കവർന്നത് 2.25 ലക്ഷവും 12.5 ലക്ഷവും വിലയുള്ളവ ബൈക്കുകൾ
ആലുവ: ദേശീയപാതയിൽ മുട്ടത്തെ ഷോറൂമിൽ നിന്ന് വിലകൂടിയ ബൈക്കുകൾ കവർന്ന കേസിന്റെ അന്വേഷണം പൊലീസ് കോഴിക്കേട്ടേക്ക് വ്യാപിപ്പിച്ചു. കളമശേരി പ്രീമിയർ കവലയിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നവരാണ് കവർച്ച നടത്തിയെന്നാണ് സൂചന. ലോഡ്ജിൽ നിന്ന് പ്രതികളുടെ വിലാസം ലഭിച്ചിരുന്നെങ്കിലും ഇത് ശരിയാണോയെന്ന് ഉറപ്പാക്കാനായിട്ടില്ല. ഇവരുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പോപ്പുലർ വെഹിക്കിൾസിന്റെ ഉടമസ്ഥതയിലുള്ള കെ.ടി.എം മോട്ടോഴ്സിന്റെ സർവീസ് സെന്ററിൽ സൂക്ഷിച്ചിരുന്ന 2.25 ലക്ഷവും 1.25 ലക്ഷവും വിലയുള്ള ബൈക്കുകളാണ് ഇന്നലെ പുലർച്ചെ നാല് മണിയോടെ ബംഗാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾകാട്ടി ഭീഷണിപ്പെടുത്തിയ ശേഷം മോഷ്ടിച്ചത്. പുതിയ ബൈക്കുകൾ സൂക്ഷിച്ചിരിക്കുന്ന പ്രധാന ഷോറൂമിന്റെ പൂട്ടുകൾ തല്ലിപ്പൊളിച്ചെങ്കിലും ഷട്ടർ ഉയർത്താനായില്ല. തുടർന്നാണ് സർവീസ് സെന്ററിലെത്തിയത്. മോഷണം തടയാൻ ശ്രമിച്ച സെക്യൂരിറ്റിയെ വടിവാളും ഇരുമ്പ് ദണ്ഡും കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിട്ടു. സർവീസ് സെന്ററിന്റെ മേശ വലിപ്പ് കുത്തിത്തുറന്നിട്ടുണ്ട്. വലിയ ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് സർവീസിനായി സൂക്ഷിച്ചിരുന്ന ഒരു പഴയ ബൈക്കെടുത്ത് ഇരുവർ സംഘം സുരക്ഷാ ജീവനക്കാരന്റെ അടുത്തെത്തി പണം നൽകാൻ ആവശ്യപ്പെട്ടു. അയാൾ കൈയിലുണ്ടായിരുന്ന 6500 രൂപ നൽകി. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ ബാങ്കിലാണെന്ന് പറഞ്ഞു. സുരക്ഷാ ജീവനക്കാരനേയും കൂട്ടി എ.ടി.എമ്മിലെത്തി 1400 രൂപ പിൻവലിപ്പിച്ചു. തിരികെ ബൈക്ക് ഷോറൂമിലെത്തി പഴയ ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം സർവ്വീസിനായി കൊണ്ടു വന്ന പുതിയ രജിസ്ട്രേഷൻ നമ്പരിലുള്ള ബൈക്കുകൾ പുറത്തിറക്കി. സുരക്ഷാ ജീവനക്കാരനെയും കയറ്റി കളമശേരി ഭാഗത്ത ലോഡ്ജിന് സമീപമെത്തി. പിന്നീട് ഇയാളെ ഇറക്കി വിടുകയായിരുന്നു. അതേസമയം, സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സ്ഥാപനത്തിലെ ജീവനക്കാർക്ക് ആർക്കെങ്കിലും കവർച്ചക്കാരുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സി.സി. ടി.വി.യിൽ പതിഞ്ഞ കവർച്ചക്കാരുടെ ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആലുവ സി.ഐ സി.എൽ. സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |