ആര്യനാട്: ആര്യനാട് എക്സൈസ് കാട്ടാക്കട, വീരണകാവ്, കുറകോണം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 25 ലിറ്റർ ചാരായവുമായി രണ്ടുപേർ പിടിയിലായി. കുറകോണം ഷൈനി ഭവനിൽ ഷൈജുകുമാർ (35), കുറകോണം ശില്പ ഭവനിൽ ജിഷ (46) എന്നിവരാണ് പിടിയിലായത്. ജിഷയുടെ വീട്ടിൽ നിന്ന് 25 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും പിടിച്ചെടുത്തു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ജിഷ കുറേക്കാലമായി ഷൈജുകുമാറുമായി സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു. ഇവർ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് സമീപവാസികൾ പറയുന്നു.
പരിസരവാസികൾക്ക് പോലും സംശയത്തിന് ഇടനൽകാതെ ഇരുനിലവീട്ടിലെ താഴത്തെ നിലയിൽ വച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. ഒരു ലിറ്ററിന് 2000 രൂപ നിരക്കിൽ ഷൈജുകുമാറാണ് ചാരായക്കച്ചവടം നടത്തിയിരുന്നത്. ഇയാളുടെ പിതാവും അമ്മൂമ്മയും അബ്കാരി കേസുകളിൽ പ്രതികളാണ്. ഇയാളുടെ പേരിൽ കാട്ടാക്കട പൊലീസിൽ നിരവധി കേസുകളുണ്ട്. എക്സൈസ് നടത്തിയ പരിശോധനയിൽ ഇവരുടെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയും കണ്ടെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ എസ്.ബി. ആദർശ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ ജി. പോൾസൺ, പ്രിവന്റീവ് ഓഫീസർമാരായ ശിശുപാലൻ, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ, ശ്രീകുമാർ, സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ലിജി ശിവരാജ്, സുമിത എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |