ചാരായം വാറ്റാനും ഒളിപ്പിക്കാനും വില്ക്കാനും കുറുക്കുവഴി:
തോട്ടിലെ പോളക്കിടയിൽ നിന്നും കണ്ടെടുത്തത്500 ലിറ്റർ കോട
കോട്ടയം: ചാരായം ഒളിപ്പിക്കാൻ പലവഴി. ഒപ്പം കോടയും. വില്ക്കുന്നതും വളരെ തന്ത്രപരമായി. തോടിന്റെ കാടുപിടിച്ചുകിടക്കുന്ന ബണ്ടിൽ ചാരായം വാറ്റുന്നത് രാത്രികാലങ്ങളിലാണ്. പൊലീസോ എക്സൈസോ വരുന്നത് രണ്ടു കിലോമീറ്റർ ദൂരെ എത്തുമ്പോൾ തന്നെ കാണാം. ഉടൻ തോട്ടിലെ പോളകൾക്കിടയിൽ ചാരായവും കോടയും മുക്കിയിടും. വാറ്റ് ഉപകരണങ്ങളും വെള്ളത്തിൽ താഴ്ത്തും. പൊലീസോ എക്സൈസോ മണിക്കൂറുകൾ തിരഞ്ഞാലും ഇത് കണ്ടെത്താൻ കഴിയില്ല.
ചാരായം വില്ക്കുന്നതും ഇത്തരത്തിൽ തന്നെ. കൊതുമ്പുവള്ളത്തിലാണ് വില്പനക്കാർ ചാരായവുമായി പോവുന്നത്. ചെറിയ കന്നാസിൽ വെള്ളത്തിൽ മുക്കിയിട്ടശേഷം കന്നാസിൽ കെട്ടിയ ചരട് വള്ളത്തിൽ കെട്ടിയിടും. വള്ളം തുഴഞ്ഞ് പോരുന്നതോടൊപ്പം ചാരായവും എത്തും. ബണ്ടിലും മറ്റും നില്ക്കുന്ന ആവശ്യക്കാർക്ക് ചാരായം ഊറ്റിക്കൊടുത്ത് പണവും വാങ്ങി കച്ചവടക്കാരൻ യാത്ര തുടരും. ഇതാണ് ഇപ്പോൾ ചങ്ങനാശേരിയിലെ വില്പന രീതി.
എന്നാൽ ഇന്നലെ ചങ്ങനാശേരി പറാലിൽ എക്സൈസ് ഇവരെ കുടുക്കി. പക്ഷേ, പ്രതികളെ പിടികൂടാൻ സാധിച്ചില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ അൽഫോൺസ് ജേക്കബിന്റെ നേത്യത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി തോട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോടയും ചാരായ നിർമ്മാണ സാമഗ്രികളും പിടികൂടിയത്. ആഫ്രിക്കൻ പോളകൾ നിറഞ്ഞ തോട്ടിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിയ കന്നാസുകളിലാണ് കോട സൂക്ഷിച്ചിരുന്നത്. വാഹനം എത്തുന്ന സ്ഥലത്ത് നിന്ന് 2 കിലോമീറ്റർ ദൂരത്തിൽ തോടിന്റെ ബണ്ടിലൂടെ നടന്നാണ് കോട സൂക്ഷിച്ച സ്ഥലത്ത് എത്തിയത്. പാമ്പ് ശല്യം ഇവിടെ രൂക്ഷമായതിനാൽ നാട്ടുകാർക്ക് പോലും ഈ താവളത്തിലേക്ക് പോവാൻ ഭയമാണ്. അതിനാൽതന്നെ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കില്ല. ഇതാണ് വാറ്റുകാർ ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |