പാലക്കാട്: കൊഴിഞ്ഞാംപാറയിൽ നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തമിഴ്നാട്ടിലെ മധുരയിൽ നിന്ന് പൊലീസ് കണ്ടെത്തി. പെൺകുട്ടിക്കൊപ്പം നാല് മാസം പ്രായമുളള കൈക്കുഞ്ഞുമുണ്ടായിരുന്നു. യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെതിരെ ക്രൈംബ്രാഞ്ച് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
2019ൽ കൊഴിഞ്ഞാംപാറയിൽ നിന്ന് കാണാതായ പതിന്നാല് വയസുകാരിയെയാണ് മധുരയ്ക്ക് സമീപമുളള ശേകനൂറണി എന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്. വാടകവീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടിക്കൊപ്പം നാല് മാസം പ്രായമുളള കൈക്കുഞ്ഞുമുണ്ടായിരുന്നു. അമ്മയ്ക്കൊപ്പം നേരത്തെ ജോലിയെടുത്തിരുന്ന ശെൽവകുമാറിനൊപ്പമാണ് താൻ നാടുവിട്ടതെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. നെന്മാറ സംഭവത്തിന്റ പശ്ചാത്തലത്തിൽ കാണാതായവരെ കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തിയത്. പാലക്കാട്ടെത്തിച്ച പെൺകുട്ടിയെയും കൈക്കുഞ്ഞിനെയും വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
അമ്മയ്ക്കൊപ്പം ജോലിയെടുത്തിരുന്ന പരിചയമാണ് പെൺകുട്ടിയെയും ശെൽവകുമാറിനെയും അടുപ്പിച്ചത്. നിലവിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാനത്ത് കാണാതാവുന്നവരുടെ എണ്ണത്തിൽ പാലക്കാട് ജില്ലയാണ് മുന്നിലെന്നാണ് പൊലീസിന്റെ കണക്കുകളിൽ പറയുന്നത്. ഇതേതുർന്ന് പ്രത്യേക സംഘം പഴയ കേസുകളിൽ ഉൾപ്പെടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |