ഞാൻ സിനിമയിലെത്താൻ ഉറപ്പായും പ്രഥമകാരണം സതീഷേട്ടനാണ്. അദ്ദേഹത്തിന്റെ വേർപാട് ഞെട്ടിക്കുന്നതും വിശ്വസിക്കാനാവാത്തതുമാണ്.
എൽ.എൽ.ബിക്ക് ഒന്നാം റാങ്ക് നേടി നിൽക്കുന്ന കാലത്താണ് അദ്ദേഹത്തെ കാണുന്നത്. 1999 കാലത്ത് റോഡിലൂടെ പോകുമ്പോൾ മഴ പെയ്തു. നനയാതെ കയറിനിന്നത് പനോരമ ടി.വിയുടെ ഓഫീസിന് മുന്നിലാണ്. അകത്ത് കയറി സതീഷേട്ടനെ കണ്ടു സംസാരിച്ചു.
ആങ്കറിംഗിൽ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു. ഉണ്ടെന്ന് ഞാൻ മറുപടി നൽകി. പിറ്റേന്നുതന്നെ ആങ്കറിംഗ് ചിത്രീകരിച്ചു. സൂര്യ ടി.വിക്ക് വേണ്ടി പൊൻപുലരി എന്ന പരിപാടിയാണ് ആദ്യം ചിത്രീകരിച്ചത്. പിന്നീട് നിരവധി പരിപാടികൾ അവതരിപ്പിച്ചു. അതാണ് എനിക്ക് സിനിമയിലേക്ക് വഴിതുറന്നത്.
വലിയ സ്നേഹമാണ് ഞങ്ങൾ തമ്മിൽ പുലർത്തിയിരുന്നത്. കുറച്ചുനാളായി നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഫോണിൽ സംസാരിച്ചിരുന്നു. മരണവിവരം ഞെട്ടിച്ചു.
മികച്ച എഴുത്തുകാരനാണ് സതീഷ്. മണ്ണ് ഉൾപ്പെടെ അദ്ദേഹത്തിന്റെ നോവലുകൾ ശ്രദ്ധേയമാണ്. നല്ലൊരു സംഘാടകനുമായിരുന്നു. കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക വൈഭവമുണ്ടായിരുന്നു. എവിടെയും ശ്രദ്ധിക്കപ്പെടുന്ന രൂപഭാവമാണ് അദ്ദേഹത്തിന്റേത്. കാഴ്ചയിൽ സുമുഖൻ, ആറടി പൊക്കം എന്നിവ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ സവിശേഷശ്രദ്ധ അദ്ദേഹം പുലർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |