സംസ്ഥാന സർക്കാർ കാരുണ്യപദ്ധതിയിൽ നിന്ന് 1000 രൂപ കാൻസർ രോഗികൾക്ക് പ്രതിമാസം പെൻഷനായി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നുമാസമായി ആർക്കും പെൻഷൻ ലഭിക്കുന്നില്ലെന്നത് ദുഃഖകരമാണ്. സർക്കാർ എല്ലാ ക്ഷേമപെൻഷനുകളും വർദ്ധിപ്പിക്കുമ്പോൾ കാൻസർ പെൻഷനിൽ ഒരു രൂപയുടെ വർദ്ധനപോലും നൽകുന്നില്ല. സംരക്ഷിക്കേണ്ട വിഭാഗത്തെ സർക്കാർ എല്ലാ അർത്ഥത്തിലും അവഗണിക്കുകയാണ്.
മാരകരോഗത്തിന് അടിമപ്പെട്ട അവശരും നിസ്സഹായരുമായ ഈ പാവപ്പെട്ട മനുഷ്യരെ സർക്കാരും മന്ത്രിമാരും ജനപ്രതിനിധികളും പാടേ മറന്നുപോകുന്നു.
സർക്കാർ നൽകുന്ന 1000 രൂപ ഒരു ദിവസത്തെ മരുന്നിനുപോലും തികയില്ല. പലവിധ ടെസ്റ്റുകൾ നടത്താൻ ഭാരിച്ചതുക വേണ്ടിവരും. അവശരും അശരണരുമായ രോഗികളും നിരാലംബരായ കുടുംബാംഗങ്ങളും ജീവിതത്തിന് മുന്നിൽ പകച്ചുനിൽക്കുമ്പോൾ കടുത്ത പ്രഹരമായി ഏപ്രിൽ ഒന്നുമുതൽ മരുന്നുകളുടെ ഭാരിച്ച വിലവർദ്ധനയും.
കാൻസർ രോഗികളുടെ പെൻഷൻ മുടങ്ങാതെ നൽകേണ്ടത് സർക്കാരിന്റെ കടമയാണ്. അധികാരികൾ കടമ മറക്കരുത്.
പട്ടം എൻ. ശശിധരൻ,
തിരുവനന്തപുരം.
കാലത്തിന്
പുറംതിരിഞ്ഞു നിൽക്കരുത്
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭരതനാട്യം അവതരിപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന മുസ്ളിം യുവതിയ്‌ക്ക് മതത്തിന്റെ പേരുപറഞ്ഞ് വിലക്കേർപ്പെടുത്തിയ സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കി.
പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീചിത്തിര തിരുനാൾ മഹാരാജാവ് ആചാരസംരക്ഷണത്തിന് വേണ്ടി നിലകൊണ്ടിരുന്നെങ്കിൽ ഇൗഴവർ, വിശ്വകർമ്മജർ, പുലയർ, പാണർ, നായാടികൾ തുടങ്ങിയവർക്ക് ക്ഷേത്രപ്രവേശനം ലഭിക്കുമായിരുന്നില്ല. ആചാരങ്ങളുടെ പേരിൽ എന്തെല്ലാം അതിക്രമങ്ങളാണ് ഇവിടെ നടന്നിരുന്നത്.
ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ മാത്രമല്ല പല ക്ഷേത്രങ്ങളിലും ഹിന്ദുമതത്തിലെ തന്നെ ചില വിഭാഗങ്ങളെ കലാപരിപാടികളിൽ പങ്കെടുപ്പിക്കാറില്ലെന്നും അറിയുന്നു. കാലത്തിന് പുറംതിരിഞ്ഞുനിൽക്കുന്ന ആചാരസംരക്ഷകരായ പാരമ്പര്യവാദികളെയാണ് ക്ഷേത്രത്തിന് പുറത്താക്കേണ്ടത്. ക്ഷേത്രങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാനും അങ്ങനെ ഹൈന്ദവ ഏകീകരണത്തിനും ഇതാവശ്യമാണ്. ദീർഘവീക്ഷണമുള്ള സംഘടനകൾ അതിനായി യത്‌നിക്കണം.
വി.എസ്. ബാലകൃഷ്ണപിള്ള
തൊടുപുഴ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |