രാജി വേണ്ടിവരുമെന്ന് ആശങ്ക
തൃക്കാക്കര: പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന് സ്ഥാനം ഒഴിയേണ്ടിവന്നാൽ പകരം ആരാകും, ചർച്ചകൾ അണിയറയിൽ ആരംഭിച്ചു. വിജിലൻസ് കേസെടുത്താൽ അജിതക്ക് സ്ഥാനം ഒഴിയേണ്ടിവരുമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.
നിയുക്തഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെ.എക്സ് സേവ്യർ എന്നിവരുൾപ്പെട്ട അന്വേഷണ കമ്മിഷൻ അജിത തങ്കപ്പന് ക്ലീൻ ചീറ്റ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചതുപോലെ ചെയർപേഴ്സന്റെ മുറിയിൽ നിന്ന് ഭരണ -പ്രതിപക്ഷ കൗൺസിലർമാർ കവറുമായി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കോൺഗ്രസ് നേതാവും ആരോഗ്യ സ്റ്റാഡിംഗ് കമ്മറ്റി ചെയർമാനുമായ റാഷിദ് ഉള്ളംപളളിയുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. ഭരണപക്ഷ കൗൺസിലർമാരായ വി.ഡി സുരേഷ്, രാധാമണി പിളള എന്നിവർ ചെയർപേഴ്സൻ പണം കൊടുക്കുനത് കണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു.
വിജിലൻസ് അന്വേഷണം ശക്തമായ സാഹചര്യത്തിൽ പി.ടി തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കൾ പങ്കെടുക്കും. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം ചെയർപേഴ്സനെതിരെ പരസ്യ നിലപാടെടുത്ത കൗൺസിലർമാർക്ക് കടിഞ്ഞാണിടുകയും ലക്ഷ്യമാണ്.
കവറുമായി ചെയർപേഴ്സന്റെ ക്യാബിനിൽ നിന്നും പുറത്തിറങ്ങുന്ന കൗൺസിലർമാരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് വിജിലൻസ്. ഭരണപക്ഷത്തെ ഒരുവിഭാഗവും പ്രതിപക്ഷ കൗൺസിലർമാരും നിലപാട് ആവർത്തിച്ചാൽ അജിത തങ്കപ്പനെതിരെ കേസ് എടുക്കേണ്ടിവരും.
കോൺഗ്രസിലെ ധാരണയനുസരിച്ച് രണ്ടര വർഷം ഐ ഗ്രൂപ്പിനാണ് ചെയർമാൻ സ്ഥാനം. സഹകരണ റോഡ് ഡിവിഷൻ കൗൺസിലറും ഐ ഗ്രൂപ്പിലെ അഡ്വ. ലാലി ജോഫിൻ, ടി.വി സെന്റർ വാർഡിലെ അഡ്വ.ഷീന ഉമ്മർ എന്നിവരാണ് പരിഗണനയിൽ. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ സംരക്ഷിക്കില്ലെന്ന് വി.ഡി സതീശൻ, പി.ടി തോമസ് എന്നിവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |