ലോകത്തെമ്പാടും സ്നേഹിക്കുന്നവർ പരസ്പരം സമ്മാനങ്ങളും ഇഷ്ടങ്ങളും കൈമാറുന്ന ദിവസമാണ് ഫെബ്രുവരി പതിന്നാല് എന്നാണ് ആളുകൾ പറയുന്നത്. ക്ലോഡിയസ് ചക്രവർത്തി റോമിൽ പണ്ട് വിവാഹം നിരോധിച്ചപ്പോൾ കത്തോലിക്ക സഭയുടെ ബിഷപ്പായിരുന്ന വാലന്റൈൻ സ്നേഹിക്കുന്നവരെയെല്ലാം കണ്ടെത്തി രഹസ്യമായി വിവാഹം നടത്തിക്കൊടുത്തു. ഈ പരിപാടി കണ്ടുപിടിച്ച ക്ലോഡിയസ് ചക്രവർത്തി വാലന്റൈനിനെ പിടിച്ച് ജയിലിലടച്ചു.
അവിടെ ജയിലറുടെ അന്ധയായ മകളുമായി ബിഷപ്പ് വാലന്റൈൻ ഇഷ്ടത്തിലായി. ബിഷപ്പിന്റെ സ്നേഹത്തിന്റെ ശക്തിയാൽ കാമുകിയായ പെൺകുട്ടിക്ക് കാഴ്ചശക്തി കിട്ടി. ഇതുകൂടി അറിഞ്ഞതോടെ ക്ലോഡിയസ് ചക്രവർത്തി കോപാക്രാന്തനായി. ബിഷപ്പിന്റെ തല വെട്ടാൻ കല്പിച്ചു. തല വെട്ടാനായി പിടിച്ചുകെട്ടി കൊണ്ടുപോകുന്നതിന് മുമ്പ് വാലന്റൈൻ ബിഷപ്പ് 'ഫ്രം യുവർ വാലന്റൈൻ' എന്നെഴുതിയ കുറിപ്പ് പെൺകുട്ടിക്കായി തയാറാക്കിവച്ചു.
അങ്ങനെയാണ് എല്ലാ കൊല്ലവും പ്രണയിക്കുന്നവർക്കും സ്നേഹിക്കുന്നവർക്കുമായി വാലന്റൈൻ ദിനം ആഘോഷിക്കുന്ന പരിപാടി നാട്ടിൽ ആരംഭിച്ചതെന്നാണ് കഥ. ഒരാഴ്ച നീളുന്ന ആഘോഷപരിപാടിയാണത്രേ വാലന്റൈൻ ദിനാചരണ പരിപാടി. ഫെബ്രുവരി ഏഴിന് പരിപാടി തുടങ്ങും. ആദ്യം റോസ് ദിനം. എട്ടാം തീയതി പ്രപ്പോസ് ദിനം. ഒൻപതിന് ചോക്ലേറ്റ് ദിനം. 10-ാം തീയതി ടെഡ്ഡി ദിനം. അതായത് പാവയെ ചേർത്തുപിടിച്ച് ദിനം ചെലവിടുക. 11ന് പ്രോമിസ് ദിനം. 12-ാം തീയതി കിസ്സ് ദിനം അല്ലെങ്കിൽ ചുംബന ദിനം. 13-ാം തീയതിയാണ് ഹഗ്ഗ് ദിനം അഥവാ ആലിംഗന ദിനം. 14ന് പ്രധാനദിനമായ വാലന്റൈൻ ദിനം.
'ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി വനമാലീ' എന്നും 'വിശക്കുന്നനേരം പശുവിന്നകിട്ടിലെ പാൽ മൊത്തിക്കുടിച്ചൂ കൈതവശാലീ' എന്നും സിനിമാപ്പാട്ടുണ്ട്. ഈ പാട്ട് വാലന്റൈൻ ദിവസം സ്പെഷ്യലായി കേൾപ്പിക്കണമെന്ന അടങ്ങാത്ത ആഗ്രഹം ദ്റോണർക്ക് തോന്നുകയുണ്ടായി. കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ സെക്രട്ടറി എസ്.കെ. ദത്താജി അവർകളാണ് അങ്ങനെയൊരു തോന്നൽ ജനിപ്പിച്ച വലിയ മനുഷ്യനെന്ന് നന്ദിപൂർവം ഈയവസരത്തിൽ ദ്റോണർ ഓർത്ത് പോവുകയാണ്.
ദത്താജി പറഞ്ഞത് ഫെബ്രുവരി പതിന്നാലാം തീയതി വാലന്റൈൻ ദിവസത്തിൽ നിങ്ങളെല്ലാവരും പശുക്കളെ ആലംഗിനം ചെയ്ത് സമയം ചെലവഴിക്കണം എന്നാണ്. അതിനനുസരിച്ച് ഒത്ത സൈസും വണ്ണവുമുള്ള ഒരു പശുവിനെ സംഘടിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു മറ്റെല്ലാവരെയും എന്ന പോലെ ദ്റോണരും. പിണറായി സഖാവിന്റെ ക്ലിഫ്ഹൗസിൽ നല്ല ഒന്നാന്തരം പശുക്കൾ, അതും നല്ല സംഗീതമൊക്കെ കേട്ട് പ്രണയപരവശരായി, വസിക്കുന്നുണ്ടെന്ന് കേട്ടറിഞ്ഞ ദ്റോണർ അവിടെനിന്ന് ഒരു പശുവിനെ സംഘടിപ്പിച്ചാലോ എന്നാലോചിച്ച് അങ്ങോട്ടേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു.
അപ്പോൾ രണ്ടോ മൂന്നോ സാങ്കേതിക കുരുക്കുകൾ ദ്റോണരെ അലട്ടി. ഒന്നാമത്തേത് ദത്താജി പറഞ്ഞത് 14ാം തീയതി ഗോക്കളെ കെട്ടിപ്പിടിക്കണം എന്നായിരുന്നു. വാലന്റൈൻ ദിനാചരണ പരിപാടി അനുസരിച്ചാണെങ്കിൽ കെട്ടിപ്പിടിക്കൽ ദിവസം ശരിക്കും 13ാം തീയതിയാണ്. 14ന് ഇഷ്ടങ്ങളും സമ്മാനങ്ങളും കൈമാറി പ്രണയം ആഘോഷിക്കേണ്ട ദിവസവും. അപ്പോൾ ആ ദിവസം പോയി കെട്ടിപ്പിടിച്ചാൽ പശുവിന് അതിലൊരു രസക്കേട് തോന്നാം. രണ്ടാമത്തേത്, ആരെ കെട്ടിപ്പിടിക്കണമെങ്കിലും അത് ഉഭയസമ്മതപ്രകാരം ആയിരിക്കേണ്ടതുണ്ട്. വെറുതെ ഒരു പശുവിനെ പോയി കെട്ടിപ്പിടിക്കാൻ ഒരാൾക്കും സാധിക്കില്ല. ഇഷ്ടമില്ലാത്ത ഒരാളെ പോയി കെട്ടിപ്പിടിച്ചാൽ അത് വേറെ കുരിശാവും, കേസാവും, പൊല്ലാപ്പാവും. മാത്രവുമല്ല, അത് നീതിയുക്തവുമല്ല. ഇനി ക്ലിഫ്ഹൗസിലെ പശുവായാൽ പോലും നമ്മൾ അതിനോട് നീതിപുലർത്തേണ്ടതാണ്. ഇഷ്ടമില്ലാത്ത ഗോവിനെ പോയി ആലിംഗനം ചെയ്താൽ അത് തിരിച്ച് കുത്താനും മലർത്താനും ഒരുമ്പെട്ടാൽ അതും വശക്കേടാകും. ജീവന് തട്ടുകേടാകും.
മൂന്നാമത്തേത് ഗുരുതരമായ പ്രശ്നമാണ്. ഗോമാതാവേ, ഗോമാതാവേ എന്നാണ് ന.മോ.ജി, യോഗി ആദിത്യനാഥ്ജി, അമിത് ഷാജി എന്നിത്യാദി ജിമാരെല്ലാം വിളിക്കുന്നത്. മാതാവിനെ പ്രണയിക്കുന്നത് നമ്മുടെ ആർഷഭാരത സംസ്കാരത്തിനും അത്ര യോജിച്ച കാര്യമാണോ എന്നത് നമ്മെ വല്ലാതെ അലട്ടുന്ന പ്രശ്നം തന്നെയാണ്.
ഇത്രയും ചിന്തകൾ മനസിലുദിച്ചപ്പോഴാണ് ദ്റോണർക്കും മൊത്തത്തിലൊരു വയ്യായ്ക അനുഭവപ്പെട്ടത്. മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി ദത്താജി കല്പിച്ചും പോയി, ഇനി ചെയ്തില്ലെങ്കിൽ ന.മോ.ജി തൊട്ട് ആദിത്യനാഥ ജി വരെയുള്ളവർ എന്ത് വിചാരിക്കും, അവരെ വിഷമിപ്പിക്കേണ്ടെന്ന് ചിന്തിക്കുന്ന ഉത്തരപ്രദേശത്തെയും മറ്റും കുറേയേറെക്കൂട്ടർ ജയ് ഗോമാതാജീ എന്നും വിളിച്ചുകൊണ്ട് പശുവിനെയും തളിച്ച് ആളുകളുടെ പിറകേ ഓടിച്ചാലെന്താകും അവസ്ഥ എന്നെല്ലാമുള്ള ചിന്തകൾ സൃഷ്ടിച്ച അസ്വസ്ഥത വേറെയുമുണ്ടായി.
അങ്ങനെ അസ്വസ്ഥതകളാൽ രണ്ട് പകലും രണ്ട് രാത്രിയും തള്ളിനീക്കിയപ്പോഴാണ് ദത്താജിയുടെ തന്നെ പുതിയ ഉത്തരവ് ദ്റോണർക്ക് കാണാനായത്. പശുവാലിംഗന പരിപാടി തത്കാലം വേണ്ടാ എന്ന് ദത്താജി ഉത്തരവിറക്കിയതിന് പിന്നിൽ നേരത്തേ പറഞ്ഞ മാതാവിനെ പ്രണയിക്കുന്നതിലെ ആർഷഭാരത ശരികേട് തന്നെയായിരിക്കുമെന്നാണ് ദ്റോണർ ഉറച്ച് വിശ്വസിക്കുന്നത്. വേറെ ആർക്കും അങ്ങനെയൊരു ബോധമുണ്ടായിട്ടില്ലെങ്കിലും ന.മോ.ജിക്കെങ്കിലും അതുണ്ടാവുമല്ലോ. അപ്പോൾ ദത്താജിയുടെ ഉള്ളിലും അങ്ങനെയുള്ള ബോധം ഉണരേണ്ടതുണ്ട്. ജയ് ഗോമാതാശ്രീ!
മദ്യത്തിന് പിന്നെയും നികുതി കൂട്ടിക്കൊണ്ട് പിണറായി സഖാവും ബാലഗോപാൽസഖാവും ചോദിക്കാനും പറയാനും ആരുമില്ലാത്ത അഖിലകേരള മദ്യപസംഘത്തെ ദ്റോഹിക്കുകയാണെന്നാണ് ചിലരെല്ലാം കുറ്റപ്പെടുത്തുന്നത്.
മദ്യത്തിന് താങ്ങാനാവാത്ത വില കാരണം പാവം കുടിയന്മാർ അതിനോട് വിടപറയുമെന്നും മൊത്തത്തിൽ മദ്യക്കച്ചവടം നഷ്ടത്തിലാവുമെന്നും ചില സാമ്പത്തികവിശാരദന്മാർ പറയുന്നുണ്ട്.
യഥാർത്ഥത്തിൽ ഇവർക്കാർക്കും കാര്യം മനസിലാവാത്തതാണ്. വളരെ സൈക്കളോജിക്കലായ മൂവ് ആണ് പിണറായി സഖാവ് ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ളത്. മദ്യത്തിന് മാത്രമല്ല വില കൂട്ടിയത്. മദ്യം കുടിക്കുന്നവർ അതിനകത്ത് ഒഴിക്കുന്ന വേറൊരു ദ്രാവകമില്ലേ. അത് സാക്ഷാൽ വെള്ളമാണ്. കുടിവെള്ളം. ആ കുടിവെള്ളത്തിനും കൂട്ടാൻ റോഷി മന്ത്രിയെ ചട്ടംകെട്ടിയത് വെറുതെ ആയിരുന്നില്ല. മദ്യം ഗ്ലാസിലേക്കൊഴിച്ചാൽ അതിലേക്ക് പകരേണ്ട വെള്ളത്തിന്റെ കൂടിയ വിലയെപ്പറ്റി ഏത് മദ്യപനാണ് ചിന്തിക്കാതിരിക്കുക!
വെള്ളം വേണ്ടാ എന്ന് വയ്ക്കാനുള്ള ബോധമൊക്കെ ഏത് മദ്യപാനിക്കും ഉണ്ടാവും. ഡ്രൈ ആയിട്ട് മദ്യം കഴിക്കുമ്പോൾ ശരിക്കും പറഞ്ഞാൽ മദ്യത്തിന് ചെലവ് കൂടുകയാണ് ചെയ്യുക!
പിന്നെ മദ്യത്തിന്റെ കാര്യം. നവകേരളം സ്വപ്നം കാണുന്ന ഏത് മദ്യപാനിക്കാണ്, കണ്ണിൽ ചോരയില്ലാത്തവണ്ണം ഇനി മദ്യം ഉപേക്ഷിക്കുമെന്ന് പറയാൻ തോന്നുക! സാമൂഹ്യസുരക്ഷാ പെൻഷൻ കൊടുക്കാൻ തന്നാലാവും വിധം സർക്കാരിന് ഒരു താങ്ങ് നൽകണമെന്ന് ചിന്തിക്കാത്ത ഒരു മദ്യപാനിയും ഭൂമുഖത്തില്ല. വെള്ളമൊഴിക്കാതെ ചെലവ് ചുരുക്കിയുള്ള മദ്യപാനവഴി തിരഞ്ഞെടുക്കുന്ന കാലമാണ് നമ്മളെല്ലാം കാത്തിരിക്കുന്നത് !
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |