ചേർത്തല: തിരുവല്ല സ്വദേശിയെ കാക്കനാട്ട് നിന്ന് തന്ത്റപൂർവം തട്ടിക്കൊണ്ടുവന്ന് ക്വട്ടേഷൻ സംഘത്തിന് കൈമാറി മർദ്ദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് മൂന്നുമുക്ക് വള്ളംവെട്ടിമൂല സുരേഷ് കുമാറിനെയാണ് (കില്ലർ സുരേഷ്, 48) അർത്തുങ്കൽ സി.ഐ പി.ജി. മധുവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. തിരുവല്ല സ്വദേശി അരുൺ കോശിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി വാൻ ചരുംമൂട് മാമ്മൂട്ടിൽ നിന്ന് കണ്ടെത്തി. ജൂൺ 27ന് രാത്രിയായിരുന്നു സംഭവം. അരുൺ കോശിയെ ചേർത്തല തെക്ക് അരീപ്പറമ്പ് ചക്കനാട്ട് എത്തിച്ച് ക്വട്ടേഷൻ സംഘത്തിന് കൈമാറുകയായിരുന്നു. മർദ്ദനത്തിൽ ഇയാളുടെ വാരിയെല്ലിന് അടക്കം പരിക്കേറ്റിരുന്നു. കേസിൽ 12 പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കാക്കാനാട് ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ കെ.ജെ. ജേക്കബ്, ആർ.എൽ. മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സേവ്യർ, ഷാം, സി.പി.ഒ ഗിരീഷ്, അഗസ്റ്റിൻ, വൈശാഖ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |