പോസ്റ്റുമോർട്ടം റിപ്പോർട്ടും തെളിവായി
കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്ന് പാറക്കുളത്തിൽ തള്ളിയ സംഭവത്തിൽ തുമ്പായത് പൊലീസ് സ്റ്റേഷനിലെത്തിയ കത്ത്.
പുത്തൂർമുക്ക് തടത്തിൽ മനുഭവനിൽ എസ്.മനുരാജിന്റെ(32)മരണത്തിൽ സംശയമുണ്ടെന്നും സംഭവം കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് ലഭിച്ച കത്തിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടമരണം കൊലപാതകമായി മാറിയത്.
കത്തിന്റെ അടിസ്ഥാനത്തിൽ മനുരാജിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച പൊലീസ്, തലയ്ക്കേറ്റ ക്ഷതം തിരിച്ചറിയുകയും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെ നേരിൽകണ്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതോടെയാണ് അരും കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാനായത്. പേരും വിലാസവും ഫോൺനമ്പരും കൃത്യമായി രേഖപ്പെടുത്തുകയും സംശയങ്ങൾ അടിവരയിട്ട് പറയുകയും ചെയ്തിരുന്നതിനാൽ കത്തിനെ ഊമകത്തുപോലെ നിസാരമായി തള്ളിക്കളയാൻ പൊലീസിനായില്ല.
കത്തെഴുതിയ ആളെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ഒന്നുകൂടി വിശദമായി ചോദിച്ച് ഉറപ്പാക്കിയശേഷമാണ് കൊലപാതകം എന്ന നിലയിൽ കേസെടുക്കാനും അന്വേഷണം ശക്തമാക്കാനും പൊലീസ് തീരുമാനിച്ചത്. കൊട്ടാരക്കര ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ജനുവരി അഞ്ചിന് കൊട്ടാരക്കര അന്തമണിന് സമീപം ഭാര്യ അശ്വതിയുടെ വീടിനടുത്തുള്ള പാറക്കുളത്തിലായിരുന്നു മനുരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി രണ്ടിനാണ് കൂലിപ്പണിക്കാരനായ മനുരാജിനെ കാണാതായത്. സംഭവത്തിൽ അശ്വതി പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് കാണാതായതിന്റെ മൂന്നാം പക്കം മൃതദേഹം പാറക്കുളത്തിൽ പൊന്തിയത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തതിന് പിന്നാലെ അന്നുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റപ്പെട്ടു. ഇതോടെ മനുരാജ് കേസ് പൊലീസിന്റെ ശ്രദ്ധയിൽ നിന്ന് മാറുകയും കുറ്റവാളികൾ പ്രദേശത്ത് വിലസുകയും ചെയ്തപ്പോഴാണ് സംഭവത്തിലേക്ക് വെളിച്ചം വീശുന്ന കത്ത് പൊലീസിന് ലഭിച്ചത്. നാലുമാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ ഫയൽ, കത്തിന്റെ ചുവട് പിടിച്ച് പൊടിതട്ടിയെടുത്ത് നടത്തിയ അന്വേഷണത്തിൽ കൊലയാളികൾ കുടുങ്ങുകയും ചെയ്തു.
മദ്യം കാട്ടി വശീകരിച്ചു
കൊന്ന് പാറമടയിൽ തള്ളി
മനുരാജിനെ മദ്യം കാട്ടി വശീകരിച്ചശേഷം പ്രതികളിലൊരാളായ
പട്ടാഴി തെക്കേത്തേരി നരിക്കോട് പുത്തൻവീട്ടിൽ പൗലോസിന്റെ (71)വീട്ടിലെത്തിച്ചാണ് കൊലപാതകം നടത്തിയത്. കലയപുരം പാറവിള വിഷ്ണുഭവനിൽ മോഹനൻ (44) ഇവരുടെ സുഹൃത്തുക്കളായ ശശി, ബാബു എന്നിവരും മനുരാജിനെ കൊലപ്പെടുത്തിയ സംഘത്തിലുൾപ്പെട്ടിരുന്നു. നാട്ടിലെ കൂലിപ്പണിക്കാരാണ് മനുരാജും പ്രതികളും. മുന്നൂറ് രൂപയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജനുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മനുരാജ് പൗലോസിന്റെ വീട്ടിലെത്തിയത്. ന്യൂഇയർ ആഘോഷത്തിന്റെ ഭാഗമായി വാങ്ങിയ മദ്യത്തിന്റെ ബാക്കി പൗലോസ് വീട്ടിൽ സൂക്ഷിച്ചിരുന്നു. സുഹൃത്തുക്കളുമായി ചേർന്ന് മദ്യപിക്കുന്നതിനിടെ പൗലോസും മനുരാജും തമ്മിൽ പഴയഒരുപണമിടപാടിനെ ചൊല്ലി തർക്കമുണ്ടാകുകയും കമ്പു കൊണ്ട് പൗലോസ് മനുരാജിന്റെ തലയ്ക്കു പിന്നിൽ അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലപൊട്ടി രക്തം വാർന്ന മനുരാജ് അബോധാവസ്ഥയിലായി. മനുരാജ് മരിച്ചെന്ന് ഉറപ്പിച്ച പൗലോസും സംഘവും മൃതദേഹം എവിടെയെങ്കിലും ഒളിപ്പിക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. സംഭവസ്ഥലത്ത് നിന്ന് ദൂരെ എവിടെയെങ്കിലും മൃതദേഹം കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്ന് ബോദ്ധ്യപ്പെട്ട ഇവർ സമീപത്തെ പാറക്കുളത്തിൽ തള്ളാൻ തീരുമാനിച്ചു.
അന്ന് രാത്രി പത്തുമണിയോടെ നാലു പേരുംകൂടി ചുമന്നും വലിച്ചിഴച്ചും പാറക്കുളത്തിൽ തള്ളുകയായിരുന്നു. ബന്ധുക്കളുമായി പിണങ്ങിക്കഴിയുന്ന പൗലോസിന്റെ വീട്ടിൽ മറ്റാരുമില്ലാത്തതും അടുത്തെങ്ങും ആൾപാർപ്പില്ലാത്തതും ഇവർക്ക് തുണയായി.
മൃതദേഹം പൊന്തിയപ്പോഴും
ആരും സംശയിച്ചില്ല !
ജനുവരി അഞ്ചിനാണ് പാറക്കുളത്തിൽ മൃതദേഹം പൊങ്ങിയത്. ആത്മഹത്യചെയ്യേണ്ട സാഹചര്യമൊന്നും ഇല്ലാത്തതിനാൽ അപകടത്തിൽപ്പെട്ടതാണെന്നായിരുന്നു നാട്ടുകാരുടെ ധാരണ. കുളിക്കാനിറങ്ങിയപ്പോഴോ പാറമടയുടെ പരിസരത്ത് നിന്ന് അബദ്ധത്തിൽ കാൽവഴുതിയോ വീണ് മരിച്ചതാകാമെന്ന നിലയിലായിരുന്നു നാട്ടുകാർ. ഇക്കാരണത്താൽ സുഹൃത്തുക്കളായ പൗലോസിനെയോ കൂട്ടരെയോ ആരും സംശയിച്ചതുമില്ല. മരണകാരണം തലയ്ക്കേറ്റ അടിയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കൊലപാതകമെന്ന നിലയിലേക്ക് അന്വേഷണം നീളാൻ കാരണമായത്. പരിക്ക് കണ്ടെത്തിയതായി മണത്തറിഞ്ഞ ചിലരാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതിലൊരാളാണ് പൊലീസിന് കത്തെഴുതി കൊലപാതകം വെളിച്ചത്താക്കിയത്.
പൗലോസ് പിടികിട്ടാപ്പുള്ളി?
മനുരാജിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയായി പൗലോസ് പിടിക്കപ്പെട്ടപ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് വയനാട്ടിൽ ഒരു സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ചകേസിൽ പൗലോസിനെ അന്വേഷിച്ച് പൊലീസെത്തിയ കഥ നാട്ടുകാരുടെ ഓർമ്മയിൽ വന്നത്. 1998-ൽ വയനാട്ടിലെ കേണിച്ചിറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമക്കേസിൽ പ്രതിയാണ് പൗലോസ്. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ചിരവകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. അവിടെ ജോണി എന്നപേരിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. പ്രതിയെ അന്വേഷിച്ച് അന്ന് പൊലീസ് എത്തിയെങ്കിലും നാട്ടിലുള്ള മറ്റൊരു ജോണിയെ കാട്ടിക്കൊടുത്ത് പൗലോസ് തടിയൂരുകയായിരുന്നു. നാട്ടിലെ ജോണിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിൽ അയാൾ നിരപരാധിയാണെന്ന് മനസിലാക്കി വിട്ടയക്കുകയും ചെയ്തു. കൊലക്കേസിൽ പൗലോസ് പിടിയിലായതോടെ കസ്റ്റഡിയിൽ വാങ്ങി വയനാട്ടിലെ കൊലപാതകശ്രമവും അന്വേഷിക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. മനുരാജിന്റെ മൃതദേഹം പാറക്കുളത്തിൽ പൊന്തി ദിവസങ്ങൾക്ക് ശേഷം പൗലോസിന്റെ വീട് കത്തിനശിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻവേണ്ടി പൗലോസ് തന്നെ കത്തിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. പൗലോസിനെ കസ്റ്റഡിയിൽ വാങ്ങി ഇക്കാര്യങ്ങൾ വിശദമായി ചോദിച്ചറിയാനാണ് പൊലീസ് നീക്കം. വീടിന് തീവച്ചതാണെങ്കിൽ അക്കാര്യവും അന്വേഷണ വിധേയമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |