തിരുവനന്തപുരം: പിരിവിനെത്തിയ സിപിഐ പ്രവർത്തകർ വ്യാപാരിയെ മർദ്ദിച്ചതായി പരാതി. ആവശ്യപ്പെട്ട തുക നൽകാത്തതിന്റെ പേരിൽ തന്റെ ഇരു കണത്തും അടിയേറ്റതായാണ് പോത്തൻകോട് വ്യാപാരസ്ഥാപനം നടത്തി വരുന്ന തമിഴ്നാട് സ്വദേശി മാരിയപ്പൻ അറിയിക്കുന്നത്. എം എൻ സ്മാരക നവീകരണത്തിനായി പിരിവിനെത്തിയ സിപിഐ പ്രവർത്തകരിൽ നിന്നാണ് മാരിയപ്പന് മർദ്ദനമേറ്റത്. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിയിൽ പറയുന്ന സംഭവമുണ്ടായത്. എം എൻ സ്മാരക നവീകരണ ഫണ്ടിലേയ്ക്കായി പിരിവിനായെത്തിയ സിപിഐ പ്രവർത്തകർ മാരിയപ്പന്റെ പോത്തൻകോട് ജംഗ്ഷനിലുള്ള മാരി ലക്ഷ്മി സ്വീറ്റ്സ് എന്ന് സ്ഥാപനത്തിലെത്തി പണം ആവശ്യപ്പെടുകയായിരുന്നു. 500 രൂപയുടെ കൂപ്പൺ നൽകിയതോടെ അത്രയും തുക നൽകാനാകില്ലെന്നും 50 രൂപയെ തരാനാകു എന്നും മാരിയപ്പൻ പ്രവർത്തകരെ അറിയിച്ചു. തുടർന്നാണ് മർദനമേറ്റത്.
എഐടിയുസി മേഖലാ ജനറൽ സെക്രട്ടറി ഷുക്കൂറാണ് മാരിയപ്പന്റെ ഇരു കരണത്തും അടിച്ചതെന്നാണ് ഇന്നലെ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. കൂടാതെ തന്നെ അധിക്ഷേപിച്ചതായും കടയിലെ സാധനങ്ങൾ തട്ടിത്തെറിപ്പിച്ചതായും പരാതിയിൽ പറയുന്നു. അമ്പത് വർഷമായി പോത്തൻകോട് കട നടത്തി വരുന്ന മാരിയപ്പൻ മർദ്ദനമേറ്റതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പോത്തൻകോട് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |