പരവൂർ: പരവൂർ തെക്കുംഭാഗം ബീച്ചിൽ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തിൽ പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 3.30നായിരുന്നു സംഭവം. എഴുകോൺ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതിൽ ഷംല (44), മകൻ സാലു (23) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽപോയി തിരികെ മടങ്ങി വരുമ്പോൾ ഭക്ഷണം കഴിക്കാനാണ് തെക്കുംഭാഗം ബീച്ചിലെ റോഡരികിൽ വാഹനം നിറുത്തിയത്. ഈ സമയം ഒരാളെത്തി ഇവർക്ക് നേരെ അസഭ്യം പറഞ്ഞു. തുടർന്ന് കമ്പിവടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു.
വാഹനത്തിൽ നിന്ന് മകൻ സാലു പുറത്തിറങ്ങിയപ്പോൾ മകനെയും കമ്പിവടി കൊണ്ട് മർദിച്ചു. തടയാനെത്തിയ ഷംലയെയും ആക്രമിച്ചു. മർദനത്തിൽ ഷംലയുടെ കൈകൾക്കും മുതുകിനും സാരമായി പരിക്കേറ്റു. അതുവഴി പോയവർ സംഭവം കണ്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്നും ഷംല പറയുന്നു. തുടർന്ന് ഇവർ വിവരം പരവൂർ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. ഷംലയും സാലുവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |