തിരുവനന്തപുരം: ഇന്റർനെറ്റിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തെരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ 'ഓപ്പറേഷൻ പിഹണ്ട് 21.1' എന്ന പേരിൽ പൊലീസ് നടത്തിയ കൂട്ടറെയ്ഡുകളിൽ ഐ.ടി വിദഗ്ദ്ധർ അടക്കം 28 പേർ അറസ്റ്റിലായി. 370 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ 310 പൊലീസുകാർ 477 കേന്ദ്രങ്ങളിൽ ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബർ ഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. എല്ലായിടത്തും ഒരേസമയത്തായിരുന്നു പരിശോധന.
മൊബൈൽ ഫോൺ, മോഡം, ഹാർഡ് ഡിസ്‌ക്, മെമ്മറി കാർഡ്, ലാപ്‌ടോപ്, കമ്പ്യൂട്ടർ എന്നിവ ഉൾപ്പെടെ 429 ഉപകരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു. അഞ്ചിനും പതിനാറിനുമിടയിൽ പ്രായമുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങൾ ഇവയിലുണ്ടായിരുന്നു. അറസ്റ്റിലായവരിൽ പലരും ഐ.ടി മേഖലയിൽ ഉൾപ്പെടെ ഉയർന്ന ജോലി ചെയ്യുന്ന ചെറുപ്പക്കാരാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇവർ ദൃശ്യങ്ങൾ കൈമാറ്റം ചെയ്തത്. മിക്കവർക്കും കുട്ടികളെ കടത്തുന്നതുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പങ്കുവയ്ക്കുന്ന നിരവധി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളും കണ്ടെത്തി.
സൈബർഡോം ഓപ്പറേഷൻസ് ഓഫീസർ എ. ശ്യാംകുമാർ, സൈബർഡോം സ്‌ക്വാഡ് ഉദ്യോഗസ്ഥരായ ആർ.യു. രഞ്ജിത്, ജി. എസ്. അനൂപ്, എസ്.എസ്. വൈശാഖ്, ആർ. അരുൺരാജ്, അക്ഷയ് സന്തോഷ് എന്നിവരാണ് വിവരങ്ങൾ കണ്ടെത്തിയത്.
ലൈവ്
കുട്ടികളുമായുള്ള ലൈംഗികദൃശ്യങ്ങൾ പണം നൽകി ലൈവ് ആയി കാണാനുള്ള സൗകര്യമൊരുക്കിയതായും പൊലീസ് കണ്ടെത്തി. പരിശോധന വ്യാപകമാക്കിയതോടെ വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ആധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ദൃശ്യങ്ങൾ മായ്ചുകളയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ കാണുന്ന ഫോണുകൾ മൂന്നുദിവസത്തിലൊരിക്കൽ ഫോർമാറ്റ് ചെയ്തതായും കണ്ടെത്തി.
ശിക്ഷ
കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും
അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
" കുട്ടികളുടെ നഗ്നദൃശ്യങ്ങൾ കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരുടെയും ഗ്രൂപ്പുകളുടെയും വിവരം പൊലീസിനെ അറിയിക്കണം"
മനോജ് എബ്രഹാം
അഡി.ഡി.ജി.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |