ചൊറിയൻ മാക്രിക്കൂട്ടങ്ങളെ നേരിടാനുള്ള കരളുറപ്പും ചങ്കുറപ്പുമായിട്ടാണ് സുരേഷ്ഗോപിച്ചേട്ടൻ കൈനീട്ടം പരിപാടിക്ക് ഇറങ്ങിത്തിരിച്ചത്.
തൃശ്ശിവപേരൂരിലാണ് സംഗതി. അടുത്തകാലത്തായിട്ട് ആളെ കണ്ടാൽ തനി 'സിംഹേന്ദ്ര മദ്ധ്യമ'നാണ്. സിംഹത്തെപ്പോലെ ഇടതൂർന്ന് തഴച്ചുവളർന്ന കറുകറുത്ത കൊമ്പൻമീശയും അതിന് ചുറ്റിലുമായി വെളുവെളെ നരച്ച് ഇടതൂർന്ന് തഴച്ചുനിൽക്കുന്ന താടിരോമങ്ങളും. നാസികയ്ക്ക് മീതേ നെറ്റിത്തടത്തിന്റെ ഒത്ത മദ്ധ്യത്തിൽ അല്ലെങ്കിൽ മദ്ധ്യമത്തിൽ നീളൻ കുങ്കുമച്ചാന്ത്.
ഈ സിംഹേന്ദ്ര മദ്ധ്യമൻ സുരേഷ്ഗോപിച്ചേട്ടൻ തൃശ്ശിവപേരൂർ പട്ടണത്തിലെ ശക്തൻ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയാൽ നമ്മുടെ ശക്തൻ തമ്പുരാന്റെ പ്രഭ മങ്ങിപ്പോകുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. 'ഈ തൃശൂരിനെ ഞാനിങ്ങെടുക്കുവാ...' എന്ന് നീളത്തിലും താളത്തിലും സുരേഷ്ഗോപിച്ചേട്ടൻ രണ്ട്-മൂന്ന് കൊല്ലം മുമ്പ് ചെമ്പൂക്കാവിലെ സ്വരാജ്റൗണ്ടിൽ നിന്ന് വിളിച്ചുപറഞ്ഞപ്പോൾ ചിലർ നെറ്റിചുളിച്ചിട്ടുണ്ട്. ചിലർ കവിൾ കോട്ടിപ്പിടിച്ചു. ചിലർ സുരേഷ്ഗോപിച്ചേട്ടന് മുഖം കൊടുക്കാതെ തിരിഞ്ഞുനിന്നുകളഞ്ഞു. അവരെല്ലാവരും ഭാ.ജ.പാക്കാരായിരുന്നു. താമരപ്പൂവ് വിരിഞ്ഞുനിൽക്കുന്നത് പോലെ വിളങ്ങി നിൽക്കേണ്ടിയിരുന്ന ഇവരുടെയെല്ലാം നിസ്സംഗമനോഭാവം കണ്ടിട്ടാണ് സുരേഷ്ഗോപിച്ചേട്ടൻ തൃശൂരിനെ ഇങ്ങെടുക്കാതിരുന്നത്. അവർക്ക് വേണ്ടെങ്കിൽ എനിക്കെന്തിന്! അല്ലാതെ എടുക്കാൻ പറ്റാത്തത് കൊണ്ടല്ല.
സുരേഷ്ഗോപിച്ചേട്ടൻ പിന്നെയും കണിക്കൊന്ന പോലെ തൃശൂരിൽ പൂത്തുലഞ്ഞ് നിൽക്കുകയാണ്. കഴിഞ്ഞ കൊല്ലത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ചിലരൊക്കെ പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം തൃശൂരിനെ ഇങ്ങെടുക്കാൻ തുനിഞ്ഞിട്ടില്ല. എടുക്കാതെ തന്നെ തൃശൂർ അദ്ദേഹത്തിന്റെകൂടെ അങ്ങ് പോരാനിരുന്നതായിരുന്നു. സുരേഷ്ഗോപിച്ചേട്ടൻ 'നോ' എന്ന് താളത്തിൽ വലത്തേകൈ മുന്നോട്ടേക്ക് നീട്ടി, തള്ളവിരൽ ഉയർത്തിയും തല അങ്ങോട്ടുമിങ്ങോട്ടുമാട്ടിയും പറഞ്ഞതോടെ കൂടെ പോകാനിരുന്നതിൽ നിന്ന് തൃശൂർ വലിഞ്ഞുകളഞ്ഞു!
അതാണ് സുരേഷ്ഗോപിച്ചേട്ടൻ. അങ്ങനെ ഏത് തൃശൂരിനെയും കൂടെ കൂട്ടാൻ അദ്ദേഹം തയാറാവില്ല. തൃശൂർ വിചാരിച്ചാൽ പോലും സുരേഷ്ഗോപിച്ചേട്ടൻ വിചാരിച്ചില്ലെങ്കിൽ ഏത് തൃശൂരിനാണ് അദ്ദേഹത്തിന്റെ കൂടെ പോകാനാവുക! സുരേഷ്ഗോപിച്ചേട്ടൻ വിചാരിക്കാത്തത് കൊണ്ട് തൃശൂരിന് കൂടെപ്പോകാനുള്ള ആ ഭാഗ്യം അകന്നകന്ന് നിൽക്കുന്നു! ഭാഗ്യംകെട്ട തൃശൂരുകാർ.
അങ്ങനെയിരിക്കുമ്പോഴാണ് സുരേഷ്ഗോപിച്ചേട്ടൻ കൈനീട്ടം പരിപാടി തൃശൂരിൽ നടപ്പാക്കാൻ തീരുമാനിക്കുന്നത്. വിഷുക്കാലമാണ്. കൈനീട്ടം കൊടുക്കണം. ഡൽഹിയിൽ ആറുകൊല്ലം രാജ്യസഭയിലിരുന്നപ്പോൾ സുരേഷ്ഗോപിച്ചേട്ടൻ തൃശ്ശിവപേരൂരിൽ വന്ന് കൈനീട്ട വാരാചരണം സംഘടിപ്പിച്ചിട്ടില്ല. ഇപ്പോൾ ഡൽഹിയിലെ പണിതീർന്നു. അതിനാൽ ഇവിടെ കൈനീട്ട വാരാചരണം നടത്തി. അതിലെന്താണ് തെറ്റ്.
കൈനീട്ട വാരാചരണത്തിനായി വിപുലമായ തയാറെടുപ്പുകളുമായാണ് സുരേഷ്ഗോപിച്ചേട്ടൻ വന്നത്. റിസർവ് ബാങ്കിൽനിന്ന് ആയിരക്കണക്കിന് ഒരുരൂപാ നോട്ടുകെട്ടുകൾ. ആന. അമ്പാരി. സുരേഷ്ഗോപിച്ചേട്ടൻ കാറിലിരുന്ന് കൈനീട്ടം കൊടുക്കുമ്പോൾ പെണ്ണുങ്ങൾ അതും വാങ്ങി ആ കാലുകൾ തൊട്ട് വണങ്ങുന്ന കാഴ്ചകണ്ട് ശക്തൻ തമ്പുരാന്റെ പ്രതിമയുടെ കണ്ണിൽനിന്ന് പോലും നീർ ധാരധാരയായി ഒഴുകി. അപ്പോൾപ്പിന്നെ യഥാർത്ഥ ശക്തൻതമ്പുരാന്റെ കഥ ചോദിക്കണോ?
സുരേഷ്ഗോപിച്ചേട്ടൻ കുഞ്ഞുങ്ങൾക്ക് കൈനീട്ടം കൊടുക്കാനാണ് ശരിക്കും വന്നത്. കൂട്ടത്തിൽ ചിലരെ കണ്ടപ്പോൾ അവർക്കും കാറിലിരുന്നുകൊണ്ട് കൈനീട്ടം കൊടുത്തെന്ന് മാത്രം. കൈനീട്ടം കൊടുക്കേണ്ട കുരുന്നുകളെല്ലാം പതിനെട്ട് കൊല്ലം കഴിഞ്ഞിട്ട് പ്രായപൂർത്തി വോട്ടവകാശം വിനിയോഗിക്കേണ്ടവരാണ്. ഈ കുരുന്നുകൾ വളർന്ന് പതിനെട്ട് കൊല്ലം കഴിഞ്ഞിട്ട് അവരുടെ വോട്ടുവാങ്ങാനുള്ള കപ്പം കൊടുക്കലല്ല ഈ കൈനീട്ടമെന്ന് സുരേഷ്ഗോപിച്ചേട്ടൻ പറഞ്ഞത് നേരാണ്. ഈ കുരുന്ന് ഓരോന്നിന്റെയും കഴിവ് പാഴായിപ്പോകാതിരിക്കാനാണ് സുരേഷ്ഗോപിച്ചേട്ടൻ കൈനീട്ടം കൊടുക്കുന്നത്. ഓരോന്നിന്റെയും കൈയിലേക്ക് ഒരുകോടി വന്നിറങ്ങാൻ മഹാലക്ഷ്മിയോട് പ്രാർത്ഥിച്ചിട്ടാണ് ഒരുരൂപ തുട്ട് കൊടുത്തതെന്ന് സുരേഷ്ഗോപിച്ചേട്ടൻ പറഞ്ഞിട്ടുണ്ട്. അതായത്, ഒരു കോടിക്ക് ഒരു രൂപ എന്ന നിലയിൽ വലിയ പ്രചാരം കിട്ടേണ്ട പരിപാടിയായിരുന്നു അത്. അതിനെ ചൊറിയാൻ, ചൊറിയുള്ള മാക്രിക്കൂട്ടങ്ങൾക്കല്ലാതെ വേറെ ആർക്കാണ് സാധിക്കുക! കോടീശ്വരൻ പരിപാടിയിലൂടെ പോലും ചെയ്യാത്ത കാര്യമാണ് കൈനീട്ടം പരിപാടിയിലൂടെ സുരേഷ്ഗോപിച്ചേട്ടൻ ചെയ്യാനിരുന്നത്. അതിനെയാണ് മാക്രിക്കൂട്ടങ്ങൾ ചൊറിഞ്ഞ് തടഞ്ഞത്.
സുരേഷ്ഗോപിച്ചേട്ടൻ അങ്ങനെയൊന്നും തോറ്റുകൊടുക്കില്ല. അദ്ദേഹം ഇതേ തൃശൂരിൽ കുറച്ച് നാളുകൾക്ക് മുമ്പ് പൊലീസ് ഇൻസ്പെക്ടറെക്കൊണ്ട് സല്യൂട്ടടിപ്പിച്ച മനുഷ്യനാണ്. 'രാജ്യസഭാ മെമ്പറായ സുരേഷ്ഗോപിച്ചേട്ടന് സല്യൂട്ടടിക്കാത്ത ഇൻസ്പെക്ടറോ, നീ അനുഭവിച്ചോടാ' എന്ന് ശക്തൻ തമ്പുരാന്റെ പ്രതിമ അപ്പോൾ ഉച്ചത്തിൽ പറഞ്ഞെന്ന് തൃശൂരുകാരായ ചിലർ പറഞ്ഞ് ദ്റോണരും കേട്ടിട്ടുണ്ട്.
കൈനീട്ടം പരിപാടി വോട്ടുതട്ടാനുള്ള വിദ്യയായി കണക്കാക്കി ദേവസ്വംബോർഡും മറ്റും സുരേഷ്ഗോപിച്ചേട്ടന്റെ കൈനീട്ടത്തിന് വിലക്ക് ഏർപ്പെടുത്തിയെന്ന് പറയുന്നുണ്ട്. ഏത് വിലക്കിനെയും തകർത്തുകളയാനുള്ള ഉൾക്കരുത്തുള്ള ദേഹമാണ് സിംഹേന്ദ്ര മദ്ധ്യമൻ സുരേഷ്ഗോപിച്ചേട്ടന്റേതെന്ന് അവർക്ക് അറിയില്ലെന്ന് തോന്നുന്നു.
പൂക്കാതിരിക്കാൻ എനിക്കാവതില്ലേ എന്ന് വിഷുക്കാലത്ത് അയ്യപ്പപ്പണിക്കരുടെ കൊന്നപ്പൂവ് പാടിയത് പോലെയാണ് സുരേഷ്ഗോപിച്ചേട്ടനും. വിഷുക്കാലമെത്തിക്കഴിഞ്ഞാൽ കൈനീട്ടം കൊടുക്കാനുള്ള ഉൾവിളിയാൽ അദ്ദേഹവും ഉറക്കത്തിൽ ഞെട്ടി ഞെട്ടിത്തരിക്കാറുണ്ട്! അങ്ങനെ ഞെട്ടിത്തരിക്കുമ്പോൾ ഒരു മാക്രിക്കും മുന്നിൽവന്ന് നിൽക്കാനാവില്ല!
(ഇ-മെയിൽ:
dronar.keralakaumudi@gmail.com)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |