കൊല്ലം: പുനലൂരിനടുത്ത് വെഞ്ചേമ്പിൽ വീടിന് സമീപത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപതുകാരന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് പറമ്പിൽ നിന്ന് കണ്ടെത്തിയത്. പുരയിടത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടന്ന നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം ശേഖരിച്ച പൊലീസ് ഇവ ഡി.എൻ.എ പരിശോധനയ്ക്കായി അയച്ചു. ജോണെന്ന അറുപതുകാരൻ ഏറെക്കാലമായി ഒറ്റയ്ക്ക് താമസിക്കുന്ന വീടാണിത്. ഒരു മാസമായി ജോണിനെ കുറിച്ച് വിവരമൊന്നും ഇല്ലെന്നറിഞ്ഞ് ബന്ധുക്കളെത്തി നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
തലയോട്ടിയും താടിയെല്ലും കൈകാലുകളുടെ ഭാഗത്തെ അസ്ഥിയുമെല്ലാം പുരയിടത്തിന്റെ പല ഭാഗങ്ങളിലായി ചിതറിയ നിലയിലായിരുന്നു. ജോണിന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ജോണിന്റേതാണെന്ന അനുമാനമാണ് പൊലീസിന് ഉളളതെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചത്. നായ ശല്യം രൂക്ഷമായ മേഖലയാണ് ഇവിടം. അതിനാൽ നായയുടെ ആക്രമണത്തെ തുടർന്നുളള മരണമോ അല്ലെങ്കിൽ മരിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങൾ നായകൾ കടിച്ചു വലിച്ചതോ ആകാമെന്നും സംശയമുണ്ട്. കൊലപാതക സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലം റൂറൽ എസ്.പിയുൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |