പ്രതികൾ ഇപ്പോഴും കാണാമറയത്ത്
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പിൽ ക്രമക്കേടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 24 പേർക്ക് ഒരേ ആധാരത്തിൽ രണ്ടിലധികം വായ്പകൾ നൽകിയതായുള്ള വിവരമാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ഇതിൽ 10 വായ്പകൾ കേസിലെ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും പേരിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. പതിനൊന്ന് പേർക്കാണ് നിയമം ലംഘിച്ച് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകിയത്. ഈവായ്പാത്തുക തിരിച്ചു പിടിക്കാനും നടപടിയുണ്ടായില്ല.
ഇതിനിടെ, കരുവന്നൂർ സഹകരണ ബാങ്കിന് കീഴിലുള്ള മൂന്ന് നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് വാങ്ങിയ ഒരു കമ്പനിയുടെ മരുന്നിന്റെ പേരിൽ 1.15 കോടിയുടെ നഷ്ടമുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. രജിസ്ട്രാറുടെ വിലക്ക് മറികടന്ന് ഈ കമ്പനിയുടെ ഗുണനിലവാരമില്ലാത്ത മരുന്നിനങ്ങൾ വാങ്ങാനായി 91.43 ലക്ഷം രൂപ അഡ്വാൻസ് കൊടുത്തു. എല്ലാ മരുന്നും കാലപ്പഴക്കം കാരണം വിൽക്കാനായില്ല. വിറ്റയിനത്തിൽ 24.87 ലക്ഷം രൂപ കിട്ടാനുമുണ്ട്. ഈ തുക വാങ്ങിയെടുക്കാൻ ശ്രമമുണ്ടായില്ല. മരുന്നുകൾ വിറ്റഴിച്ചിരുന്ന ബാങ്കിന്റെ മൂന്ന് നീതി സ്റ്റോറുകളിൽ 2019 20 ൽ മാത്രം 10. 28 ലക്ഷം രൂപയുടെ വസ്തുക്കൾ കാണാനില്ലാതായി. ഈ തുക ചാർജുള്ള ജീവനക്കാരിൽ നിന്ന് ഈടാക്കണമെന്ന ഓഡിറ്റ് ശുപാർശയും ഗൗനിച്ചില്ല. നീതി സ്റ്റോറിന് പുറമേ ബാങ്കിന്റെ വളം വിൽപ്പന, റബ്കോ ഉൽപ്പന്ന കേന്ദ്രങ്ങളിലും , ഹാർഡ് വെയർ ഗ്യാസ് ഏജൻസി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലുമായും സ്റ്റോക്കിൽ കാണാനില്ലാത്തത് 1.69 കോടിയുടെ വസ്തുക്കളാണ്. ഇവ കണ്ടെത്താനായില്ലെങ്കിൽ ചുമതലയുള്ള ജീവനക്കാരിൽ നിന്ന് ഈടാക്കണമെന്ന ശുപാർശയും ബാങ്ക് ഭരണസമിതി പരിഗണിച്ചില്ല.
പ്രതികൾ എവിടെ?
കോടികളുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനോ, അവരുടെ സ്വത്തുകൾ കണ്ടുകെട്ടാനോ നടപടികൾ സ്വീകരിക്കാതെ അന്വേഷണ സംഘം ഒളിച്ചുകളി നടത്തുന്നു. ക്രൈം ബ്രാഞ്ചാണ് കേസന്വോഷണം നടത്തുന്നത്. മുൻ മാനേജർ സുനിൽ കുമാർ, ജിവനക്കാരായ ബിജുകരീം, ജിൽസ്, കളക്ഷൻ എജന്റ് ബിജോയി എന്നിവരടക്കം ആറുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ സംഭവം പുറത്ത് വന്ന് ഇത്രയേറെ ദിവസങ്ങളായിട്ടും ഒരാളെ പോലും പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നേരത്തെ അയ്യന്തോളിൽ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നതായി വാർത്തകൾ പുറത്ത് വന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |