ഒപ്പിട്ടവരിൽ കേരള ഹൈക്കോടതി മുൻ ജഡ്ജിയും
ന്യൂഡൽഹി : പൊതുമദ്ധ്യത്തിൽ അവഹേളിച്ചും സമ്മർദ്ദത്തിലാക്കിയും ജുഡിഷ്യറിയുടെ പവിത്രത തകർക്കാൻ നിക്ഷിപ്ത താത്പര്യക്കാർ ആസൂത്രിത നീക്കം നടത്തുന്നെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് 21 റിട്ടയേർഡ് ജഡ്ജിമാരുടെ കത്ത്.
സങ്കുചിത രാഷ്ട്രീയ - വ്യക്തി താത്പര്യങ്ങളുള്ള സംഘങ്ങൾ നീതിന്യായ വ്യവസ്ഥയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം തകർക്കാൻ ശ്രമിക്കുന്നു. ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
സുപ്രീംകോടതി റിട്ട. ജഡ്ജിമാരായ ദീപക് വർമ്മ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എം.ആർ. ഷാ, കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ തുടങ്ങി 21 മുൻ ജഡ്ജിമാരാണ് ഒപ്പിട്ടിരിക്കുന്നത്.
സമാന ആശങ്ക പങ്കുവച്ച് 600ൽപ്പരം അഭിഭാഷകർ നേരത്തെ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ്, സ്വരൂപമ ചതുർവേദി, ബാർ കൗൺസിൽ ഒഫ് ഇന്ത്യ അദ്ധ്യക്ഷൻ മനൻ കുമാർ മിശ്ര തുടങ്ങിയവരാണ് അതിൽ ഒപ്പിട്ടിരുന്നത്.
ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ച ദിവസമാണ് കത്തെന്നത് ശ്രദ്ധേയമാണ്. കേസിലെ പ്രതിയായ കെ.കവിതയുടെ ജാമ്യാവശ്യത്തിൽ സുപ്രീംകോടതി ഇടപെട്ടിരുന്നില്ല. സുപ്രീംകോടതിയുടെ ചരിത്രം എഴുതപ്പെടുമ്പോൾ ഇക്കാലം സുവർണ കാലഘട്ടമായി രേഖപ്പെടുത്തില്ലെന്ന് വാദം കേൾക്കവെ കവിതയുടെ അഭിഭാഷകനായ കപിൽ സിബൽ പറഞ്ഞിരുന്നു.
കർശന നടപടി വേണം
തങ്ങൾക്ക് താത്പര്യമുള്ള കേസുകളിൽ കോടതിയെ കൊണ്ട് അനുകൂല നിലപാടെടുപ്പിക്കാനാണ് ശ്രമമെന്ന് കത്തിൽ ആരോപിക്കുന്നു
അനുകൂല വിധി വന്നാൽ കോടതിയെ പ്രകീർത്തിക്കും. മറിച്ചാണെങ്കിൽ പൊതുജന മദ്ധ്യത്തിൽ കോടതിയെ വിമർശിക്കുകയാണ്
കോടതിയുടെയും ജഡ്ജിയുടെയും വിശ്വാസ്യതയിൽ പൊതുജനത്തിന് സംശയമുണ്ടാക്കുക എന്നാതാണ് ഇതിലൂടെ ഇവരുടെ ഗൂഢ ലക്ഷ്യം
ജുഡിഷ്യറിയുടെ സ്വതന്ത്രസ്വഭാവം നിലനിറുത്താനും വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും കർശന നടപടിയുണ്ടാകണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |