തിരുവനന്തപുരം: കാലങ്ങളായി മനസിൽ കനലണയാതെ സൂക്ഷിച്ച പ്രതികാരം മദ്യലഹരിയിൽ നുരഞ്ഞു പൊന്തിയപ്പോൾ അരുൺരാജ് സുഹൃത്തുക്കളായ രണ്ടുപേരുടെ ഘാതകനായി. വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മയെ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തതിന്റെ വിരോധമാണ് മാറനല്ലൂർ മൂലക്കോണത്ത് ഇലംപ്ലാവിള തോട്ടരികത്ത് വീട്ടിൽ അരുൺ രാജിനെ (30) ഇരട്ടക്കൊലക്കേസിൽ പ്രതിയാക്കിയത്. അരുൺരാജിന്റെ സുഹൃത്തുക്കളായ മൂലക്കോണം ഇലംപ്ളാവിള വീട്ടിൽ പരേതനായ ക്രിസ് പിന്റെയും വാസന്തിയുടെയും മകൻ സന്തോഷ് (41), മലവിള തടത്തരികത്ത് വീട്ടിൽ പരേതനായ ഗോപിയുടെ മകൻ സജീഷ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ ബന്ധു കൂടിയാണ് അരുൺരാജ്.
അമ്മ മരിച്ചിട്ടും പകയൊടുങ്ങിയില്ല
ചപ്പാത്തി എന്നറിയപ്പെടുന്ന സന്തോഷും പക്രു എന്നറിയപ്പെടുന്ന സജീഷും പാറമട തൊഴിലാളികളും ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. 2008ലെ പൂവച്ചൽ ജയകുമാർ വധക്കേസിലെ പ്രതികൂടിയാണ് സന്തോഷ്. അരുൺരാജ് ഇലക്ട്രിക്, അലങ്കാര പണികൾ ചെയ്യുന്നയാളും. ബന്ധുക്കളായതിനാൽ അരുൺരാജിന്റെ വീടുമായി നിരന്തര സമ്പർക്കമുണ്ടായിരുന്ന സന്തോഷ് വർഷങ്ങൾക്ക് മുമ്പ് എന്തോ പ്രശ്നത്തിൽ അരുണിന്റെ അമ്മയെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബന്ധുക്കൾ ഇടപെട്ട് ഈ പ്രശ്നം പറഞ്ഞുതീർത്തെങ്കിലും അരുൺരാജിന്റെ മനസിൽ സന്തോഷിനെ കാണുമ്പോഴെല്ലാം ഇത് ഒരു നീറുന്ന പ്രശ്നമായി അവശേഷിച്ചു. അമ്മയെ ഉപദ്രവിച്ചതിന്റെയും അസഭ്യം വിളിച്ചതിന്റെയും ദേഷ്യമൊന്നും പ്രകടിപ്പിക്കാതെയായിരുന്നു അരുൺ സന്തോഷുമായി ചങ്ങാത്തം നിലനിറുത്തിയിരുന്നത്. ഏതാനുംവർഷം മുമ്പ് അരുണിന്റെ അമ്മ മരിച്ചെങ്കിലും സന്തോഷിനോടുള്ള പകയും പ്രതികാര ദാഹവും മനസിൽ കനൽ കെടാതെ അവശേഷിച്ചു. സന്തോഷിനോട് എപ്പോഴെങ്കിലും പ്രതികാരം ചെയ്യണമെന്ന് കരുതിയിരുന്ന അരുൺരാജ്, കഴിഞ്ഞ ദിവസം തന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മനസിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തി. അരുൺ രാജിന്റെ വീട്ടിലിരുന്ന് രാത്രി ഒമ്പതുമണി വരെ മദ്യപിച്ച മൂവരും അതിനുശേഷം സന്തോഷിന്റെ വീട്ടിലെത്തിയും മദ്യപാനം തുടർന്നു. സ്വന്തം വീട്ടിൽ നിന്ന് മദ്യപിച്ച് പിരിഞ്ഞെങ്കിലും സന്തോഷിനോട് പ്രതികാരം ചെയ്യണമെന്ന് മനസിൽ ഉറപ്പിച്ച അരുൺ വീണ്ടും മദ്യപിക്കാനെന്ന നിലയിൽ സന്തോഷിന്റെ വീട്ടിലേക്ക് ചെല്ലുകയായിരുന്നു. മൂലക്കോണത്ത് അരുണിന്റെ വീടിനു സമീപം ക്വാറി പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും രണ്ടു ദിവസം മുമ്പ് ജോലി സ്ഥലത്ത് തർക്കമുണ്ടായിരുന്നു. മദ്യപാനത്തിനിടെ ഈ പ്രശ്നങ്ങളെപ്പറ്റി അരുൺ സംസാരിക്കുകയും സന്തോഷുമായി ഇതേചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്തു.
വഴക്കിനിടെ സന്തോഷ് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് അരുൺരാജിന്റെ കഴുത്തിൽ ചേർത്തുവച്ചു. കത്തി തട്ടിമാറ്റിയ അരുൺരാജ് അടുത്തു കിടന്ന ജാക്കി ലിവർ എടുത്ത് അയാളുടെ തലയ്ക്കടിച്ചു. അരുണിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് സജീഷിന് അടിയേറ്റത്. ഇരുവരും ബോധരഹിതരായി വീണതോടെ അരുൺരാജ് അവിടെ നിന്ന് രക്ഷപ്പെട്ടു. സന്തോഷിന്റെ ഭാര്യ മക്കളുമായി അവരുടെ വീട്ടിലേക്ക് പോയിരുന്നതിനാൽ മറ്റാരും ഉണ്ടായിരുന്നില്ല. സജീഷും അരുൺരാജും അവിവാഹിതരാണ്.
ആശംസ നേർന്നും കൊലപാതകം
തുറന്ന് പറഞ്ഞ് അരുൺ
സന്തോഷിനെയും സജീഷിനെയും കൊലപ്പെടുത്തിയശേഷം അവിടെ നിന്ന് രക്ഷപ്പെട്ട അരുൺ രാത്രി തന്നെ സുഹൃത്തുക്കളെ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേരുകയും ചെയ്തു. മദ്യലഹരിയിലായിരുന്നതിനാൽ കൊലപാതക വാർത്ത അവരാരും വിശ്വസിച്ചില്ല. തുടർന്ന് വീട്ടിൽ മടങ്ങിയെത്തി മാതാവിന്റെ കല്ലറയ്ക്ക് മുകളിൽ കയറി അമ്മയെ മർദ്ദിച്ചവനെ താൻ വകവരുത്തിയെന്ന് വിളിച്ച് പറയുകയും സന്തോഷവാനായി പൊട്ടിച്ചിരിക്കുകയും ചെയ്തശേഷമാണ് ഇയാൾ അർദ്ധബോധാവസ്ഥയിൽ ഉറങ്ങാനായി പോയത്. പ്രായമായ തന്റെ ബന്ധുവായ സ്ത്രീയുടെ അടുക്കലെത്തി സംഭവങ്ങൾ വിശദീകരിക്കുകയും ചെയ്തു .
ഇന്നലെ പുലർച്ചെ മദ്യലഹരിയിൽ നിന്ന് മുക്തനായപ്പോഴാണ് താൻ ചെയ്തുപോയ മഹാപരാധം അരുൺ രാജിന് ബോദ്ധ്യമായത്. തുടർന്ന് ഭയന്നുവിറച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു. മദ്യലഹരി മാറിയപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശത്തെ തുടർന്നാണ് ബൈക്കിൽ മാറനല്ലൂർ പൊലീസിൽ കീഴടങ്ങിയത്. അരുൺ കീഴടങ്ങിയ ശേഷം പൊലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് കൊലപാതകം നാട്ടുകാർ അറിയുന്നത്.
റൂറൽ എസ്.പി പി.കെ. മധു, ഡിവൈ.എസ്.പി.മാരായ പ്രശാന്ത് (കാട്ടാക്കട), അനിൽകുമാർ (നെടുമങ്ങാട്), മാറനല്ലൂർ സി.ഐ. രഞ്ജിത്ത്, എസ്.ഐ. അനിൽകുമാർ, വിരലടയാള വിദഗ്ദ്ധർ, നരുവാമൂട് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ അജിത്ത് എന്നിവ രുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊലയ്ക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി അന്വേഷിക്കുമെന്ന് റൂറൽ എസ്.പി.വെളിപ്പെടുത്തി. അരുണിനെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |