ചേർത്തല: അർത്തുങ്കൽ കേന്ദ്രീകരിച്ച് രണ്ടു കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ. അർത്തുങ്കൽ ചമ്പക്കാട് തോംസൺ ചിട്ടി ആൻഡ് ഫൈനാൻസിയേഴ്സ് ഉടമ അർത്തുങ്കൽ കാക്കരവെളിയിൽ കെ.ടി.ബെന്നിതോമസ് (51)ആണ് പിടിയിലായത്.നിലവിൽ പണംനഷ്ടപെട്ടതായി 26 ഓളം പരാതികളാണ് അർത്തുങ്കൽ പൊലീസിന് ലഭിച്ചിരിക്കുന്നത്.ഇതു പ്രകാരം രണ്ടു കോടിയോളം തട്ടിപ്പു നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. പണം നഷ്ടപെട്ട കൂടുതൽ പേർ പരാതികളുമായി എത്തികൊണ്ടിക്കുകയാണ്.ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയുമുയരുമെന്നാണ് കണക്കാക്കുന്നത്.
മത്സ്യതൊഴിലാളികളും സാധാരണക്കാരുമായവർ വിവാഹത്തിനും ചികിത്സകൾക്കുമടക്കം സ്വരുക്കൂട്ടിയ പണമാണ് നഷ്ടമായിരിക്കുന്നത്.10000 മുതൽ 25 ലക്ഷം വരെ നഷ്ടപെട്ടവരുണ്ടെന്നാണ് കണക്കാക്കുന്നത്.സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപത്തിന് പുറമെ ചിട്ടിയും സ്വർണപ്പണയവും നടത്തിയിരുന്നു.നാലു പതിറ്റാണ്ടോളമായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയാണ് തട്ടിപ്പിൽ കുടുങ്ങിയിരിക്കുന്നത്.
ചിട്ടി നിക്ഷേപ തുകകൾ നാളുകളായി ലഭിക്കാത്തവർ നടത്തിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇയാൾക്കെതിരെ രേഖാമൂലം പരാതികൾ ലഭിച്ചു തുടങ്ങിയത്.തുടർന്ന് സ്ഥാപനത്തിലും ബെന്നിതോമസിന്റെ വീട്ടിലും പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരുന്നു.സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ജി.മധു,എസ്.ഐ കെ.ജെ.ജേക്കബ്ബ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |