രണ്ട് പേർ അറസ്റ്റിൽ
പെൺകുട്ടിയുടെ ഫോണിൽ നിർണായക തെളിവുകൾ
പാലക്കാട്: പട്ടാമ്പിക്ക് സമീപം കറുകപുത്തൂരിൽ ലഹരിക്കടിമയാക്കി പെൺകുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഘത്തിന്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ അകപ്പെട്ടതായി വിവരം. പീഡനത്തിനിരയായ പെൺകുട്ടി, തന്റെ കൂട്ടുകാരികളായ രണ്ടുപേരെയും ലഹരി മാഫിയാ സംഘം പീഡനത്തിനിരയാക്കിയതായി പൊലീസിന് മൊഴി നൽകി. ഇതേത്തുടർന്ന് സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേഴത്തൂർ സ്വദേശി അഭിലാഷ്, കൊല്ലം ചാത്തന്നൂർ സ്വദേശി നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. പീഡനം സംബന്ധിച്ച് പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അറസ്റ്റിലായവരെ കൂടാതെ വലിയൊരു ലഹരി മരുന്ന് - സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
മൊബൈൽ തെളിവുകളുടെ കലവറ
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ലഹരി ഉപയോഗിച്ചതിന്റെയും യുവാവിനൊപ്പം പലയിടത്തും തങ്ങിയതിന്റെയും വിവരങ്ങൾ ഇതിലുണ്ടായിരുന്നു. ജോലി ആവശ്യങ്ങൾക്കെന്നും സുഹൃത്തിനൊപ്പമെന്നും പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പലപ്പോഴും യുവാവിന്റെ ഭീഷണിയിലായിരുന്നു ഇത്. അതിരാവിലെ കൂട്ടുകാരികളുടെ വീട്ടിലേക്കെന്നും ജോലി ആവശ്യത്തിനെന്നും പറഞ്ഞ് വീടുവിട്ടു പോകുമായിരുന്ന പെൺകുട്ടി രാത്രി വൈകിയാണ് പലപ്പോഴും തിരികെയെത്തിയിരുന്നത്. നാട്ടുകാർ പലരും ഇവരെ നേരിൽ കണ്ടിട്ടുണ്ടെങ്കിലും കമിതാക്കളാമെന്ന ധാരണയിൽ കാര്യമാക്കിയില്ല. പെരുമാറ്റത്തിലും പോക്കുവരവുകളിലും സംശയം തോന്നി വീട്ടുകാരുടെ സഹായത്തോടെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് ലഹരി മാഫിയയുമായുള്ള ബന്ധം പുറത്തായത്.
ഓരോ തവണയും പീഡനിപ്പിച്ച ശേഷവും പെൺകുട്ടിക്ക് ലഹരി നൽകിയിരുന്നു. ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങളും പകർത്തിയിരുന്നു. യുവാവിനൊപ്പം കൂടുതൽ പേരുണ്ടെന്നും ഇവർ പെൺകുട്ടികൾക്ക് ലഹരി എത്തിക്കുന്നുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി.
പട്ടാമ്പിയിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽവച്ചാണ് പെൺകുട്ടിയുമായി യുവാവ് പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നൽകി ഫോൺ സംഭാഷണങ്ങൾ പതിവാക്കിയ ഇയാൾ കഞ്ചാവ്, കൊക്കെയ്ൻ, എം.ഡി.എം.എ അടക്കമുളള ലഹരി വസ്തുക്കൾ പെൺകുട്ടിക്ക് എത്തിച്ച് നൽകി. പ്രായപൂർത്തിയായ ശേഷം വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയ പ്രതി മയക്കു മരുന്ന് നൽകി പല തവണ ഹോട്ടലുകളിലേക്ക് വിളിച്ച് വരുത്തി മകളെ പീഡിപ്പിച്ചെന്നാണ് മാതാവിന്റെ പരാതി. ഹോട്ടലുകളിൽ മറ്റ് ചെറുപ്പക്കാർക്കൊപ്പം പെൺകുട്ടി നിൽക്കുന്ന ദൃശ്യങ്ങൾ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെൺകുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയമുയർന്നിട്ടുണ്ട്. രണ്ട് തവണ ഹോട്ടലുകളിൽ നിന്ന് യുവാവിനൊപ്പം പെൺകുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. പ്രതിയുടെ നിരന്തര ശാരീരിക പീഡനത്തിലും കൂടിയ ലഹരി ഉപയോഗത്തിലും മനോനില തകരാറിലായ പെൺകുട്ടി ഈ മാസം 10ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മാനസികാരോഗ്യവിഭാഗത്തിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെ പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുമ്പ് ലഹരി വസ്തുക്കൾ നൽകി പീഡിപ്പിക്കാൻ ശ്രമിച്ച പ്രദേശത്തുകാരായ രണ്ട് പേർക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. ഇവർക്കും പെൺകുട്ടിയെ പ്രേമം നടിച്ച് വശത്താക്കിയ സംഘവുമായി ബന്ധമുണ്ടെന്നാണ് കുടുംബം പറയുന്നത്.
ഷൊർണൂർ ഡിവൈ.എസ്.പി സുരേഷ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽകുമാർ, ചാലിശ്ശേരി സി.ഐ കെ.സി വിനു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ കൈത്തണ്ടയിലെ മുറിവുകൾ ലഹരി ഉപയോഗത്തിനായി മൂർച്ചയുള്ള ആയുധങ്ങളുപയോഗിച്ച് ഉണ്ടാക്കിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയെ അത്രമാത്രം ലഹരിക്ക് അടിമപ്പെടുത്തിയാണ് സംഘം ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |