കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും
തൃക്കാക്കര: സാമ്പത്തിക ബാദ്ധ്യതകളിൽ നിന്ന് ഒളിച്ചോടാനുള്ള പിതാവ് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ സാനു മോഹന്റെ ശ്രമമാണ് വൈഗയുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. 2016 മുതലാണ് കാക്കനാട് സാനുവും കുടുംബവും താമസമാക്കിയത്. നല്ല രീതിയിൽ ഇന്റീരിയർ വർക്കുകൾ ഉണ്ടായിരുന്ന സാനുവിന്റെ ചൂതാട്ടത്തിലുളള ഭ്രമമാണ് കോടികളുടെ കടക്കെണിയിലേക്ക് നയിച്ചത്. കടം വാങ്ങിയും മറ്റും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കഴിയാതായി.കടക്കാരിൽ നിന്ന് രക്ഷപ്പെടാൻ മകളെ കൊന്നശേഷം താൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർത്ത് മറ്റൊരു സ്ഥലത്തുപോയി മറ്റൊരു പേരിൽ ജീവിക്കാനായിരുന്നു പദ്ധതി. സാനു മോഹനെതിരെ പൊലീസ് കുറ്റപത്രം ഈ ആഴ്ച കോടതിയിൽ സമർപ്പിക്കും.
പൂനെയിൽ ആറ് കോടി തട്ടിപ്പ് നടത്തിയ കേസിൽ മുംബയ് ജയിലിൽ കഴിയുന്ന സാനു മോഹനെ മുംബയ് പൊലീസിന്റെ സഹായത്തോടെ കൊച്ചിയിൽ എത്തിക്കാനാണ് നീക്കം. വൈഗ കേസിൽ സാനു മോഹനെതിരെ സാഹചര്യ തെളിവുകൾ മാത്രമാണ് പൊലീസിന് കണ്ടെത്താനായത്.അതുകൊണ്ടുതന്നെ കുറ്റപത്രം തയ്യാറാക്കൽ അന്വേഷണ സംഘത്തിന് വെല്ലുവിളി നിറഞ്ഞതായിരുന്നു.സാനു മോഹന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെ നാൽപതോളം പേർ സാക്ഷിപ്പട്ടികയിലുണ്ട്.
ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നത് കള്ളം
വൈഗയെ കൊന്ന ശേഷം താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന സാനു മോഹന്റെ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സാനു ഗോവയിൽ താമസിച്ച റിഗോ ഹോട്ടൽ പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ആത്മഹത്യ ചെയ്യാനായി ഇയാൾ എലിയെ കൊല്ലുന്ന വിഷബിസ്ക്കറ്റ് വാങ്ങിയതായി പറഞ്ഞ മെഡിക്കൽ ഷോപ്പിലും ഹോട്ടലിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കള്ളമാണെന്ന് വ്യക്തമായത്. ഹോട്ടലിൽ വച്ച് മദ്യത്തിൽ കലർത്തി വിഷബിസ്കറ്റ് കഴിച്ചെന്നും പിന്നീട് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നുമായിരുന്നു സാനുവിന്റെ മൊഴി.
അന്വേഷണ സംഘം
കൊച്ചി സിറ്റി പൊലീസാണ് വൈഗ വധക്കേസ് അന്വേഷിക്കുന്നത്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഐശ്വര്യ ദോംഗ്രെ, തൃക്കാക്കര എ.സി.പി ആർ.ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ. ധനപാലൻ എന്നിവർക്കാണ് നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |