തിരുവനന്തപുരം: വലിയതുറയിൽ സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീട്ടിൽ നാടൻ ബോംബെറിഞ്ഞശേഷം ഗൃഹോപകരണങ്ങൾ അടിച്ചുതകർത്ത കേസിലെ ആറംഗസംഘത്തിലെ മുഖ്യപ്രതി അടക്കം രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റുചെയ്തു. വലിയതുറ കുഴിവിളാകം സ്വദേശി റിച്ചാർഡ്‌സൺ (45), സഹോദരൻ റോബിൻസൺ (47) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ നാലുപേർക്കായി അന്വേഷണം തുടരുന്നുവെന്ന് വലിയതുറ പൊലീസ് അറിയിച്ചു. മുഖ്യപ്രതി റിച്ചാർഡ്‌സണിന്റെ പേരിൽ 45 ക്രിമിനൽ കേസുകൾ വിവിധ സ്റ്റേഷനുകളിലായുണ്ട്. ഇയാൾ പലതവണ ഗുണ്ടാആക്ട് പ്രകാരം ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് റിച്ചാഡ്‌സണിന്റെ നേതൃത്വത്തിലുളള ആറംഗസംഘം ഇയാളുടെ ബന്ധുവും വലിയതുറ കുഴിവിളാകം റാണിഹൗസിൽ ബാർബറ ആന്റണിയും രണ്ട് ആൺമക്കളുടെയും ഭാര്യമാരും പേരക്കുട്ടികളും താമസിക്കുന്ന വീട്ടിൽക്കയറി അക്രമം നടത്തിയത്. ഇവർ വീട്ടിലില്ലാത്തതിനാൽ ആളപായമുണ്ടായില്ല. അക്രമിസംഘമെറിഞ്ഞ നാടൻ ബോംബുകളിൽ പൊട്ടാത്ത ഒരെണ്ണം വീട്ടുവളപ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഗൃഹോപകരണങ്ങളടക്കം അടിച്ചുനശിപ്പിച്ചതിൽ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വലിയതുറ പൊലീസ് പറഞ്ഞു. ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ പൃഥിരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വലിയതുറ ഇൻസ്‌പെക്ടർ ഡി. ഗിരിലാൽ, എസ്.ഐ. എം. അഭിലാഷ്. അസി. സബ് ഇൻസ്‌പെക്ടർ ശ്രീകുമാർ, സി.പി.ഒമാരായ ഷാബു, അരുൺരാജ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |