
വർക്കല: ചെമ്മരുതിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ,എട്ടു മാസത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ.
വർക്കല പാളയംകുന്ന് താഴ്വര വീട്ടിൽ സ്വബിനെയാണ് (39) വർക്കല ഡിവൈ.എസ്.പി ബിജു വി.നായരുടെ
നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.സ്വബിന്റെ ഭാര്യ തച്ചോട് പനയറ ചിത്തിരയിൽ സ്വാതി ദേവ്(30) എട്ടു മാസം മുമ്പാണ് മരിച്ചത്. ഭർതൃഗൃഹത്തിൽ മാനസികമായും ശാരീരികമായും പീഡനം സഹിക്കേണ്ടി വന്നുവെന്ന സ്വാതിയുടെ ഡയറിക്കുറിപ്പുകളും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. മൃതദേഹത്തിൽ മർദ്ദനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു.
സ്വബിനെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും നിസാര വകുപ്പുകൾ ചുമത്തുകയായിരുന്നുവെന്ന് ആരോപിച്ച് സ്വാതിയുടെ ബന്ധുക്കൾ രംഗത്തെത്തി. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും, മുഖ്യമന്ത്രിക്കും പരാതി നൽകി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശത്തെ തുടർന്ന് വർക്കല ഡിവൈ.എസ്.പിയായിരുന്ന ഗോപകുമാർ നടത്തിയ അന്വേഷണത്തിൽ കൂടുതൽ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തി. ഇതിനിടെ പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന കോടതി ഉത്തരവ് പാലിക്കാതെ ഒളിവിൽ പോയ പ്രതിയെ ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ വിനോദ്,ഗോപകുമാർ,ഹരീഷ്,ബാലു,ധന്യ,പ്രദീപ്,വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോട്ടോ: അറസ്റ്റിലായ സ്വബിൻ
സ്വാതി ദേവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |