കേരളത്തിലെ കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തു പോകുന്നത് എന്തിനെന്ന് ചിന്തിക്കണമെന്ന് ചോദിച്ച സി.പി.എം നേതാവ് എ.വിജയരാഘവനോട് മൂന്ന് ചോദ്യങ്ങൾ
1 . മികച്ച അക്കാഡമിക് നിലവാരവും സൗകര്യങ്ങളുമില്ലാത്ത സ്ഥലങ്ങളിലേക്കാണ് വിദ്യാർത്ഥികൾ പോകുന്നതെന്നായിരുന്നു ആദ്യ പരാമർശം. കൂലിക്ക് ആളെ വച്ച് പ്രബന്ധമെഴുതി നൽകിയാൽ ഡോക്ടറേറ്റ് നൽകുന്ന, അതിലെ തെറ്റുകൾ കണ്ടെത്താനാവാത്ത, ഗൈഡുകളും യാതൊരു തൊഴിൽസാദ്ധ്യതയുമില്ലാത്ത സിലബസുകളുമുള്ള നാട്ടിലെ സർവകലാശാലകളാണോ ഏറ്റവും മികച്ചത് ? അംഗീകൃത വിദേശസർവകാലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഒരാളോട് സംസാരിച്ചാലറിയാം അത് നേടാൻ അയാളനുഭവിച്ചകഷ്ടപ്പാടുകൾ.
2 . മകനെ കാനഡയിലേക്ക് അയച്ചെന്ന് അച്ഛനും അമ്മയും അഭിമാനിക്കുന്നത് കേട്ടെന്നായിരുന്നു അടുത്ത പരാമർശം. മക്കൾ നാട്ടിൽ തേരാപ്പാര നടക്കാതെ വിദേശത്തേക്ക് പോകുമ്പോൾ മാതാപിതാക്കൾ അഭിമാനിക്കില്ലേ?
3 . വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ കാന്റീനിൽ രാവിലത്തെ എല്ലാ ചെമ്പും കഴുകിവച്ചിട്ടുവേണം കോളേജിൽ പോകാനെന്നായിരുന്നു അടുത്ത പരാമർശം . പഠനത്തോടൊപ്പം പാർടൈം ജോലിചെയ്താണ് വിദേശത്ത് വിദ്യാർത്ഥികൾ ചെലവിന് പണം കണ്ടെത്തുന്നത്. പാർടൈം ജോലി ചെയ്യുമ്പോൾ മണിക്കൂറിന് നിശ്ചയിച്ചിട്ടുള്ള കൂലി ബാങ്ക് അക്കൗണ്ടിലെത്തും . ഇവിടെ പാർടൈം മേഖലയിലെ തൊഴിൽ ചൂഷണം തടയാൻ സർക്കാരുകൾക്ക് കഴിഞ്ഞോ ?
എല്ലായിടത്തും ഇഷ്ടക്കാരെ തിരുകിക്കയറ്റി താത്കാലിക നിയമനമെന്ന പാർട്ടി സ്പോൺസർ തൊഴിൽമേളയല്ലേ ഇവിടെ. രാവും പകലും പി.എസ് .സി പരീക്ഷയ്ക്ക് പഠിക്കുന്നവരെ മണ്ടന്മാരാക്കി പാർട്ടി സെക്രട്ടറിയുടെ കത്തുമായി വരുന്നവർക്ക് ജോലി നൽകുന്നു .ബാക്കിയാവുന്ന കാൽഭാഗം നിയമനങ്ങൾക്ക് പരീക്ഷ എഴുതുന്നത് പതിനഞ്ചുലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ്. പരീക്ഷ കഴിഞ്ഞു ലിസ്റ്റ് വന്ന് ജോലിക്ക് കയറാൻ കുറഞ്ഞത് രണ്ട് വർഷം. ഇങ്ങനെ രണ്ടുവർഷമാണ് ഓരോ ഉദ്യോഗാർത്ഥിയും ഹോമിക്കേണ്ടി വരുന്നത്. ഇതെല്ലാം അനുഭവിച്ചു യുവാക്കൾ തങ്ങളുടെ ജീവിതം വെറുതെ കളയണമെന്നാണോ നേതാവ് പറയുന്നത്.
വിദേശ തൊഴിലും പഠനവും അപരാധമെങ്കിൽ സ്വന്തം പാർട്ടിനേതാക്കളുടെ മക്കൾ എന്തുകൊണ്ട് വിദേശത്തേക്ക് പറക്കുന്നു എന്നുകൂടി വ്യക്തമാക്കൂ.
അജയ്
തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |