കവർന്ന ആഭരണം കണ്ടെത്തുകയെന്നത് കേസിൽ നിർണായകം
തിരുവനന്തപുരം: ട്രെയിനിൽ യാത്രക്കാരിയെ സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതി ബാബുക്കുട്ടൻ കവർച്ച ചെയ്ത ആഭരണങ്ങളുടെ കാര്യത്തിൽ പൊലീസിന് മുന്നിൽ ഒളിച്ചുകളി തുടരുന്നു. ഒളിവ് ജീവിതത്തിനിടെ ആഭരണങ്ങൾ തന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തിയ ബാബുക്കുട്ടൻ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ഇതേപ്പറ്റി പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചിട്ടുള്ളത്. ഒടുവിൽ കരുനാഗപ്പള്ളിയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയെന്ന് പറഞ്ഞെങ്കിലും സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താത്ത ഇയാളുടെ പക്കൽ നിന്നും പണയപ്പെടുത്തിയതിന്റെ രേഖകളും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ആഭരണങ്ങൾ ബാബുക്കുട്ടൻ എവിടെയെങ്കിലും വിറ്റഴിച്ചതാകാനാണ് സാദ്ധ്യതയെന്ന വിലയിരുത്തലിലാണ് പൊലീസ് .
കവർച്ചാക്കേസിൽ തൊണ്ടിമുതൽ നിർണായകമാണെന്നിരിക്കെ ബാബുക്കുട്ടനിൽ നിന്നും ഏത് വിധേനയും സത്യം അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ബാബുക്കുട്ടൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണം പണയം വച്ചതായി പറയപ്പെടുന്ന കരുനാഗപ്പള്ളിയിൽ ഇയാളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.
കവർച്ചയ്ക്ക് ശേഷം ബാബുക്കുട്ടന് ഒളിവിൽ കഴിയാൻ സഹായം നൽകിയവരെയും കണ്ടെത്തേണ്ടതുണ്ട്.
പിടിയിലാകുമ്പോൾ 38,000 രൂപ കൈയിലുണ്ടായിരുന്നു. ഇത് ആഭരണങ്ങൾ വിറ്റ് ലഭിച്ചതാണോയെന്ന് സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. അപസ്മാരബാധിതനായതിനാൽ തനി പൊലീസ് ശൈലിയിൽ ബാബുക്കുട്ടനെ ചോദ്യം ചെയ്യാൻ സാധിക്കാത്തത് അന്വേഷണ സംഘത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ആക്രമണം നടന്ന ട്രെയിനിലും സംഭവം നടന്ന മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലും കഴിഞ്ഞ ദിവസങ്ങളിൽ ബാബുക്കുട്ടനെ എത്തിച്ച് തെളിവെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാബുക്കുട്ടനെതിരെ 16 കേസുകളുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. 15 മാസം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |