തിരുവനന്തപുരം: ചാലയിലും ആറ്റിങ്ങലിലുമായി ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയിൽ നികുതി ഒടുക്കാതെ കൊണ്ടുവന്ന മൂന്നേകാൽ കിലോ സ്വർണം പിടികൂടി. ബില്ലടക്കം രേഖകളൊന്നുമില്ലാതെ കൊണ്ടുവന്ന ഒന്നേകാൽ കിലോ സ്വർണമാണ് ചാലയിൽ നിന്ന് പിടികൂടിയത്. ചാലയിലെയും പരിസരത്തെയും ജുവലറികളിൽ വിൽപ്പനയ്ക്കായി കൊണ്ടു വന്ന സ്വർണമാണ് രഹസ്യവിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. തൃശൂർ സ്വദേശികളായ രണ്ടു പേരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഹാൾ മാർക്കിംഗുള്ള 58,89,359 രൂപ വില വരുന്ന ഒന്നേകാൽ കിലോ സ്വർണാഭരണങ്ങളാണ് പിടിച്ചെടുത്തത്. കടകളിൽ സാമ്പിൾ കാണിക്കുന്നതിന് കൊണ്ടുവന്ന ആഭരണങ്ങളാണ് ഇവയെന്ന് പിടിയിലായവർ ജി.എസ്.ടി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. എന്നാൽ അതിനുള്ള രേഖകൾ ഹാജരാക്കാൻ ഇവരുടെ കൈവശമുണ്ടായിരുന്നില്ലെന്ന് ചരക്കുസേവനികുതി വകുപ്പ് വ്യക്തമാക്കി. 1.71 ലക്ഷം രൂപയുടെ നികുതിയാണ് ഇത്രയും സ്വർണത്തിന് അടയ്ക്കേണ്ടത്. ഇതേ തുക തന്നെ പിഴയായും അടയ്ക്കണം. ഒരു രേഖയുമില്ലാത്തതിനാൽ വിപണി വിലയായ 59 ലക്ഷം രൂപ തന്നെ പിഴയായി ചുമത്താനാണ് ജി.എസ്.ടി വകുപ്പിന്റെ തീരുമാനം.
ആറ്റിങ്ങലിൽ നിന്ന് രണ്ടു കിലോ സ്വർണമാണ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. രേഖകളുണ്ടെങ്കിലും വ്യക്തമല്ലെന്ന കാരണത്താലാണ് ഇവ പിടിച്ചെടുത്തത്. എന്നാൽ രണ്ടുദിവസത്തിനകം മതിയായ രേഖകൾ ഹാജരാക്കാമെന്ന് സ്വർണം കൈവശം വച്ചിരുന്നവർ അറിയിച്ച സാഹചര്യത്തിൽ അവർക്ക് രണ്ട് ദിവസം സാവകാശം നൽകി. മതിയായ രേഖകൾ ഹാജരാക്കാത്ത പക്ഷം അതിനു ശേഷം അവർക്ക് നോട്ടീസ് നൽകി തുടർ നടപടികൾ കൈക്കൊള്ളാനാണ് ചരക്കുസേവന നികുതി വിഭാഗത്തിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |