കാസർകോട്: ലേറ്റസ്റ്റ് സായാഹ്ന ദിനപത്രം പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ അർദ്ധരാത്രിയോടെ ഉണ്ടായ ബോംബാക്രമണത്തിൽ വീടിന്റെ മുൻഭാഗത്തെ ജനൽ ഗ്ലാസുകൾ തകരുകയും കെട്ടിടത്തിന് പോറലുകൾ ഏൽക്കുകയും ചെയ്തിട്ടുണ്ട്. ബോംബേറ് നടക്കുമ്പോൾ അരവിന്ദൻ മാണിക്കോത്ത് വീടിന് തൊട്ടു മുന്നിലെ റോഡരികിലെ പത്രമോഫീസിൽ ആയിരുന്നു. വീട്ടിൽ സംഭവസമയത്ത് ഭാര്യ രുക്മിണിയും മകനും മാത്രമാണുണ്ടായിരുന്നത്.
കറുത്ത വേഷം ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിന് നേരെ ബോംബെറിഞ്ഞത് എന്നാണ് പറയുന്നത്. ബോംബെറിഞ്ഞ ശേഷം മടങ്ങിയ ബൈക്ക് യാത്രക്കാരെ പത്രം ഓഫീസിനുമുന്നിൽ നിൽക്കുകയായിരുന്ന താൻ കണ്ടിരുന്നതായി അരവിന്ദൻ മാണിക്കോത്ത് ഫ്ലാഷിനോട് പറഞ്ഞു. പത്രം ഓഫീസിലെ സി.സി.ടി.വി. ദൃശ്യത്തിലും ബൈക്ക് യാത്രക്കാരുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. അരവിന്ദൻ മാണിക്കോത്തിന്റെ പരാതിപ്രകാരം ഹോസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ, ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ രാത്രി തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു. വിരലടയാള വിദഗ്ദ്ധരും കാസർകോട്ടുനിന്ന് ഡോഗ് സ്ക്വാഡും രാവിലെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു. പത്രവാർത്തയുടെ പേരിൽ നേരത്തെ വിവിധ തവണകളായി വധശ്രമം നേരിട്ട ആളാണ് അരവിന്ദൻ മാണിക്കോത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |