കൊല്ലം :വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. ക്ലാപ്പന, കോട്ടക്കുപുറം, മനീഷ് ഭവനത്തിൽ പ്രസാദ് (47), ക്ലാപ്പന, കോട്ടക്കുപുറം, തൈകൂട്ടത്തിൽ മനു (30) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 24ന് കളരിവാതുക്കൽ ക്ഷേത്രത്തിലെ ഉത്സവസ്ഥത്ത് പ്രസാദും ക്ലാപ്പന സ്വദേശിയായ ഹബീബുമായി വാക്ക് തർക്കമുണ്ടായി. ഈ വിരോധത്തിൽ പ്രസാദും കൂട്ടാളിയായ മനുവും അടുത്ത ദിവസം ഹബീബിന്റെ കോട്ടക്കുപുറം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വീടിന്റെ മുറ്റത്തിരിക്കുകയായിരുന്ന ഹബീബിനെ പ്രതികൾ മാരകമായി മർദ്ദിച്ച് അവശനാക്കുകയും അക്രമികളെ പിടിച്ചു മാറ്റാൻ ശ്രമിച്ച ഇയാളുടെ മാതാവിനെയും ആക്രമിച്ചു. തുടർന്ന് പ്രതി മനു വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മകനെയും മാതാവിനെയും ഭീഷണിപ്പെടുത്തി തിരികെ പോയ പ്രതികൾ വീട്ടിലേക്ക് വരികയായിരുന്ന ഹബീബിന്റെ സഹോദരനെ ആയിക്കോമത്ത് ജംഗ്ഷനിൽ വെച്ച് തടഞ്ഞ് നിറുത്തി മർദ്ദിച്ചു. തുടർന്ന് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇരുവരും. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഷെമീർ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |