കുഞ്ഞിനെ കണ്ടെത്താൻ വ്യാപക തെരച്ചിൽ
സംഭവം കോലഞ്ചേരിയിൽ, യുവതി ആശുപത്രിയിൽ
കോലഞ്ചേരി (എറണാകുളം): ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവതി പ്രസവിച്ചയുടൻ കുഞ്ഞിനെ പാറമടയിലേക്ക് വലിച്ചെറിഞ്ഞു. കോലഞ്ചേരി തിരുവാണിയൂർ പഴുക്കാമറ്റത്ത് ആറ്റിനീക്കര സ്കൂളിന് സമീപത്ത് താമസിക്കുന്ന യുവതിയാണ് ചോരക്കുഞ്ഞിനോട് ഈ കൊടുംക്രൂരതകാട്ടിയത്. യുവതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറമടയിൽ വീണ കുഞ്ഞിനെ കണ്ടെത്താൻ ഫയർഫോഴ്സും സ്കൂബാ ടീമും പരിശോധന നടത്തിവരികയാണ്.
ഇന്ന് രാവിലെയാണ് കുന്നുംപുറം പാറമടയുടെ സമീപം താമസിക്കുന്ന മുപ്പത്തിയഞ്ചുകാരി രക്തത്തിൽ കുളിച്ചു കിടക്കുന്നതായി പഞ്ചായത്തംഗത്തിന് വിവരം ലഭിച്ചത്. ഭർത്താവുമായി പിണങ്ങി നാല് കുട്ടികൾക്കൊപ്പം വർഷങ്ങളായി യുവതി ഇവിടെയാണ് താമസിക്കുന്നത്. മൂത്ത മകനാണ് പിണങ്ങിക്കഴിയുന്ന പിതാവിനെ വിളിച്ച് യുവതി ഗുരുതരാവസ്ഥയിൽ കിടക്കുന്ന കാര്യം അറിയിച്ചത്. ഉടൻ തന്നെ പിതാവ് വീട്ടിലെത്തിയെങ്കിലും അകത്ത് കയറാൻ യുവതി അനുവദിച്ചില്ല. തുടർന്ന് ഭർത്താവ് പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയായിരുന്നു. പഞ്ചായത്തംഗവും നാട്ടുകാരും വീട്ടിലെത്തിയെങ്കിലും അവരെയും അകത്തുകടക്കാൻ യുവതി അനുവദിച്ചില്ല. വീട്ടിൽ കയറിയാൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണിപ്പെടുത്തി. തുടർന്ന് നാട്ടുകാർ പുത്തൻകുരിശ് പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സഹായം തേടുകയായിരുന്നു. ഇവരെത്തി അവശ നിലയിലായ യുവതിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം ഗവ. ആശുപത്രിയിലേക്കും മാറ്റി. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം അറിയുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽ നിന്ന് അകലെയുള്ള ആളൊഴിഞ്ഞ ഭാഗത്തെ പാറമടയിൽ കുഞ്ഞിനെ എറിഞ്ഞതായി യുവതി മൊഴി നൽകിയത്. കുഞ്ഞ് ചാപിള്ളയായതിനാലാണ് മടയിൽ എറിഞ്ഞതെന്നാണ് യുവതി പറഞ്ഞത്. എന്നാൽ ഇത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. തൃപ്പൂണിത്തുറ ഫയർഫോഴ്സ് എത്തിയെങ്കിലും പാറ മടക്ക് താഴ്ച കൂടിയതിനാൽ പരിശോധിക്കാതെ മടങ്ങി. തുടർന്ന് ഇന്ന് രാവിലെ സ്കൂബ സംഘം സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. യുവതിയുടെ ഒരു മകൾ വിവാഹിതയാണ്. മറ്റുള്ള കുട്ടികൾ യുവതിയോടൊപ്പമാണ് താമസിക്കുന്നത്. പാറമടയിൽ വീണ കുഞ്ഞിനെ കണ്ടെത്തിയ ശേഷം തുടർനടപടിയെടുക്കുമെന്ന് പുത്തൻകുരിശ് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |