കാസർകോട്: അന്താരാഷ്ട്ര മാർക്കറ്റിൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 21 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ വിദ്യാനഗർ പൊലീസ് പിടികൂടി. കാസർകോട് ഡിവൈ.എസ്.പി പി.പി സദാനന്ദന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാനഗർ സി.ഐ ശ്രീജിത്ത് കോടേരി, എസ്.ഐമാരായ നിബിൻ ജോയ്, വിനോദ് എന്നിവരുടെ സംഘം കഞ്ചാവ് പിടികൂടിയത്. ഉളിയത്തടുക്ക ബിലാൽ മസ്ജിദ് റോഡിലെ അബ്ദുൽ സമദ് എന്ന കോബ്ര (28) അണങ്കൂർ ആയിഷ മൻസിലിൽ മുഹമ്മദ് സഫ്വാൻ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പിടികൂടിയ പ്രതികളിലൊരാളായ സഫ്വാൻ മുമ്പ് കർണാടകയിലെ ഒരു ഇരട്ട കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതിയാണ്. രണ്ടാം പ്രതിയായ അബ്ദുൽ സമദ്, കോബ്ര എന്ന് അറിയപ്പെടുന്ന കോബ്ര സമദാനി മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ, കാസർകോട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അടുത്തകാലത്തായി മഞ്ചേശ്വരം, കുമ്പള ,കാസർകോട് ഭാഗങ്ങളിലായി 142 കിലോ ഗ്രാം കഞ്ചാവും, എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഈ കേസുകളിൽ പിടിയിലായവർ കേരളം, കർണാടക സംസ്ഥാനങ്ങളിലെ കൊലപാതകം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി കഞ്ചാവ്, മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വികരിക്കുന്നതിന്റെ ഭാഗമായി ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എസ്.ഐ നാരായണൻ നായർ, എസ്.ഐ ബാലകൃഷ്ണൻ നായർ, എ.എസ്.ഐ ലക്ഷ്മി നാരായണൻ, എ.എസ്.ഐ അബൂബക്കർ കല്ലായി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, സിവിൽ പൊലീസ് ഓഫീസർമാരായ ജിനേഷ്, നികേഷ്, ഷജീഷ് എന്നിവരുടെയും തുടർച്ചയായ നിരീക്ഷണത്തെ തുടർന്നാണ് കഞ്ചാവ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |