പ്രണയം വിസമ്മതിക്കുന്നവരെ കൊന്നുതള്ളുന്ന ആസുരതയിലൂടെയാണ് കേരളം കടന്നു പോകുന്നത്. കത്തിമുനയിൽ നിറുത്തി എങ്ങനെയാണ് ഒരാളെ പരിശുദ്ധമായി പ്രണയിക്കാൻ കഴിയുന്നത്? പ്രണയത്തിൽ മാത്രമല്ല കേരളത്തിന്റെ സമസ്ത മേഖലകളിലും തകർച്ച വന്നിട്ടുണ്ട്. കാമുകനെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുന്ന കാമുകി. എഴുപത് കഴിഞ്ഞ മുതിർന്ന നേതാക്കൾ പോലും 'കോളേജിൽ തമ്മിൽത്തല്ലിയ വീരസ്യം "പറയുന്ന വാർത്താസമ്മേളനങ്ങൾ, സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന പെൺകുട്ടികൾ...നൊന്തുപെറ്റ കുഞ്ഞിനെ കല്ലിലടിച്ചു കൊല്ലുന്ന മാതൃത്വം മുതൽ ശിഷ്യരെ പീഡിപ്പിക്കുന്ന ഗുരുനാഥർ വരെ. ആത്മീയതയിലും ആരോഗ്യരംഗത്തും തകർച്ച പടർന്നിരിക്കുന്നു. മനുഷ്യത്വം മുതൽ മതേതരത്വം വരെ തകർന്നിരിക്കുന്നു.
ഉള്ളുപൊള്ളയായ മതേതര പൊങ്ങച്ചത്തിന്റെ നേർത്ത പുറംതോടിന്റെ പുറത്താണ് നട്ടെല്ല് തകർന്ന സാംസ്കാരിക കേരളം തളർന്നു കിടക്കുന്നത്. പുരോഗമനാശയത്തിന്റെ വക്താക്കൾ പോലും സ്വജാതീയതയുടെ സ്വകാര്യ കൂട്ടായ്മകളിൽ മറ്റു മതങ്ങളെയും മതദർശനങ്ങളെയും കുറ്റംപറയാൻ തുടങ്ങിയിട്ട് കാലമേറെയായി. ഈ യാഥാർത്ഥ്യത്തെ നിഷേധിച്ചിട്ട് കാര്യമില്ല. രാഷ്ട്രത്തിനോടും രാഷ്ട്രീയത്തിനോടും അല്പം പോലും ആത്മാർത്ഥയില്ലാത്ത ചില രാഷ്ട്രീയ നേതാക്കന്മാർ നട്ടുനനച്ച് വളർത്തിയ വിഷവൃക്ഷ തണലിലാണ് ഇപ്പോൾ കേരളത്തിന്റെ മതസങ്കല്പങ്ങൾ വിശ്രമിക്കുന്നത്. ഇതൊരു ദുരന്തമാണ്.
അരാഷ്ട്രീയതയെ അന്തസായി കാണുന്ന ഇന്നത്തെ യുവതലമുറയിലെ ഭൂരിഭാഗവും രാഷ്ട്രീയത്തെ അശ്ലീലമായാണ് കാണുന്നത്. അഴിമതിയും അധികാരവും പരസ്പരപൂരകമാണെന്ന് വിശ്വസിക്കുന്ന വിശുദ്ധിയില്ലാത്ത രാഷ്ട്രീയനേതാക്കന്മാരാണ് വിദ്യാസമ്പന്നരായ യുവാക്കളെ അരാഷ്ട്രീയതയിലേക്ക് നയിക്കുന്നത്. പാഠപുസ്തകങ്ങൾ കാണാതെ പഠിച്ചും മൊബൈൽ ഫോണിലൂടെ മാത്രം ലോകത്തെയറിഞ്ഞും ജീവിക്കുന്ന തലമുറ. സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കാതെയും പുരോഗമന ചിന്തകൾക്കെതിരെ പുറംതിരിഞ്ഞും നിൽക്കുന്ന ഈ അലസ തലമുറ വർത്തമാന കേരളത്തിന്റെ ദുരന്തവും ഭാവി കേരളത്തിന്റെ മഹാദുരന്തവും ആയിരിക്കും.
കലാലയങ്ങളിലെ അരാഷ്ട്രീയതയിൽ നിന്നാണ് കേരളത്തിന്റെ സംസ്കാരത്തിന് അപചയം തുടങ്ങിയത്. എന്നും എപ്പോഴും മാറ്റത്തിന്റെ കാറ്റ് വീശിയിരുന്ന കലാലയങ്ങൾ സാംസ്കാരികമായി ഇന്ന് നിർജീവമാണ്. ഇന്നത്തെ കലാലയങ്ങളിൽ നിന്ന് കഥകളോ കവിതകളോ പിറവിയെടുക്കുന്നില്ല. നവീനമായ ആശയങ്ങളും അതിനെ ചൊല്ലിയുള്ള ആരോഗ്യപരമായ ആക്രോശങ്ങളും കേൾക്കാനില്ല. വേറിട്ട സിനിമകളെക്കുറിച്ചുള്ള അർത്ഥസമ്പുഷ്ടമായ സംവാദങ്ങൾ സംഘടിപ്പിക്കപ്പെടുന്നില്ല. കലാലയ യൗവ്വനങ്ങളിൽ നിന്നും ഗൗരവമായ വായന പോലും നഷ്ടപ്പെട്ടിരിക്കുന്നു. പകരം ഒരു ചെറുവിഭാഗം വിദ്യാർത്ഥികൾ അവർക്കിഷ്ടമുള്ള ഏതെങ്കിലും നേതാവിന് വേണ്ടി വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്നുകൊണ്ട് സൈബർ യുദ്ധം ചെയ്യുകയാണ്. ആശയങ്ങളിൽ നിന്നും അടർന്ന് വ്യക്തി കേന്ദ്രീകൃതമായി രാഷ്ട്രീയം.
പള്ളിക്കൂടത്തിന്റെ പരിശുദ്ധി നഷ്ടപ്പെട്ടതും സാംസ്കാരിക അധഃപതനത്തിന്റെ ഒരു കാരണമാണ്. ഓരോ കുഞ്ഞു മനസിലും സംസ്കാരത്തിന്റെ വിത്തിടുന്നത് കുടുംബത്തിൽ നിന്നാണ്. ആ വിത്തിന് വളവും വെള്ളവും കൊടുത്തു പരിപോഷിപ്പിക്കുന്നത് വിദ്യാഭ്യാസകാലഘട്ടമാണ്. നിർഭാഗ്യവശാൽ ജോസഫ് മുണ്ടശ്ശേരിയും എം.എ.ബേബിയും പ്രൊഫ.സി.രവീന്ദ്രനാഥും വി. ശിവൻകുട്ടിയും ഒഴികെയുള്ള കേരളത്തിലെ എല്ലാ വിദ്യാഭ്യാസമന്ത്രിമാരും പള്ളിക്കൂടത്തെ കച്ചവടവത്കരിക്കാനാണ് മത്സരിച്ചത്. പാഠപുസ്തകങ്ങളിൽ നിന്ന് മണ്ണും മനുഷ്യനും മനസും പ്രകൃതിയും തിരസ്കരിക്കപ്പെട്ടു. അവനവനെയും ലോകത്തെയും നന്നാക്കാൻ കഴിവുള്ള ഗുരുദേവ ദർശനങ്ങൾക്ക് പോലും പാഠപുസ്തകങ്ങളിൽ വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല.
സാഹിത്യത്തിലൂടെയാണ് സംസ്കാരം സമ്പന്നമാകുന്നത്. കേരളത്തിലെ സാമൂഹ്യവ്യവസ്ഥിതിയെ മാറ്റിയതും സാഹിത്യത്തിലൂടെയാണ്. അക്ഷരങ്ങളുടെ ചേർച്ചയും വാക്കുകളുടെ അർത്ഥവും വരികളുടെ സൗന്ദര്യവും നോക്കിയാണ് ഒരു സാഹിത്യ സൃഷ്ടിയെ വിലയിരുത്തുന്നത്. ആരെഴുതി എന്നതല്ല എന്തെഴുതി എന്നതാണ് പ്രധാനം. ആരെഴുതിയാലും എഴുത്തിലെ ആശയത്തെ മാത്രമാണ് വായനക്കാരൻ സ്വീകരിക്കുന്നത്. എഴുത്തുകാരന്റെ ജാതിയും മതവും രാഷ്ട്രീയവും ഗോത്രവും ലിംഗവുമൊന്നും നല്ല വായനക്കാർ തിരക്കാറില്ല.
കാലവും ലോകവും മാറുന്നതോടൊപ്പം കോലവും മാറുന്നത് നാട്ടുനടപ്പാണ്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാഹിത്യ സാംസ്കാരിക മേഖലകളിൽ വന്നിട്ടുള്ള മാറ്റം വേദനാജനകമാണ്. ആത്മശുദ്ധീകരണം നടത്തേണ്ട ആത്മീയത പോലും ആഡംബരത്തിന്റെയും ആർഭാടത്തിന്റെയും പ്രതീകമായി മാറി.
സംസ്കാരമാണ് ഒരു ദേശത്തിന്റെ അസ്തിത്വം നിലനിറുത്തുന്നത്. നന്മയും മേന്മയും അഴകും അന്തസും നിറഞ്ഞുനിന്നിരുന്ന കേരളീയ സംസ്കാരത്തിന് മുകളിൽ കരിനിഴൽ വീണുകഴിഞ്ഞു. ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന ഓരോ മലയാളിയും കേരളീയ സംസ്കാരത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞയെടുക്കേണ്ട സമയം കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |