ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ വൻ കവർച്ച. കംപ്യൂട്ടർ ലാബിൽ സൂക്ഷിച്ച 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഹൈസ്കൂൾ ബ്ലോക്കിലെ കംപ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകളാണ് കവർന്നത്.
താലൂക്ക് തല വാക്സിനേഷൻ സെന്ററായി ഇരിട്ടി നഗരസഭ സ്കൂളിനെ ഏറ്റെടുത്തിരുന്നു. ഇതിനെത്തുടർന്ന് സ്കൂളിലെ ഓഫീസ് പ്രവർത്തനം താത്ക്കാലികമായി നിറുത്തിവയ്ക്കുന്നതിനായി പ്രഥമാദ്ധ്യാപിക ഇ. പ്രീത സ്കൂളിൽ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്.
സ്കൂളിന്റെ പിറകുവശത്തുള്ള ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ചത്. തൊട്ടടുത്ത കംപ്യൂട്ടർ ലാബിന്റെ മുറിയുടെ ഗ്രിൽസിന്റെയും വാതിലിന്റെയും പൂട്ടു തകർത്ത നിലയിലാണ്. ലാബിൽ സൂക്ഷിച്ച മുഴുവൻ ലാപ്ടോപ്പും മോഷ്ടാക്കൾ കവർന്നു. കഴിഞ്ഞ 28ന് പത്താം ക്ലാസിലെ പൊതു പരീക്ഷ അവസാനിക്കുന്ന ദിവസമാണ് തുടർന്നു നടക്കുന്ന ഐ.ടി പരീക്ഷ നടത്തുന്നതിനായി ഇത്രയും കംപ്യൂട്ടർ റൂമിൽ സജ്ജീകരിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഐ.ടി പരീക്ഷ സർക്കാർ മാറ്റിവെയ്ക്കുകയായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന പല ഘട്ടങ്ങളിലായി സ്കൂളിന് നൽകിയ ലാപ്ടോപ്പുകളാണ് മോഷണം പോയത്.
25,000 മുതൽ 28,000 രൂപ വില വരുന്ന എട്ടു ലക്ഷത്തോളം രൂപയുടെ ലാപ്ടോപ്പുകളാണ് മോഷണം പോയത്. സ്കൂൾ പ്രധാനാദ്ധ്യാപികയുടെ പരാതിയിൽ ഇരിട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.പി. രാജേഷ്, എസ്.ഐ എം. അബ്ബാസ് അലി, ജൂനിയർ എസ്.ഐ. അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടരന്വേഷണത്തിന്റെ ഭാഗമായി കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും ഇന്ന് പരിശോധന നടത്തും.
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും മോഷണം നടന്നു
സമാനമായ രീതിയിൽ കഴിഞ്ഞ ലോക്ക് ഡൗൺ സമയത്തും സ്കൂളിൽ മോഷണം നടന്നിരുന്നു. ഹൈസ്കൂൾ കംപ്യൂട്ടർ ലാബിന്റെ വാതിലിന്റെ പൂട്ടു തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ രണ്ട് കംപ്യൂട്ടർ ബാറ്ററിയും, യു.പി.എസും, രണ്ട് ലാപ്ടോപ്പുകളും മോഷ്ടിക്കുകയായിരുന്നു. സ്കൂൾ കോമ്പൗണ്ടിലെ ടോയ്ലെറ്റുകളിലെ 20 സ്റ്റീൽ വാട്ടർ ടാപ്പുകളും അന്ന് മോഷ്ടിച്ചിരുന്നു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കകം പേരാവൂർ, ആറളം ഫാം സ്വദേശികളായ രണ്ട് മോഷ്ടാക്കളെ ഇരിട്ടി പൊലീസ് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |