കൊച്ചി: പരാതിക്കാരിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടില്ലെന്ന് കൊച്ചി ഫ്ലാറ്ര് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫ്. തെളിവെടുപ്പിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇതുസംബന്ധിച്ച് മൊഴി നൽകിയത്. ബിസിനസ് ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപ മാർട്ടിന് നേരിട്ട് കൈമാറിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. മാർട്ടിന്റെ ബാങ്ക് അക്കൗണ്ടുകളിൽ സാധാരണ പണമിടപാട് മാത്രമാണ് നടന്നിട്ടുള്ളത്. അടുത്തിടെ വലിയ തുക നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല.
ഓഹരി വിപണിയിൽ നിക്ഷേപിച്ചാണ് പണം സമ്പാദിച്ചിരുന്നതെന്നാണ് മാർട്ടിൻ പറയുന്നത്. എന്നാൽ ഇതിനുള്ള പണം എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യത്തിന് ഇയാൾ വ്യക്തമായ മറുപടി നൽകിയില്ല. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യൽ ഇന്നും തുടരും. തിങ്കളാഴ്ച ഉച്ചവരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.
പീഡനം നടന്ന ഫ്ലാറ്റിലും പ്രതി ഒളിവിൽ കഴിഞ്ഞ കാക്കനാട്ടെ ഫ്ലാറ്റിലും തൃശൂരിലെ പരിസര പ്രദേശങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതി ഉപയോഗിച്ച ഐ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവതിയുടെ ദൃശ്യം പകർത്തിയത് ഈ ഫോണിലാണ്. കേസിലെ നിർണായക തൊണ്ടിയാണിത്. വൈകാതെ ഇതു കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്.
കണ്ണൂർ സ്വദേശിനിയായ 27 കാരിയെയാണ് ഫ്ളാറ്റിൽ തടങ്കലിൽ വച്ച് ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാർട്ടിനെ പരിചയപ്പെടുന്നത്. ഇവർ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. മാർട്ടിന് മറ്റൊരു യുവതിയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ശേഷമാണ് ഇവർ ക്രൂരപീഡനത്തിന് ഇരയായത്. മാർട്ടിനെ ഭയന്ന് ബംഗളൂരുവിൽ ഒളിവിൽ കഴിയുകയാണിവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |