ആലപ്പുഴ: ഭർതൃമതിയായ യുവതിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കാമുകനും മറ്റൊരു യുവതിയും അറസ്റ്റിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിതയെയാണ് (32) ശനിയാഴ്ച പള്ളാത്തുരുത്തി ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനിതയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം എടത്തൂർ ഗ്രാമൻകുഞ്ഞ് പൂക്കോടം ഹൗസിൽ പ്രതീഷ് (36), ഇയാളുടെ കാമുകിയും കൈനകരി തോട്ടുവാത്തല പവിശ്ശേരി വീട്ടിൽ പ്രദീപിന്റെ ഭാര്യയുമായ രജനി (38) എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ മൂന്ന് പേരെയും നെടുമുടി പൊലീസ് കസ്റ്റഡിയിലെടുത്തു. രജനിക്കൊപ്പം ജീവിക്കുന്നതിന് വേണ്ടി അനിതയെ വീട്ടിൽ വിളിച്ചുവരുത്തി കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആറ്റിൽ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്:
കായംകുളം താമരക്കുളം പമ്പിന് സമീപമുള്ള അഗ്രികൾച്ചറൽ ഫാമിലെ ജീവനക്കാരായിരുന്നു അനിതയും പ്രതീഷും. ഒരു സുഹൃത്ത് വഴിയാണ് പ്രതീഷ് ഇവിടെ ഡ്രൈവറുടെ ജോലിക്കായി എത്തിയത്. അഗ്രികൾച്ചറൽ ഫാമിലെ ജോലിക്കിടെ ഇരുവരും പരിചയപ്പെടുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. ഇതിനിടെ ഇരുവരും ഫാമിൽ വച്ച് തർക്കമുണ്ടായി. തുടർന്ന് രണ്ട് പേരും ജോലി ഉപേക്ഷിച്ചു. അതിനുശേഷം രമ്യതയിലായ ഇരുവരും മറ്റ് പല അഗ്രികൾച്ചറൽ ഫാമുകളിലും ജോലി നോക്കുകയും ഒരുമിച്ച് ജീവിക്കാനും തുടങ്ങി. ഇതിനിടെ, അനിത ഗർഭിണിയായി. ഇതോടെ തന്നെ വിവാഹം കഴിക്കണമെന്ന് അനിത പ്രതീഷിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവ് ഉപേക്ഷിച്ച രജനിയുമായി രണ്ടരവർഷമായി പ്രതീഷ് അടുപ്പത്തിലായിരുന്നു. തുടർന്ന് അനിതയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് രജനി ആവശ്യപ്പെട്ടു. അനിത ഗർഭിണിയാണെന്ന വിവരം അറിഞ്ഞതോടെ അവരെ ഒഴിവാക്കാൻ പ്രതീഷും രജനിയും പദ്ധതിയിട്ടു. തുടർന്ന് ചങ്ങനാശ്ശേരിയിലെ ആശുപത്രിയിൽ പോയി ഗർഭം അലസിപ്പിക്കാമെന്ന് അനിതയോട് പ്രതീഷ് പറഞ്ഞു. ഇതിനായി രജനിയുടെ വീട്ടിൽ എത്തണമെന്ന് പ്രതീഷ് അനിതയോട് നിർദ്ദേശിച്ചു. തുടർന്ന് അനിത രജനിയുടെ വീട്ടിൽ എത്തി. എന്നാൽ, അടുത്ത ദിവസം രാവിലെ പോകാമെന്ന് പ്രതീഷ് പറഞ്ഞു. മൂവരും രജനിയുടെ വീട്ടിൽ താമസിച്ചു. രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം മൂന്നുപേരും ഒരുമുറിയിൽ ഉറങ്ങാൻ കിടന്നു. അർദ്ധരാത്രിവരെ ഉറക്കം നടിച്ചു കിടന്ന പ്രതീഷും രജനിയും ചേർന്ന് അനിതയെ കഴുത്ത് ഞെരിച്ച് കൊന്നു. രജനിയുടെ വീടിന് സമീപത്തെ തോട്ടിൽ കെട്ടിയിട്ടിരുന്ന വള്ളത്തിൽ കയറ്റി രാത്രിയിൽ തന്നെ മൃതദേഹം പൂക്കൈതയാറിലെ അരയൻ തോട്ടിൽ തള്ളി. ശനിയാഴ്ച രാത്രി എഴുമണിയോടെ അനിതയുടെ മൃതദേഹം ഒഴുകി നടക്കുന്ന വിവരം നാട്ടുകാർ നെടുമുടി പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി മേൽനടപടി സ്വീകരിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനിതയുടെ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടർന്ന് അമ്പലപ്പുഴ ഡിവൈ. എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അഞ്ച് മണിക്കൂറിനുള്ളിൽ പ്രതീഷിനെയും രജനിയെയും കസ്റ്റഡിയിൽ എടുത്തു. സംഭവ ദിവസം രജനിയുടെ വീട്ടിൽ മദ്യപിക്കാൻ എത്തിയ മറ്റ് മൂന്ന് പേരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് കൃത്യവുമായി നേരിട്ട് പങ്ക് ഇല്ലെങ്കിലും കൊലപാതക വിവരം അറിയാമായിരുന്നതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |