വൈക്കം: ചെമ്മനത്തുകരയിൽ മത്സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ച സംഭവത്തിൽ പൊലീസ് ചെമ്മനത്തുകരയിലും സമീപ പ്രദേശങ്ങളിലും നിന്നും കാണാതായവരെക്കുറിച്ച് വിവരശേഖരണമാരംഭിച്ചു. കാണാതായവരെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നതിനൊപ്പം കൊലപാതക സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്. കരിയാറിന്റെ തീരത്തെ വിജനമായ സ്ഥലത്തെ മടൽ കുഴിയിൽ നിന്ന് 300 മീറ്റർ ദൂരത്തിലധികം മാറിയാണ് ഒരു വീടുള്ളത്. ഒരാളെ കൊലപ്പെടുത്തി വള്ളത്തിലോ ബോട്ടിലോ കൊണ്ടുവന്നു പുല്ലും പോളയും വളർന്നു കൂടിയ സ്ഥലത്ത് കുഴിച്ചുമൂടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് പറയുന്നു. രാത്രി മത്സ്യബന്ധനത്തിനു കരിയാറിൽ മൽസ്യതൊഴിലാളികളുമെത്തുന്നതിനാൽ വള്ളത്തിൽ ആരെങ്കിലുമെത്തിയാൽ കാണുന്നവർ സംശയിക്കില്ല. ചെമ്മനത്തുകരയേയും മാരാംവീടിനേയും ബന്ധിപ്പിച്ച് ഇവിടെ കടത്തുണ്ടായിരുന്നതിനാൽ വിജനമായ ഈ സ്ഥലം പ്രദേശവാസികൾക്ക് പുറമെ ഇതുവഴി കടന്നു പോകുന്നവർക്കും പരിചിതമാണ്. 15 വർഷത്തിലധികമായി പുല്ലും പായലും പിടിച്ചു കിടക്കുന്ന മടൽക്കുഴി മൽസ്യകുളത്തിനായി കഴിഞ്ഞ ദിവസമാണ് ശുചീകരിക്കാൻ ആരംഭിച്ചത്. അഞ്ചടിയോളം താഴ്ചയിൽ നിന്ന്തലയോട്ടിക്ക് പുറമെ എട്ടോളം അസ്ഥികഷണങ്ങളും ലഭിച്ചു. മൃതദേഹാവശിഷ്ടം കണ്ടെത്തിയ മടൽക്കുഴിയിലെ ചെളിയും വെള്ളവും പൊലീസ് ശേഖരിച്ചു.ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി.മൃത ദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടം നടത്തുന്നതിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കൂടുതൽ വ്യക്തതയ്ക്കായി ഫോറൻസിക് പരിശോധന നടത്തും. മരണപ്പെട്ടയാൾ സത്രീയോ പുരുഷനോയെന്ന് നിർണയിച്ചു മൃതദേഹത്തിന്റെ കാലപ്പഴക്കം, മരണകാരണം തുടങ്ങിയവ ശാസ്ത്രീയ പരിശോധനയിലൂടെകണ്ടെത്തും. തലയോട്ടിയിലോ അസ്ഥികളിലോ ആളെ അപായപ്പെടുത്തിയ വിധത്തിലുള്ള പൊട്ടലുകളോ മറ്റോയുണ്ടോയെന്നും പരിശോധിക്കും. ഡി.എൻ.എ പരിശോധനയിലൂടെ മൃതദേഹാവശിഷ്ടത്തിന്റെ പഴക്കം നിർണയിച്ചാൽ ആ കാലയളവിൽ പ്രദേശത്ത് നിന്നു കാണാതായവരെക്കുറിച്ചും അന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത നീക്കാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വൈക്കം ഡിവൈ.എസ്.പി എ.ജെ.തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |