ഊർങ്ങാട്ടിരി : ഊർങ്ങാട്ടിരി വെറ്റിലപ്പാറ ചൈനങ്ങാട് സ്വദേശികളായ പൂളക്കൽ ഹസ്സൻകുട്ടി-ഖദീജ ദമ്പതികളുടെ ഇളയമകൻ മുഹമ്മദ് സൗഹാന്(15) വേണ്ടിയുള്ള തെരച്ചിൽ പരാജയം. നാലുദിവസം തുടർച്ചയായി മലയുടെ ഭാഗങ്ങളിലും ഉൾക്കാടുകളിലും പൊലീസും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.മലമ്പ്രദേശമായതിനാൽ കുട്ടി വഴിതെറ്റി കാട്ടിൽ അകപ്പെട്ടുകാണുമെന്ന സംശയത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായതായി വീട്ടുകാർ പറയുന്നത്. അന്നേദിവസം പ്രാഥമിക തെരച്ചിൽ നടത്തി വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് സന്നദ്ധ പ്രവർത്തകരും പൊലീസും നാട്ടുകാരും മലയുടെ ഭാഗങ്ങളിലും കാടുകളിലും തെരച്ചിൽ നടത്തി. ഡോഗ്സ് സ്ക്വാഡും പ്രദേശത്തെത്തി തെരച്ചിൽ നടത്തിയിരുന്നു. റബ്ബർ തോട്ടത്തിൽ കുരങ്ങനെ കല്ലെറിയുന്നത് കണ്ടവരുണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ ഇത്രയും ദിവസം തെരഞ്ഞിട്ടും യാതൊരു വിവരവും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാരുടെയും അയൽവാസികളുടെയുമെല്ലാം മൊഴിയെടുത്ത് അന്വേഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മറ്റു സാദ്ധ്യതകളും അന്വേഷിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |