തട്ടിപ്പിന് ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിൽ അക്കൗണ്ടുകൾ
പണംതുലച്ചത് റമ്മിക്കും ഓഹരിക്കും
ബാങ്ക് ജീവനക്കാർക്കും പങ്കെന്ന് സംശയം
കുടുക്കിയത് മൊബൈൽഫോൺ
നെഫ്റ്റ് വഴി പണം മാറ്റി നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനം ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അക്കൗണ്ട് നമ്പരും ഐ.എഫ്.എസ് കോഡും യോജിക്കുന്നെങ്കിൽ അക്കൗണ്ട് ഉടമയുടെ പേര് മുഖവിലയ്ക്കെടുക്കാതെ പണം മാറ്റിയെടുക്കാനാകുന്നതാണ് ഈ സംവിധാനം.
തിരുവനന്തപുരം: കനറാ ബാങ്കിൽ നിന്ന് കോടികൾ തട്ടിയ കേസിൽ വിജീഷ് വർഗീസ് പിടിയിലായതോടെ വമ്പൻ തട്ടിപ്പുകളുടെ ചുരുളഴിഞ്ഞേക്കും. വിജീഷിന് പുറമേ ബാങ്കിലെ കൂടുതൽ ജീവനക്കാർക്കും തട്ടിപ്പിൽ പങ്കുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ഈ സാദ്ധ്യത കണക്കിലെടുത്ത് സി.ബി.ഐ പോലുള്ള ഏജൻസികൾക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ കേന്ദ്ര സർക്കാരിന് കത്ത് നൽകി.
കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലെ ജീവനക്കാരനായിരുന്നു വിളക്കുടി ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ്. ബാങ്കിലെ വ്യക്തിഗത അക്കൗണ്ടുകളിൽ നിന്നുള്ളതിന് പുറമേ ഇൻഷുറൻസ് കമ്പനികളുടെ പണവും തട്ടിയെടുത്തതായി ഓഡിറ്റിംഗിൽ കണ്ടെത്തി. മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി പ്രകാരം നിക്ഷേപിച്ച തുകയിൽ നിന്ന് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു. നെഫ്റ്റ് വഴി പണം മാറ്റി നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനം ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അക്കൗണ്ട് നമ്പരും ഐ.എഫ്.എസ് കോഡും യോജിക്കുന്നെങ്കിൽ അക്കൗണ്ട് ഉടമയുടെ പേര് മുഖവിലയ്ക്കെടുക്കാതെ പണം മാറ്റിയെടുക്കാനാകുന്നതാണ് സംവിധാനം. ഇടപാടിന് യഥാർത്ഥ അക്കൗണ്ട് ഉടമയുടെ പേര് ചേർക്കുന്നു. പിന്നീടുള്ള ഭാഗത്ത് സ്വന്തം അക്കൗണ്ട് നമ്പരോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് നമ്പരോ അനുബന്ധ ഐ.എഫ്.എസ് കോഡോ ചേർത്തായിരിക്കാം ഇയാൾ പണം മാറ്റിയെടുത്തതെന്നാണ് അനുമാനം.
ഐ.ഡിയും പാസ് വേഡും ലഭിച്ചതിൽ ദുരൂഹത
മാനേജർ അടക്കമുള്ളവരുടെ കമ്പ്യൂട്ടറുകളുടെ യൂസർ ഐ.ഡിയും പാസ്വേഡും തുടർച്ചയായി വിജീഷ് വർഗീസിന് ലഭിച്ചതെങ്ങനെയെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. 30 ദിവസം കൂടുമ്പോൾ ഇവ മാറ്റണമെന്നാണ് ചട്ടം. ഇങ്ങനെ മാറ്റുമ്പോൾ അതെങ്ങനെ വിജീഷിന് ലഭിച്ചെന്ന കാര്യത്തിലാണ് പൊലീസ് ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥരെ സംശയമുനയിൽ നിർത്തുന്നത്. സൂക്ഷ്മനിരീക്ഷണത്തിലൂടെ ഇയാൾ പാസ്വേഡുകൾ സ്വന്തമാക്കിയെന്ന വാദത്തിനും കഴമ്പില്ല. പാസ്വേഡിനൊപ്പം ഉപയോഗിക്കുന്ന ആളുടെ വിരലടയാളം കൂടി പതിപ്പിച്ചാൽ മാത്രമേ കമ്പ്യൂട്ടറുകൾ ഓൺ ചെയ്യാൻ സാധിക്കൂ. ചോദ്യം ചെയ്യലും സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള തെളിവെടുപ്പും പൂർത്തിയാകുന്നതോടെ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാകും.
#വൗച്ചർ ചെക്കിംഗ് ഉണ്ടായില്ല
എല്ലാ ബാങ്കുകളിലും ഫിക്സഡ് ഡിപ്പോസിറ്റുകൾ ക്ലോസ് ചെയ്യുമ്പോൾ അതിന് വൗച്ചറുകൾ ഉണ്ടാകും. അക്കൗണ്ട് ഉടമയുടെ ഒപ്പില്ലാതെ വൗച്ചർ വന്നപ്പോൾ അത് പരിശോധിക്കുകയും ഒപ്പില്ലാത്തതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തിരുന്നെങ്കിൽ തട്ടിപ്പ് ആദ്യമേ കണ്ടെത്താമായിരുന്നു. ബാങ്കുകളിൽ സാധാരണ അതത് ദിവസങ്ങളിലെ ഇടപാടുകളുടെ വൗച്ചറുകൾ ഉച്ചയ്ക്കുശേഷം പരിശോധിക്കണമെന്നാണ് നിയമം. വൈകിട്ട് എല്ലാ ഇടപാടുകളുടെയും പ്രിന്റ് എടുത്ത് പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് രണ്ടും മാസങ്ങളായി നടന്നിട്ടില്ലെന്നാണ് സൂചന. ഫിക്സഡ് ഡിപ്പോസിറ്റിലെ പണം പിൻവലിക്കാനെത്തുന്നവരിൽനിന്ന് അപേക്ഷയും രസീതും വാങ്ങും. രണ്ടിലെയും ഒപ്പ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തും. പിന്നീട് ഇത് പാസാക്കേണ്ടത് അക്കൗണ്ടന്റോ ബ്രാഞ്ച് മാനേജരോ ആണ്. ഉയർന്ന തസ്തികയിലുള്ളവരുടെ പാസ് വേഡ് മനസ്സിലാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങളെന്നാണ് കരുതപ്പെടുന്നത്.
#പണം ഉപയോഗിച്ചത് റമ്മികളിക്കും ഓഹരിവിപണിയിലും
വിജീഷ് പണത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ചത് ഓൺലൈൻ റമ്മി കളിക്കും ഓഹരി വിപണിയിലെ നിക്ഷേപത്തിനുമാണെന്ന് പൊലീസിന്റെ നിഗമനം. 2019 ഡിസംബർ മുതൽ 2021 ഫെബ്രുവരിവരെ 191 അക്കൗണ്ടുകളിലാണ് വിജീഷ് തട്ടിപ്പ് നടത്തിയത്. മെച്യൂരിറ്റി കാലാവധി കഴിഞ്ഞ സ്ഥിരം നിക്ഷേപങ്ങളും മോട്ടോർ വാഹന അപകട ഇൻഷുറൻസ് തുകകളും സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിൽ അവരറിയാതെ തുടങ്ങിയ അക്കൗണ്ടുകളിലേക്കും മാറ്റി.ഭാര്യയ്ക്കും ഭാര്യാപിതാവിനും തട്ടിപ്പിൽ പങ്കില്ലെന്ന പ്രാഥമിക വിലിരുത്തലിൽ തൽക്കാലം അവരെ കേസിൽ പ്രതിയാക്കിയിട്ടില്ലെങ്കിലും ഇരുവരും പൊലീസ് നിരീക്ഷണത്തിലാണ്.
# ഭാര്യയുടെ അക്കൗണ്ടിലേക്ക് 39 തവണ പണം നിക്ഷേപിച്ചു
തട്ടിയെടുത്ത പണം കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കും നിക്ഷേപിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ഭാര്യ സൂര്യതാര വർഗീസിന്റെ അക്കൗണ്ടുകളിലേക്ക് മാത്രം 39 തവണയാണ് ഇയാൾ പണം നിക്ഷേപിച്ചത്. അമ്മ ജോളിക്കുട്ടി, ഭാര്യാപിതാവ് കൊട്ടാരക്കര സ്വദേശി ഡി. ജോർജ് എന്നിവരുടെ അക്കൗണ്ടുകളിലേക്കും ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. സ്വന്തം പേരിലുള്ള വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കും ഇയാൾ 68 തവണ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇതര ദേശസാൽകൃത ബാങ്കുകളുടെ കൊച്ചി നേവൽബേസ്, കൊട്ടാരക്കര, കുന്നിക്കോട് എന്നീ ശാഖകളിലെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്. നിലവിൽ വിജീഷ് വർഗീസിനെ മാത്രം പ്രതിയാക്കിയാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
#മൊബൈൽ ഫോൺ കുടുക്കി
തട്ടിപ്പ് കണ്ടെത്തുകയും പിടിക്കപ്പെടുകയും ചെയ്യുമെന്ന് ബോദ്ധ്യപ്പെട്ടതോടെ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് കൊല്ലത്തുനിന്ന് ഭാര്യയെയും കുട്ടികളെയും കൂട്ടി ടാറ്റാ ഹാരിയർ കാറിൽ കൊച്ചി കടവന്ത്രയിലെത്തി. അവിടെ ഒരു ഫ്ലാറ്റിന് മുന്നിൽ കാർ ഉപേക്ഷിച്ച് ട്രെയിൻമാർഗം ബംഗളൂരുവിലേക്ക് പോകുകയായിരുന്നു. വികാസ് കുമാറെന്ന പേരിൽ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിച്ചു. ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ സിം കാർഡ് നശിപ്പിച്ചശേഷം പുതിയ സിം വാങ്ങി ഇട്ടു. പുതിയസിമ്മിൽ നിന്ന് ബന്ധുക്കളിൽ ചിലരെ ബന്ധപ്പെട്ടത് മനസിലാക്കിയ പൊലീസ് മൊബൈലിന്റെ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് വിജീഷിനെ പൊക്കിയത്. ഇന്ന് കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങുന്നതോടെ തട്ടിപ്പിന്റെ ചുരുളഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |