സ്വർണവും പണവും കൈക്കലാക്കിയശേഷം ബന്ദിയാക്കി
തിരുവനന്തപുരം: ആഭരണങ്ങളും പണവും തട്ടിയെടുത്തശേഷം രണ്ടാം ഭർത്താവ് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി. വർക്കല പേഴുവിള സ്വദേശിനിയായ യുവതിയാണ് രണ്ടാം ഭർത്താവായ മിമിക്രി ആർട്ടിസ്റ്റിനെതിരെ വർക്കല ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. ജൂലായിലാണ് യുവതിയും യുവാവും വിവാഹതിരായത്. രണ്ട് പേരുടെയും രണ്ടാം വിവാഹമായിരുന്നു. ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ വിവാഹത്തിന് ശേഷം 40 പവൻ ആഭരണങ്ങളും അരലക്ഷം രൂപയും കൈക്കലാക്കിയ സുശീലൻ മാനസികവും ശാരീരികവുമായി ക്രൂരപീഡനങ്ങൾക്കിരയാക്കിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
ഒരാഴ്ച മുമ്പ് തന്റെ 12 വയസുള്ള മകളെ തെറ്റായ രീതിയിൽ കടന്നുപിടിക്കുന്നത് യുവതി നേരിൽ കണ്ടതായും ഇത് ചോദ്യം ചെയ്തതിന് യുവതിയെ മുറിയിൽ പൂട്ടിയിടുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് യുവതി ആരോപിച്ചു. പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ കഴിഞ്ഞ ദിവസവും രണ്ടാം ഭർത്താവ് തന്നെ ക്രൂരമായി ഉപദ്രവിച്ചതായി യുവതി റേഞ്ച് ഐ.ജിയ്ക്ക് നൽകിയ പരാതിയിൽ വെളിപ്പെടുത്തുന്നു. വർക്കല പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ടാം ഭർത്താവിന് അനുകൂലമായ സമീപനമാണ് ഉണ്ടാകുന്നതെന്നും ഇവർ പരാതിയിൽ ആരോപിച്ചു. തന്നെ ശാരീരികമായി ഉപദ്രവിച്ച ശേഷം താലി മാല പൊട്ടിച്ചെടുത്തതായും യുവതി പരാതിയിൽ ആരോപിച്ചിട്ടുണ്ട്. നെഞ്ചിൽ ഇടിയേറ്റ് ശ്വാസതടസം അനുഭവപ്പെട്ട യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |