടന. മുഗളന്മാരിൽ മുസ്ലിങ്ങളുടെയും ബ്രിട്ടീഷുകാരിൽ ക്രൈസ്തവരുടെയും സ്വാധീനം സ്വാഭാവികം. എന്നാലും ഈ രണ്ട് വിഭാഗങ്ങളും ഇപ്പോഴും രാജ്യത്ത് അതിസൂക്ഷ്മ ചെറു ന്യൂനപക്ഷങ്ങളാണ്. അവരുടെ സ്വാധീനം പക്ഷേ നമ്മുടെ സംസ്കാരത്തെ അതിവിശാലമാക്കുകയുണ്ടായി. പഴയ ചാതുർവർണ്യരീതിയൊക്കെ വളരെക്കാലം നിലനിന്നപ്പോഴും ഇത്തരം സംസ്കാരങ്ങളുടെ സ്വാധീനത്താലുണ്ടായ വൈജാത്യങ്ങളാണ് ഇന്ത്യയുടെ സൗന്ദര്യം.
ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലയായ ഈ സൗന്ദര്യബോധത്തിലേക്ക് ഹിന്ദു സ്വത്വബോധം ബോധപൂർവം കടത്തിവിടാനുള്ള ശ്രമമുണ്ടാകുന്നുവെന്നത് ഭരണഘടനയുടെ നിലനില്പിന് പോലും വെല്ലുവിളിയുയർത്തുന്നുവെന്ന ആശങ്കയുയരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ രൂപത്തെ ചൊല്ലിയുയരുന്ന വിവാദങ്ങളടക്കം ഈ ആശങ്കയെ ബലപ്പെടുത്തുന്നുണ്ട്.
മൂന്നാം ബി.സി മുതൽ ആറാം നൂറ്റാണ്ട് വരെ വാണിരുന്ന 'ചേര" രാജാക്കന്മാരിൽ നിന്നാണ് കേരളമെന്ന പേര് ഉരുത്തിരിഞ്ഞതെന്നാണല്ലോ ചരിത്രം പറയുന്നത്. ചോള, പാണ്ഡ്യാ, സത്യപുത്ര എന്നീ രാജവംശജരുടെ ആക്രമണങ്ങളെ ചെറുത്തുനിന്നാണ് ചേരരാജാക്കന്മാർ ഭരിച്ചത്. ഈ നാട്ടുരാജാക്കന്മാരുടെ വരവ് ആറാം നൂറ്റാണ്ടിലെ ആര്യന്മാരുടെ കടന്നുവരവിലൂടെയാണെന്നും അതല്ല, എട്ടാം നൂറ്റാണ്ടിലെ നമ്പൂതിരി-ബ്രാഹ്മണ സമ്പ്രദായങ്ങളുടെ വരവിലൂടെയാണെന്നുമുള്ള വാദഗതികളുണ്ട്. മനുഷ്യരെ മതബോധത്തിൽ നിറുത്തിക്കൊണ്ട് ജാതീയാടിസ്ഥാനത്തിൽ വിഭജിപ്പിച്ചാൽ അവരാ പ്രത്യേക ജാതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ചട്ടക്കൂടിനകത്ത് ഒതുക്കപ്പെട്ടുകൊള്ളും എന്ന യുക്തിയാണ് ഇത്തരം വാദഗതികൾക്ക് പിന്നിൽ.പതിനേഴാം നൂറ്റാണ്ടിൽ വൈദേശികാധിപത്യമെത്തിയതോടെ അതുവരെയുള്ളതിൽ നിന്നുള്ള വിപരീത പരിണാമത്തിന് തുടക്കം കുറിക്കുകയുണ്ടായി. 1602ൽ ഡച്ച് അധിനിവേശവും അതിന് ആനുപാതികമായി 1605ലെ 'മുസിരിസ് പട്ടണം" എന്ന ഫാക്ടറി നിർമ്മാണവുമാണ് ആദ്യത്തെ ലക്ഷണമൊത്ത വിദേശ കുടിയേറ്റം. 1664ൽ ലൂയി പതിനാറാമന്റെ സന്ദർശനത്തെ തുടർന്ന് 1668ൽ ഫ്രഞ്ചു കുടിയേറ്റവും 1669ൽ രണ്ടാം മുസിരിസ് പട്ടണവുമുണ്ടായി. വിദേശകുടിയേറ്റ കച്ചവടക്കാരുടെ ആകർഷകമായ നാഗരികതയും ജീവിതശൈലിയും ചർമ്മ സൗന്ദര്യവും ഭാരതത്തിലെ ഭരണാധികാരികളുടെ കവാടങ്ങൾ ഇവർക്കായി എളുപ്പം തുറക്കപ്പെടാനിടയാക്കി.
ഏകീകൃതമായൊരു വ്യവസ്ഥിതി പറയാനില്ലാതിരുന്ന നമ്മുടെ രാജ്യത്തെ പല തലങ്ങളിൽ കീഴപ്പെടുത്താൻ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് സാധിച്ചു. (1858- 1947). ഈ ഭൂതകാല ദുരനുഭവങ്ങളിൽ നിന്ന് ഇരുപതാം നൂറ്റാണ്ടിലാണ് ഭാരതം മുക്തി നേടുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള നാട്ടു ഭരണാധികാരികൾ ബ്രിട്ടീഷ് ഭരണത്തെ അനുകൂലിച്ചിട്ടുള്ളതായി നമുക്കറിയാം. ബ്രിട്ടീഷ് ഭരണത്തോടുള്ള ഇവരുടെ വിധേയത്വം ഭരണാധികാരികൾക്കും അവരുടെ പരിചാരകർക്കും സ്വന്തം ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഉപകരിച്ചിട്ടുമുണ്ട്. ബ്രിട്ടീഷ് ഭരണം ഭാരതത്തെ എല്ലാ അർത്ഥത്തിലും തകർച്ചയിലേക്കും അടിമത്തത്തിലേക്കുമാണ് നയിച്ചത്. എങ്കിലും അത് ഭാരതത്തിന് സംസ്കാര വൈവിദ്ധ്യം സമ്മാനിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം ആഗോളതലത്തിൽ ശാസ്ത്ര, സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്ക് ഉണർവേകുകയുണ്ടായി. അതിന്റെ ഭാഗമായി ഭാരതീയർക്കും ലോകത്തിലെ പലരാജ്യങ്ങളിൽ ചുറ്റിസഞ്ചരിക്കുവാനും പഠിക്കുവാനും സമ്പർക്കം പുലർത്തുവാനുമുള്ള അവസരങ്ങൾ വന്നു ചേർന്നു. ഏകീകൃതമായി ജനങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന ജനാധിപത്യ ബോധം ഉടലെടുക്കുകയും, ഒരുമാറ്റം രാജ്യം ആവശ്യപ്പെടുന്ന സാഹചര്യം ഉരുത്തിരിയുകയുമുണ്ടായി. ഭൂതകാലത്തിന്റെ ദുരനുഭവങ്ങളിൽ നിന്നെല്ലാം പാഠമുൾക്കൊണ്ടാണ് രാജ്യത്തിനെ പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കായി നമ്മൾ ഒരുക്കിയെടുത്തതെങ്കിലും വർണവിവേചനം ഇപ്പോഴും പൂർണമായി തുടച്ചുനീക്കപ്പെട്ടെന്ന് പറയാനാവില്ല.
ഇതും നമ്മുടെ ജനിതകഘടനയുടെ ഭാഗമായതിനാലാണല്ലോ അവർണ ജനവിഭാഗത്തിന് സംവരണം നൽകി സംരക്ഷിക്കാൻ ഭരണഘടന ശ്രദ്ധ പുലർത്തിയത്. അപ്പോഴും ജനങ്ങളെ അണിചേർത്ത് നിയന്ത്രിക്കുന്നതിൽ ഇന്ത്യൻ സംവിധാനത്തിൽ മതത്തിന് പ്രാധാന്യമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ജനതതിക്ക് മേൽ സ്വത്വബോധം കൊണ്ടുവരികയും അവരെയെല്ലാം അതിന്റെ കീഴിൽ അണിനിരത്താൻ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയം രാജ്യത്തിന്റെ ഫെഡറൽഘടനയ്ക്ക് വെല്ലുവിളിയാണ്.
മിത്തുകൾക്ക് ചരിത്രപരിവേഷം കൊടുത്ത് ഭൂരിപക്ഷ വിഭാഗത്തിന്റെ പൊതുബോധത്തിലത് അടിച്ചേല്പിക്കുകയും ആ തരത്തിൽ പുതിയ സ്വത്വബോധം സൃഷ്ടിച്ചെടുക്കുകയുമാണിപ്പോൾ. ജനാധിപത്യത്തെക്കാൾ മഹത്വപൂർണമായിരുന്നു രാജഭരണകാലഘട്ടമെന്ന് സ്ഥാപിച്ചെടുക്കാനായി അതിമാനുഷ പരിവേഷമുള്ള രാജാക്കന്മാരുടെ കഥകൾ പ്രചരിപ്പിക്കുന്നു. തികച്ചും ജനാധിപത്യവിരുദ്ധമായ പ്രചാരവേലകളടിച്ചേല്പിക്കപ്പെടുന്നു.
തലക്കരത്തിന്റെയും മുലക്കരത്തിന്റെയും പീഡാനുഭവങ്ങൾ നേരിട്ടറിഞ്ഞിട്ടുള്ള തലമുറ മണ്മറഞ്ഞ് പോയത് ഇത്തരം പ്രചാരകർക്ക് സൗകര്യമാകുന്നു. 1950കളിൽ പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനായ എം.കെ. ശ്രീനിവാസ് ആണ് സാൻസ്ക്രിറ്റൈസേഷൻ എന്ന പ്രയോഗം ആദ്യമായി നടത്തിയത്. ജാതിയിലും വർണത്തിലും താഴെത്തട്ടിൽ കിടക്കുന്ന ജനവിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ സാമൂഹ്യമായി മുകളിൽ നിൽക്കുന്ന ജാതിയുടെ ആചാരങ്ങളിലേക്ക് ക്രമേണ ഉയർത്തപ്പെടുന്ന പ്രക്രിയയെയാണ് അദ്ദേഹം സാൻസ്ക്രിറ്റൈസേഷൻ എന്ന് വിശേഷിപ്പിച്ചത്. സാമൂഹ്യശാസ്ത്രത്തിൽ പാസ്സിംഗ് എന്ന ആശയത്തിന് സമാനമാണിത്. വിശാലമായ അർത്ഥത്തിൽ ഇതിനെ ബ്രാഹ്മണ്യവത്കരണമെന്ന് വിളിക്കാം. പ്രാദേശികമായ ആചാരങ്ങളെയെല്ലാം ബ്രാഹ്മണിക്കൽ പാരമ്പര്യത്തിലേക്ക് മാറ്റിയെടുക്കുന്ന പ്രക്രിയയെയാണ് ബ്രാഹ്മണൈസേഷൻ അല്ലെങ്കിൽ ബ്രാഹ്മണ്യവത്കരണമെന്ന് പറയുന്നത്. ഭരണകൂടത്തിന് നേതൃത്വം നൽകുന്നവർ രാഷ്ട്രീയമായി ഈ പ്രക്രിയയെ ഉപയോഗിക്കാൻ തുടങ്ങുമ്പോഴാണ് ഭരണഘടനയുടെ മുഖ്യസ്ഥായിയായ ജനാധിപത്യ, ഫെഡറൽ ആശയങ്ങൾ അട്ടിമറിക്കപ്പെടുക. ഇന്ത്യയിലെമ്പാടും ന്യൂനപക്ഷ ജനവിഭാഗങ്ങൾ ഭീതിയോടെയാണ് ഈ മാറുന്ന സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുന്നത്. അപ്പോഴും കേരളത്തിലെ ന്യൂനപക്ഷങ്ങളുൾപ്പെടെയുള്ള ജനവിഭാഗമാകെ തലയുയർത്തി നിൽക്കുന്നുവെന്നത് അഭിമാനകരവും ആശ്വാസകരവുമാണ്. നൂറ്റാണ്ടുകൾ പിന്നിലേക്ക് നമ്മെ നയിക്കുന്നതിനെതിരായ പ്രതിരോധം തീർക്കൽ കഠിനമാണ്.
(സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്
നിയമസഹായം നൽകുന്ന സ്കൈലേഗ
കമ്പനിയുടെ സ്ഥാപക ഡയറക്ടറാണ് ലേഖകൻ. ഫോൺ: 9746995555)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |