കൊല്ലം: വിസ്മയ കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.കിരൺകുമാറിനെ രക്ഷിക്കാൻ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ ബി.എ ആളൂരെത്തി. ഷൊർണൂർ പീഡന വധക്കേസിൽ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്നു ബി.എ.ആളൂർ.
കിരണിന് വേണ്ടി ആളൂർ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. വിസ്മയയുടെ മരണത്തിൽ കിരണിന് പങ്കില്ലെന്ന കുടുംബത്തിന്റെ നിലപാട് തന്നെയാണ് ജാമ്യ ഹർജിയിലും ആവർത്തിച്ചത്. ഇതിനെയെല്ലാം എതിർത്ത അസി. പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ നായർ, കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും വാദിച്ചു.
അന്വേഷണം പാതിവഴിയിൽ എത്തിയപ്പോഴാണ് കിരണിനു കൊവിഡ് ബാധിച്ചത്. നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ രോഗമുക്തനാകുമ്പോൾ തെളിവെടുപ്പിനായി വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങണം. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലും സ്ഥിരീകരിച്ചിട്ടില്ല. കിരണിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്യാനുണ്ടെന്നും വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പ് നടത്താനായില്ലെന്നും പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷം ജാമ്യ ഹർജിയിൽ വിധി പറയാൻ ഹർജി ഈമാസം അഞ്ചിലേക്ക് മാറ്റി.ജാമ്യഹർജിയിൽ വാദം നടക്കുമ്പോഴും അന്വേഷണസംഘം പൂർണമായും തെളിവ് ശേഖരിക്കുന്ന തിരക്കിലായിരുന്നു. വിസ്മയ തൂങ്ങിമരിച്ചുവെന്ന് കിരൺ പറയുന്ന ശുചിമുറിയിലും കിടപ്പുമുറിയിലും പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ദ്ധരുടെ റിപ്പോർട്ട്, ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം എന്നിവ കേസിൽ നിർണായകമാണ്. ഇതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. കിരണുമായി അടുത്ത് ഇടപഴകിയ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. കേസ് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട പുതിയ അന്വേഷണസംഘം ഈ ആഴ്ച കേസിന്റെ ചുമതല ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |