ബിനോയി സംസ്ഥാനം വിട്ടതായി സൂചന
അടിമാലി: അയൽവാസിയുടെ അടുക്കളയിലെ അടുപ്പിന് താഴെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. മൂന്നാഴ്ച മുമ്പ് കാണാതായ കാമാക്ഷി താമഠത്തിൽ സിന്ധുവിന്റെ (45) മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇടുക്കി തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി. സിന്ധുവിനൊപ്പം താമസിച്ചിരുന്ന അയൽവാസിയായ മണിക്കുന്നേൽ ബിനോയിക്കായി (50) പൊലീസ് തിരച്ചിൽ ശക്തമാക്കി. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായിട്ടാണ് സൂചന.
25 ദിവസം മുമ്പാണ് സിന്ധുവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം നടത്തുന്നതിനിടെ ബിനോയിയെയും കാണാതായി. ഭർത്താവുമായി പിണങ്ങി പണിക്കൻകുടിയിലെ വാടകവീട്ടിലായിരുന്നു ആദ്യം സിന്ധു താമസിച്ചിരുന്നത്. പിന്നീട് ബിനോയിയുമായി അടുപ്പത്തിലാവുകയും ഇയാളുടെ വീട്ടിൽ ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. അടുത്തിടെ ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കും ഉണ്ടായിരുന്നു. സിന്ധുവിനെ ബിനോയ് നിരന്തരം മർദ്ദിച്ചിരുന്നു. അവരെ കാണാതായതിന് ശേഷം ബിനോയിയുടെ പെരുമാറ്റത്തിലും സംസാരത്തിലും വ്യത്യാസമുണ്ടായി. ഇതോടെയാണ് സിന്ധുവിന്റെ അമ്മ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയത്. എന്നാൽ, പൊലീസ് അന്വേഷണം കാര്യമായി നടക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളാണ് ബിനോയിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും പുതിയതായി പണി നടന്നതായി കണ്ടെത്തിയതും. തുടർന്ന് അടുപ്പിന്റെ അടി കുഴിച്ചുനോക്കിയപ്പോൾ സ്ത്രീയുടെ കൈ കണ്ടു. തുടർന്ന് ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിക്കുകയും സംശയത്തിന്റെ അടിസ്ഥാനത്തിൽ ബിനോയിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ബിനോയിയുടെ വീട്ടിൽ അടുക്കളയിൽ നിർമ്മാണം നടത്തിയിട്ടുണ്ടെന്ന് സിന്ധുവിന്റെ ഇളയ മകൻ പൊലീസിന് മൊഴി നൽകിയെങ്കിലും ഇവിടം വേണ്ട രീതിയിൽ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടമ്മയുടെ മൃതദേഹം പലതവണ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് കുഴിച്ചുമൂടിയിരുന്നത്. പൊലീസ് നായ് എത്തിയാൽ മണം പിടിക്കാതിരിക്കാൻ മുളകുപൊടി വിതറിയിരുന്നു. കൂടാതെ അടുപ്പിൽ തീ കത്തിക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസം തീ കത്തിച്ചതോടെ അടുപ്പും പരിസരവും പുകയും ചാരവും പിടിച്ചതിനാൽ ഒറ്റനോട്ടത്തിൽ ഒരു സംശയവും തോന്നിയിരുന്നില്ല. പൊലീസ് നായ് അടുക്കയിൽ കയറിയെങ്കിലും ഓടിപ്പോവുകയായിരുന്നു.
കൃത്യത്തിൽ
ആസൂത്രണം വ്യക്തം
ബിനോയി കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു. കഴിഞ്ഞ മാസം 11, 12, തീയതികളിലായാണ് കൃത്യം പൂർത്തിയാക്കിയത്. കൊലപാതകത്തിന് മുമ്പ് കൃത്യമായ ആശൂത്രണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സിന്ധുവിന്റെ മകനെ ബിനോയി ബന്ധുവീട്ടിൽ എത്തിക്കുകയും ചെയ്തു. ആഗസ്റ്റ് 10 മുതൽ 13 വരെ ഇളയ മകൻ അവിടെയായിരുന്നു. 11ന് സിന്ധു തന്റെ മകളെ വിളിച്ച് ബിനോയിയുടെ ഉപദ്രവം സംബന്ധിച്ച് കണ്ണീരോടെ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് കൊല നടത്തിയത്. ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവേൽ പോൾ, വെള്ളത്തൂവൽ സി.ഐ ആർ. കുമാർ, എസ്.ഐ മാരായ രാജേഷ് കുമാർ, സജി.എൻ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |