പൊലീസിലെ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കാനുള്ള നടപടികളുമായി സർക്കാർ അതിവേഗം മുന്നോട്ടുപോവുകയാണ്. 62,000 അംഗങ്ങളുള്ള പൊലീസിൽ ഇപ്പോഴുള്ളത് 8.19 ശതമാനം വനിതകൾ മാത്രം. 451 അംഗങ്ങളുള്ള വനിതാബറ്റാലിയൻ പൊലീസിലുണ്ട്. വനിതാ പ്രാതിനിധ്യക്കുറവ് ചർച്ചയാവുന്നതിനിടെയാണ്, അഗ്നിരക്ഷാ സേനയിൽ നൂറ് വനിതകളെ ഉടനടി നിയമിക്കാൻ സർക്കാർ നടപടി തുടങ്ങിയത്. വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എന്നാണ് തസ്തികയ്ക്ക് പേര്. തീ കെടുത്താൻ പെൺകരങ്ങളെത്തുന്നത് ലിംഗസമത്വത്തിൽ പുതിയ ചുവടുവയ്പ്പായിരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഫയർഫോഴ്സിൽ സ്ത്രീകളെ നിയമിക്കുന്നതിൽ കേരളം നാലാം സ്ഥാനത്താണ്. തമിഴ്നാട് ഫയർഫോഴ്സിൽ ഓഫീസർ കാറ്റഗറിയിൽ 2003മുതൽ വനിതകളുണ്ട്. മുംബയ് ഫയർബ്രിഗേഡിൽ 2012ൽ വനിതകൾക്ക് നിയമനം നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ 2014ൽ 155വനിതകളെ ഫയർഫോഴ്സിൽ നിയമിച്ചിരുന്നു
ഇതുവരെ ഫയർഫോഴ്സിൽ നേരിട്ട് വനിതകളെ നിയമിച്ചിട്ടില്ല. സി.ആർ.പി.എഫിൽ നിന്ന് വിരമിച്ചവരടക്കം ഏതാനും പേർ ഹോംഗാർഡുമാരായി സേനയിലുണ്ടെങ്കിലും വനിതകളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നത് ആദ്യമാണ്. പി.എസ്.സി വഴിയുള്ള ഡയറക്ട് റിക്രൂട്ട്മെന്റാണ്. റീജിയണൽ ഫയർ ഓഫീസറാണ് നിയമനാധികാരി. നീന്തൽ പ്രാവീണ്യമുള്ളവർക്ക് മാത്രമേ ഫയർഫോഴ്സിൽ ഓഫീസറാകാനാവൂ. മറ്റ് യോഗ്യതക ൾക്ക് പുറമേ രണ്ട് മിനിറ്റ് 15സെക്കൻഡ് കൊണ്ട് 50മീറ്റർ നീന്താനും നീന്തൽ കുളത്തിൽ രണ്ട് മിനിറ്റ് പൊങ്ങിക്കിടക്കാനുമുള്ള കഴിവും നിർബന്ധമാണ്. നിയമിക്കപ്പെടുന്നവർക്ക് നീന്തലിലെ പ്രാവീണ്യം ഉറപ്പാക്കണമെന്ന് പി.എസ്.സി ആവശ്യപ്പെട്ടിരുന്നു.
വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായി 18നും 26നും മദ്ധ്യേ പ്രായമുള്ളവരെയാണ് നിയമിക്കുക. പ്ലസ്ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 152സെന്റീമീറ്ററെങ്കിലും ഉയരമുണ്ടാവണം. പട്ടിക വിഭാഗക്കാർക്ക് 150സെ.മി മതി. കാഴ്ചക്കുറവുമുണ്ടാവരുത്.
ശാരീരിക യോഗ്യതയ്ക്കൊപ്പം കായികക്ഷമതാ പരീക്ഷയുമുണ്ട്. 8 കായിക ഇനങ്ങളിൽ 5 എണ്ണം വിജയിച്ചാലേ യോഗ്യത നേടാൻ കഴിയൂ. ഇനങ്ങൾ ഇവയാണ്:- 100 മീറ്റർ ഓ ട്ടം– 17 സെക്കന്റ്, ഹൈജമ്പ്– 106സെ.മീ, ലോംഗ് ജംബ് – 305 സെ.മീ, ഷോട്ട് പുട്ട് (4 കി.ഗ്രാം)– 488 സെ.മീ, 200 മീറ്റർ ഓട്ടം– 36 സെക്കന്റ്, ത്രോബോൾ– 14 മീറ്റർ, ഷട്ടിൽ റേസ് (4x25 മീറ്റർ)– 26 സെക്കന്റ്, സ്കിപ്പിംഗ് (ഒരു മിനിറ്റ്)– 80 തവണ. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അഭിലഷണീയം. തൃശൂരിലെ ഫയർസർവീസ് അക്കാഡമിയിൽ ആറുമാസത്തെ പരിശീലനം, ഏതെങ്കിലും ഫയർ സ്റ്റേഷനിൽ ആറുമാസത്തെ പരിശീലനം എന്നിവയുണ്ടാവും. പരിശീലനത്തിന്റെ അവസാനകാലത്ത് എഴുത്തുപരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും നടത്തും. ഇവയിൽ വിജയിക്കാനായില്ലെങ്കിൽ പരിശീലനം ഒരുമാസം കൂടി നീളും. റീ ടെസ്റ്റിലും പരാജയപ്പെട്ടാൽ ഫയർഫോഴ്സ് മേധാവിക്ക് ഒരു അവസരം കൂടി നൽകാം. ഇതിലും പരാജയപ്പെട്ടാൽ പരിശീലനത്തിൽ നിന്ന് പുറത്താക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിൽ 15വീതവും 11ജില്ലകളിൽ അഞ്ചു വീതവും വനിതാ ഉദ്യോഗസ്ഥരെ നിയമിക്കും. കൺട്രോൾറൂമിലും റൈറ്റർമാരായും വനിതകളുണ്ടാവും. ഭാവിയിൽ സ്റ്റേഷൻ ഓഫീസർ തുടങ്ങിയ തസ്തികകളിൽ സ്ഥാനക്കയറ്റം കിട്ടും.
കേരളം പിന്നിൽ
പൊലീസിലെ വനിതാ പ്രാതിനിധ്യത്തിൽ കേരളം പിന്നിലാണ്. 8.7ശതമാനം മാത്രമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. പൊലീസിലെ വനിതകളുടെ പ്രാതിനിധ്യം 33 ശതമാനമായി ഉയർത്തണമെന്നാണ് രണ്ടാം കേന്ദ്ര ഭരണ നവീകരണ കമ്മിഷന്റെ ശുപാർശ. വനിതകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള നടപടികളുടെ ഭാഗമായാണു ഭരണ നവീകരണ കമ്മിഷൻ ഈ ശുപാർശ നൽകിയത്. ശുപാർശയുടെ അടിസ്ഥാനത്തിൽ 2009 ലും 2014, 2015 ലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക നിർദേശങ്ങൾ നൽകിയെങ്കിലും കാര്യമായ നടപടികളെടുക്കാൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
കേരള പൊലീസിൽ 8.79 ശതമാനം വനിതകളുണ്ട്. ബിഹാർ പൊലീസിൽ വനിതകൾക്ക് 38 ശതമാനം സംവരണമുണ്ടെങ്കിലും നിലവിൽ സേനയുടെ നാലിലൊന്നു മാത്രമാണ് വനിതകൾ. നിലവിലെ നിയമന രീതി തുടർന്നാൽ ബിഹാറിൽ അടുത്ത 3 വർഷത്തിനുള്ളിൽ വനിതകളുടെ എണ്ണം 33 ശതമാനമാകും. ഗുജറാത്ത് പൊലീസിലും അടുത്ത 15 വർഷത്തിൽ മൂന്നിലൊന്ന് വനിതകളാകും. 25 വർഷത്തിനുള്ളിൽ യുപിയും 33 ശതമാനം വനിതകളെന്ന കടമ്പ കടക്കും. ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, പഞ്ചാബ്, തെലങ്കാന, ഡൽഹി, പുതുച്ചേരി എന്നിവിടങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻ നിക്കോബാർ, ചണ്ഡിഗഡ്, ദാദ്ര നഗർ ഹവേലി, ദാമൻ ദ്യു, ലക്ഷദ്വീപ് എന്നിവിടങ്ങളിലും പൊലീസിൽ 33ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |