പത്തനംതിട്ട: ജില്ലയിലെ കാനറ ബാങ്കിന്റെ ശാഖയിൽ നിന്ന് 8.13 കോടിയുമായി ജീവനക്കാരൻ മുങ്ങി. കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യർ കം ക്ലർക്കായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസാണ് വിവിധ ഇടപാടുകാരുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിൽ നിന്ന് പണം തട്ടി മുങ്ങിയത്. 14 മാസത്തിനിടെയാണ് വിജീഷ് ഇത്രയും തുക കട്ടത്. ക്രമക്കേട് കണ്ടെത്തിയതോടെ ഒളിവിൽപോയ ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഫെബ്രുവരിയിലാണ് തട്ടിപ്പിനെ കുറിച്ച് ബാങ്ക് അധികൃതർക്ക് അറിഞ്ഞത്. 10 ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി ലഭിച്ച പരാതിയിലായിരുന്നു അന്വേഷണം. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരൻ ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നൽകി. തുടർന്ന് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽ നിന്നുള്ള പണം തിരികെ നൽകി പ്രശ്നം പരിഹരിച്ചു. എന്നാൽ, തുടർന്ന് ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. ദീർഘകാലത്തെ സ്ഥിരനിക്ഷേപങ്ങളിൽ നിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാത്ത അക്കൗണ്ടുകളിലുമാണ് വിജീഷ് തട്ടിപ്പ് നടത്തിയത്. പണം പിൻവലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും അനുമതി നൽകേണ്ട ഉയർന്ന ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യത്തിൽ അവരുടെ കമ്പ്യൂട്ടർ ഉപയോഗിച്ച് വിജീഷ് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പമാണ് ഇയാൾ മുങ്ങിയിരിക്കുന്നത്. വിജീഷിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും ഫെബ്രുവരി 11 മുതൽ സ്വിച്ച് ഓഫാണ്. ഇയാൾ ഉപയോഗിച്ചിരുന്ന കാർ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽ നിന്ന് പൊലീസ് കണ്ടെത്തി. നേരത്തെ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |