തിരുവനന്തപുരം: സംവിധായിക നയനയുടെ മരണവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നുള്ള ചികിത്സാ രേഖകൾ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഷുഗർ ലെവൽ താഴ്ന്നതിനെ തുടർന്ന് നയനയെ അഴീക്കലിലെ വീട്ടിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അഞ്ച് ദിവസത്തോളം ഇവിടെ കിടത്തി ചികിത്സയ്‌ക്ക് വിധേയയായ നയനയുടെ ചികിത്സയുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്ത ക്രൈംബ്രാഞ്ച് സംഘം അന്ന് നയനയെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. നയനയുടെ ആരോഗ്യസ്ഥിതി,നൽകിയ ചികിത്സകൾ തുടങ്ങിയ വിവരങ്ങളാണ് ഡോക്ടർമാരിൽ നിന്ന് ശേഖരിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നിർദേശാനുസരണം സംഘത്തിലെ സി.ഐയുടെ നേതൃത്വത്തിലായിരുന്നു ആലപ്പുഴയിലെ അന്വേഷണം.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നിർദേശാനുസരണമുള്ള ചികിത്സയിൽ ആരോഗ്യം വീണ്ടെടുത്ത നയനയെ തലസ്ഥാനത്ത് തിരികെയെത്തി ഏതാനും ദിവസത്തിനുശേഷമാണ് ആൽത്തറയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം നയനയുടെ സുഹൃത്തുക്കളെ ഇന്നലെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. നയനയുമായി പരിചയമുള്ളവരാണെങ്കിലും മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊന്നും ഫോണിലോ നേരിട്ടോ നയനയുമായി സൗഹൃദമുണ്ടായിരുന്നില്ലെന്നാണ് മൊഴി. മൊഴികളിൽ പറയുന്ന കാര്യങ്ങൾ സത്യസന്ധമാണോയെന്ന് ഉറപ്പാക്കാൻ ഫോൺകാൾ രേഖകളുൾപ്പെടെയുള്ള സൈബർ തെളിവുകളും അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |