'എന്തൊരു ദുരിതം ചെയ്തിതു നാ, മിവ / നെന്തൊരു സുകൃതം ചെയ്തവനെന്നും / ധീരതയോടേ വന്നീ വണ്ണം / നമ്മെക്കുത്തിയമർത്തു ചമച്ചവ / നാരെന്നുള്ളതറിഞ്ഞില്ലിവനൊരു / വീരശിഖാമണി തന്നേ നൂനം..." എന്ന് പിണറായി സഖാവിനെ കണ്ടപ്പോൾ ശശി തരൂർജി പാടിപ്പോയത് കേട്ട പലർക്കും അത്ര രുചിച്ച മട്ടില്ല.
യഥാർത്ഥത്തിൽ വിശ്വപൗരനായ തരൂർജി തന്റെ നിഷ്കളങ്കമനസ് തുറന്ന് കാട്ടുകയാണുണ്ടായത്. കുഞ്ചൻ നമ്പ്യാർ പണ്ട് സ്യമന്തകം എന്ന പേരിൽ തുള്ളൽപാട്ട് രചിച്ചത് പോലും വിശ്വപൗരനായ ശശി തരൂർജിയെയും പിണറായി സഖാവിനെയും മനസിൽക്കണ്ടായിരുന്നു. അങ്ങനെയാണ് തരൂർജി സഖാവിനെ നോക്കി ഇപ്രകാരം പാടിപ്പോയത്.
വെള്ളയമ്പലത്ത് നിന്ന് ശാസ്തമംഗലത്തേക്കുള്ള വഴിവക്കിൽ കിടക്കുന്ന ഇന്ദിരാഭവനിൽ ഇരിക്കുന്നവർക്കൊന്നും ഇതൊന്നും അറിയണമെന്നില്ല. വിശ്വപൗരനായത് കൊണ്ട് തരൂർജി ആ വഴിക്കൊന്നും പോകാറുമില്ല. ഇന്ദിരാഭവനിലിരിക്കുന്നവർക്ക് കുഞ്ചൻ നമ്പ്യാരെന്ന് കേട്ടാൽ അങ്ങ് കണ്ണൂരെ മീത്തലെ പീട്യയിലെ ഏതോ പരിപ്പുവട നമ്പ്യാരാണെന്നേ തോന്നാനിടയുള്ളൂ. അതുകൊണ്ടാണ് അവരെല്ലാം തരൂർജിയുടെ തുള്ളൽപാട്ട് കേട്ടപ്പോൾ നെറ്റിചുളിക്കുന്നത്. അതാരും കാര്യമാക്കേണ്ടതില്ല.
പക്ഷേ, ചോമ്പാൽഗാന്ധി മുല്ലപ്പള്ളിജിയുടെ കാര്യം വ്യത്യസ്തമാണ്. അദ്ദേഹം കുറച്ചുകാലമായി ഇന്ദിരാഭവൻ പരിസരത്തേക്ക് പോകാറില്ലായിരുന്നു. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപാട്ടൊക്കെ കലക്കിക്കുടിച്ച മനുഷ്യനാണ് ചോമ്പാൽഗാന്ധി. എന്നിട്ടും തരൂർജി പാടിയതിൽ എന്തോ പന്തികേട് അദ്ദേഹം മണത്തു. തരൂർജി പാടിയതിലെ സന്ദർഭവും സാരസ്യവും അത്ര നന്നായില്ലെന്നാണ് ചോമ്പാൽജി പറയുന്നത്. അതിലെ ആ 'സംഗതി" അത്ര ശരിയായില്ലെന്ന് സംഗീതം നല്ലപോലെ അഭ്യസിച്ചിട്ടുള്ള ചോമ്പാൽജി തീർത്തുപറയുന്നു. അതിനാൽ, വിശ്വപൗരനെ പിടിച്ച് കൽത്തുറുങ്കിലടയ്ക്കൂ എന്ന് മാത്രമേ അദ്ദേഹം ആവശ്യപ്പെടാതിരുന്നിട്ടുള്ളൂ. ഹൈക്കമാൻഡിനോട് നടപടിയെടുക്കാൻ വരെ പറഞ്ഞു. നമ്മൾക്കെതിരെ ആര് നടപടിയെടുക്കുമെന്ന് ചിന്തിച്ചിരിക്കുന്ന അവസ്ഥയിലാണ് ഹൈക്കമാൻഡ് എന്നത് കൊണ്ടുമാത്രമാണ്, ചോമ്പാൽഗാന്ധിയുടെ കല്ലേപ്പിളർക്കുന്ന കല്പനയുണ്ടായ ശേഷവും തരൂർജി ജീവനോടെ നില്ക്കുന്നത്!
കുമ്പക്കുടി ഗാന്ധി കേസുധാകർജിയും വടശ്ശേരി ഗാന്ധി സതീശൻജിയുമാണ് തരൂർജിയുടെ പാട്ട് കേട്ടശേഷം ശരിക്കും പുലിവാൽ പിടിച്ചിരിക്കുന്നത്. ചോമ്പാൽ ഗാന്ധിക്കൊക്കെ മുകളിൽ ആകാശം, താഴെ ഭൂമി എന്നതാണ് അവസ്ഥ. അതുകൊണ്ട് തരൂർജിയെ ആകാശത്തേക്ക് പറത്തിക്കളയാൻ വരെ ആവശ്യപ്പെടാം. അതൊട്ടുമുണ്ടായാലും ഇല്ലെങ്കിലും ചോമ്പാൽഗാന്ധിക്കൊന്നും വരാനില്ല. കുമ്പക്കുടി- വടശ്ശേരി ഗാന്ധിമാരുടെ സ്ഥിതിയതല്ല. 'സംഗതി"യില്ലാതെ പാടുന്നത് ഏത് വിശ്വപൗരനായാലും അത് കുമ്പക്കുടി- വടശ്ശേരി ഗാന്ധിമാർക്ക് ജീവന്റെ വിലയുള്ള സംഗതിയാണ്.
ഒന്നാമത് വിശ്വപൗരൻ തുള്ളൽപാട്ട് പാടിയത് ഏതെങ്കിലും ഇസ്പേഡ് ഏഴാംകൂലിയെ നോക്കിക്കൊണ്ടല്ല. സാക്ഷാൽ പിണറായി സഖാവിനെ നോക്കിക്കൊണ്ടാണ്. സഖാവിന്റെ മുഖം കണ്ടപ്പോൾ തരൂർജിക്ക് 'മന്നവേന്ദ്രാ, വിളങ്ങുന്നൂ ചന്ദ്രനെപ്പോലെ നിൻമുഖം..." എന്ന് പോലും പാടാൻ തോന്നിയതായിരുന്നു. പിണറായി സഖാവിന്റെ മുഖത്തേക്ക് രണ്ട് മിനിറ്റ് സൂക്ഷിച്ച് നോക്കുമ്പോൾത്തന്നെ നാട്ടിലേക്ക് വികസനം പറന്നുവരുന്ന കാഴ്ച തെളിഞ്ഞുവരുമത്രെ. നാട്ടിലെ സകലമാന വികസനവും ആ രണ്ട് കണ്ണുകളിലും കാണാമെന്ന് തരൂർജി, പിണറായി സഖാവിനെ കണ്ടശേഷം പലരോടും പറഞ്ഞു. പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയുമ്പോലെയാണ് പിണറായി സഖാവിനെ സംബന്ധിച്ചിടത്തോളം വികസനവും. വികസനമെന്ന് കേട്ടാലേ ചാടി വീഴുന്ന പ്രകൃതം. വികസനം ഇതുവഴി വരാതെ മറ്റേതെങ്കിലും വഴിക്ക് പോയാൽപ്പോലും ചാടിവീണ് പിടിച്ചിങ്ങോട്ട് നടത്തിക്കുന്നതാണ് സഖാവിന്റെ ശീലം. ആ സഖാവിനെ കണ്ടാൽ വിശ്വപൗരന്മാർ വീണുപോയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
തരൂർജി കമിഴ്ന്നടിച്ചാണ് വീണുപോയതെന്നാണ് കുമ്പക്കുടി സുധാകർജി കരുതുന്നത്. അങ്ങനെ വീഴുക വഴി തരൂർജിയുടെ താടിയെല്ലിന് വല്ലതും സംഭവിച്ചുപോയോ എന്ന് പരിശോധിക്കാൻ കുമ്പക്കുടിജി ആളെ ഇറക്കിയിട്ടുണ്ട്. പരിശോധനാഫലം വന്നശേഷമേ എന്തെങ്കിലും പറയാനാകൂ.
പണ്ട് ന.മോ.ജിയെ കണ്ടപ്പോഴും തരൂർജി ഇതുപോലെ കവാത്ത് മറന്ന് തുള്ളൽപ്പാട്ട് പാടിയതായിരുന്നു. 'വീരശിഖാമണി തന്നേ നൂനം..." എന്ന് തരൂർജി പാടിക്കേട്ടപ്പോൾ ന.മോ.ജിയുടെ 56 ഇഞ്ച് നെഞ്ചളവ് ഒരിഞ്ച് കൂടി വികസിച്ചെന്നാണ് കേട്ടിട്ടുള്ളത്. ന.മോ.ജിയായാലും പിണറായി സഖാവായാലും തരൂർജിക്ക് ഒരുപോലെയാണ്. കാരണം തരൂർജി ആൾ വിശ്വപൗരനാണ്. അല്ലാതെ ഇവിടത്തെ ഏടാകുടം തെക്കുവടക്ക് ഗാന്ധിയല്ല. കാസർകോട്- തിരുവനന്തപുരം കെ-റെയിലിൽ പോലും തരൂർജി അന്റാർട്ടിക്ക തൊട്ട് കന്യാകുമാരി വരെയുള്ള യാത്ര സ്വപ്നം കാണുന്നതാണ് പതിവ്.
പിണറായി സഖാവ് തൊട്ട് സതീശൻ ഗാന്ധി വരെയുള്ളവർ എതിർത്തിട്ടും തിരുവനന്തപുരത്തെ വിമാനത്താവളം ഏറ്റെടുത്തോളാൻ അദാനിജിയോട് പറഞ്ഞയാളാണ് തരൂർജി. പേരിലൊരു ശശിയുള്ളത് കൊണ്ടുമാത്രം കുമ്പക്കുടി ഗാന്ധി തൊട്ട് വടശ്ശേരി ഗാന്ധി വരെയുള്ളവരെ ശശിയാക്കാൻ അദ്ദേഹത്തിന് പ്രത്യേകിച്ച് താത്പര്യമില്ലെന്ന് കൂടി പറഞ്ഞുകൊള്ളട്ടെ. അവർ ശശിയാകുന്നെങ്കിൽ തനിക്കൊന്നും ചെയ്യാനില്ലെന്നാണ് പിണറായി സഖാവിനൊപ്പമുള്ള സെൽഫിക്ക് കീഴെ നിന്നുകൊണ്ട് തരൂർജി സാക്ഷ്യപ്പെടുത്തുന്നത്!
ഇ-മെയിൽ : dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |