അന്വേഷണം വേണമെന്ന് മാതാപിതാക്കൾ
ഇരുപതുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എൻജിനിയറിംഗ് വിദ്യാർത്ഥിയുമായി പ്രണയം
ബ്ലാക്ക് മെയിലിംഗിന് വിധേയയായതായി സംശയം
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനിയായ ഇരുപതുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ. റാന്നിപെരുനാട് പുതുക്കട ചെമ്പാലൂർ ചരിവുകാലായിൽ അനൂപിന്റെയും ആശ ടി. ഉത്തമന്റെയും മകൾ അക്ഷയ അനൂപ് വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിലാണ് വീട്ടുകാരും ബന്ധുക്കളും സംശയം ഉന്നയിക്കുന്നത്.ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
അക്ഷയ ജീവനൊടുക്കിയതോ?
പാറശാല സരസ്വതിയമ്മ കോളേജ് ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥിനിയായിരുന്നു അക്ഷയ. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് രാത്രി ഏഴോടെയാണ് അക്ഷയയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നഴ്സിംഗ് കോളേജിൽ നിന്ന് അവധി പ്രമാണിച്ചാണ് വീട്ടിലെത്തിയത്. ശനിയും ഞായറും വീട്ടുകാർക്കൊപ്പം സന്തോഷത്തോടെ കഴിഞ്ഞ അക്ഷയ ആത്മഹത്യചെയ്യാനുള്ള യാതൊരു സാഹചര്യങ്ങളും വീട്ടിലുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വെളിപ്പെടുത്തുന്നു. രണ്ട് ദിവസത്തിനകം നഴ്സിംഗ് കോളേജിലേക്ക് തിരികെ പോകാനിരിക്കെയായിരുന്നു മരണം.
സ്കൂൾ കാലഘട്ടത്തിലെ സഹപാഠിയുമായി പ്രണയത്തിൽ അകപ്പെട്ട മകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില ദുരൂഹതകൾ നിലനിൽക്കുന്നതായി പിതാവ് അനൂപ് റാന്നിപെരുനാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ വെളിപ്പെടുത്തിയിരുന്നെങ്കിലും പൊലീസ് അതൊന്നും അന്വേഷിക്കാൻ തയ്യാറായില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ബ്ളാക്ക് മെയിലിംഗിനിരയാക്കി
പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പൂവത്തുംമൂട് സ്വദേശിയും എൻജിനീയറിംഗ് വിദ്യാർത്ഥിയുംഅദ്ധ്യാപികയായിരുന്ന മാതാവും കുലം പറഞ്ഞ് മകളെ നിരന്തരം അവഹേളിച്ചിരുന്നതായും പരാതിയിൽ പറഞ്ഞിരുന്നു. പഠനത്തിലും കലാരംഗത്തും മികച്ച നിലവാരം പുലർത്തിയിരുന്ന മകൾ ബ്ലാക്ക് മെയിലിംഗിന് വിധേയയായതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
ഇതോടെ പെൺകുട്ടിയുടെ മൊബൈൽ ഫോണും ഡയറിയും പൊലീസ് പിടിച്ചെടുത്തു. ഫോൺകോൾ വിശദാംശങ്ങൾ സൈബർ പരിശോധനയ്ക്ക് കൈമാറിയതായി അറിയിച്ചെങ്കിലും സംഭവമുണ്ടായി ഒന്നരമാസത്തിലധികമായിട്ടും യാതൊരുവിധ അന്വേഷണവും ആരംഭിച്ചില്ലെന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പും സൈബർ പൊലീസിൽ നിന്ന് കോൾ വിവരങ്ങൾ ലഭ്യമാകുന്നതിലെ കാലതാമസവും മറ്റുമാണ് അന്വേഷണം വൈകുന്നതിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നതെങ്കിലും ആരോപണ വിധേയരായ യുവാവിനെ ചോദ്യം ചെയ്യാനോ അയാളുടെ മൊബൈൽകോൾ വിശദാംശങ്ങൾ പരിശോധിക്കാനോ പൊലീസ് കൂട്ടാക്കാത്തത് അന്വേഷണത്തിലെ അട്ടിമറിയാണെന്നാണ് വീട്ടുകാരുടെ ആക്ഷേപം.
ലോക്കൽ പൊലീസിൽ നിന്ന് തൃപ്തികരമായ അന്വേഷണം ഉണ്ടാകാത്ത സാഹചര്യത്തിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനക്ക് വിധേയമാക്കുന്നതുൾപ്പെടെ ശാസ്ത്രീയവും നീതിപൂർവകവുമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിന് മുമ്പ് കുട്ടിയുടെ ഫോണിലേക്ക് വന്ന കോളുകളും മെസേജുകളും പരിശോധിച്ചാൽ മകളുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്താനാകുമെന്നും പരാതിയിൽ പറയുന്നു.പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ അസ്വാഭാവികമായ ചില മൊബൈൽ സന്ദേശങ്ങൾ ഉള്ളതായാണ് ബന്ധുക്കളുടെ സംശയം.
പോസ്റ്റുമോർട്ടത്തിലും അട്ടിമറിയോ?
അക്ഷയയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യുന്നതിനായിരുന്നു പൊലീസ് ആദ്യം നിർദ്ദേശിച്ചത്. എന്നാൽ, മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയയ്ക്കാനുള്ള തീരുമാനം പിന്നീട് മാറ്റി. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇതിന് പിന്നിൽ ചില രാഷ്ട്രീയ ഇടപെടലുകൾ സംശയിക്കുന്നതായി പെൺകുട്ടിയുടെ മാതാവ് ആശ ടി. ഉത്തമനും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |