തിരുവനന്തപുരം : സംസ്ഥാനത്ത് ജയിൽ ചാട്ടം സാധാരണ സംഭവമായിട്ടും ജയിൽവകുപ്പിന് ഒരുകൂസലില്ല. കൊലപാതകം, കവർച്ച, സ്ത്രീപീഡനം തുടങ്ങിയ കൊടിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും വിചാരണ തടവുകാരുമായ കൊടും ക്രിമിനലുകളുടെ തടവുചാട്ടങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായിട്ടാണ് ജയിൽ അധികാരികൾ വിലയിരുത്തുന്നത്. ജയിലുകളുടെ പോരായ്മകളെയും സുരക്ഷാ സംവിധാനത്തിലെ പിഴവുകളെയും അംഗീകരിക്കാൻ കൂട്ടാക്കാത്ത ജയിൽ മേധാവികൾ, ജയിൽജീവനക്കാരുടെ നോട്ടക്കുറവും ഉത്തരവാദിത്ത മില്ലായ്മയുമായി സംഭവങ്ങളെ ലഘൂകരിച്ച് കാണാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരെ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ കൊലപാതകക്കേസിലെ പ്രതി ജാഹിർ രക്ഷപ്പെട്ടതും സുരക്ഷാചുമതലയുണ്ടായിരുന്ന അസി. പ്രിസൺ ഓഫീസറുടെ അനാസ്ഥയായിട്ടാണ് ജയിൽ വകുപ്പിന്റെ വിലയിരുത്തൽ. അസി. പ്രിസൺ ഓഫീസറുടെ സസ്പെൻഷനോടെ ജയിലിന്റെ പരാധീനതകളും പോരായ്മകളുംമറച്ചുവയ്ക്കുമ്പോൾ ഭാവിയിലും ഇത്തരം സംഭവങ്ങളിൽ ജയിൽ ജീവനക്കാരാകും ശിക്ഷണ നടപടികൾക്ക് വിധേയരാകുക.
പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ഇന്നലെ രക്ഷപ്പെട്ട കൊലക്കേസ് പ്രതി ഉൾപ്പെടെ ഈ വർഷം ഇതുവരെ ജയിൽ, സി.എഫ്.എൽ.ടി.സി, ആശുപത്രി എന്നിവിടങ്ങളിൽ നിന്നായി അഞ്ചുപേരാണ് കടന്നു കളഞ്ഞത് . ഇതിൽ ഒരാളെപ്പോലും കണ്ടെത്താൻ പൊലീസിനോ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സെല്ലിൽ നിന്ന് ചാടിപ്പോയത് ഒരാൾ മാത്രമാണ്. യു.പി സ്വദേശിയും മോഷണക്കേസ് പ്രതിയുമായ അജയ്ബാബുവാണ് കൊവിഡ് ഒന്നാംഘട്ട വ്യാപന സമയത്ത് കണ്ണൂർ സെൻട്രൽ ജയിലിലെ ക്വാറന്റൈൻ സെല്ലിലെ വെന്റിലേഷൻ ഇളക്കിമാറ്റി ജയിലിൽ നിന്ന് ചാടിപ്പോയത്.
ജയിൽവളപ്പിൽ നിന്ന് പുറത്തിറങ്ങി റെയിൽവേ ട്രാക്കിലൂടെ കിലോമീറ്ററുകൾ താണ്ടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസിന് പിടികൂടാനായി. ജയിലിലെ കൃഷിപ്പണിക്കിടയിലോ, മറ്റു പുറംജോലിക്കിടയിലോ ആയിരുന്നു മറ്റ് പ്രതികളെല്ലാം രക്ഷപ്പെട്ടത്.
ജയിൽചാട്ടം പൊലീസിന്
റിപ്പോർട്ട് ചെയ്താൽ...
പൊലീസാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിന് കേസെടുക്കുന്നതും അന്വേഷിക്കുന്നതും. പ്രതി രക്ഷപ്പെട്ടതിൽ ജയിൽ ജീവനക്കാരുടെ വീഴ്ചകളോ ജയിലിലെ പോരായ്മകളോ ഉണ്ടെങ്കിൽ അക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് ജയിൽ വകുപ്പിന്റെ ഉത്തരവാദിത്വം. രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ ഇപ്പോഴും അന്വേഷണം നടന്നുവരികയാണ്. കൊവിഡും ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമുൾപ്പെടെ പൊലീസിന്റെ കൃത്യാന്തര ബാഹുല്യങ്ങൾ ചില കേസുകളിലെ അന്വേഷണത്തിൽ കാലതാമസത്തിനിടയാക്കിയിട്ടുണ്ട്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളെ അന്വേഷിച്ച് കണ്ടെത്തുമെന്ന കാര്യം തീർച്ചയാണ്. ജയിൽ ജീവനക്കാരുടെ അശ്രദ്ധയും നിരുത്തരവാദിത്വവും കാരണമുണ്ടാകുന്ന സംഭവങ്ങളിൽ അവർക്കെതിരെ കർശനമായ അച്ചടക്ക ശിക്ഷണ നടപടികൾ കൈക്കൊള്ളും.
ഡി.ഐ.ജി, ജയിൽ
ആ 29 പേർ എവിടെ
കഴിഞ്ഞ ഒന്നര വർഷത്തിനിടെ സംസ്ഥാനത്തെ ജയിലുകളിൽ നിന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നുമായി ചാടിപ്പോയത് 29 തടവുകാരാണ്. ഇതിൽ ഒരു ഡസനോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർ എവിടെയാണെന്നത് അജ്ഞാതമായി തന്നെ തുടരുന്നു. കൊവിഡ് മഹാമാരി രൂക്ഷമായിരുന്ന കഴിഞ്ഞവർഷം രണ്ട് ഡസനോളം തടവുകാരാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ജയിൽ വകുപ്പിന്റെ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നും ജയിലുകളിൽ നിന്നുമായി പലപ്പോഴായി രക്ഷപ്പെട്ടത്. ഇതിൽ 17 പേർ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് (സി.എഫ്.എൽ.ടി.സി) മുങ്ങിയത്. ഇതിൽ അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. ജയിലിൽനിന്ന് നേരിട്ടു രക്ഷപ്പെട്ടത് ഏഴുപേരും. ഇതിൽ അഞ്ചുപേരെ ദിവസങ്ങൾ കഴിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നായി പൊലീസും ജയിൽ വകുപ്പും ചേർന്ന് പിടികൂടി.
ഒളിവിൽ കൊലക്കേസ് പ്രതി
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ആര്യ കൊലക്കേസ് പ്രതി രാജേഷും മറ്റൊരു കൊലക്കേസ് പ്രതി ശ്രീനിവാസനുമാണ് നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നത്. ഇതിൽ ശ്രീനിവാസനെ തിരുപ്പൂരിൽനിന്ന് പിടികൂടിയെങ്കിലും രാജേഷ് ഇപ്പോഴും ഒളിവിലാണ്. പൂജപ്പുര സെൻട്രൽ ജയിലിൽ 2020ലെ തിരുവോണ ദിവസവും ജയിൽചാടിയ പ്രതിയെ ഇപ്പോഴും പിടികൂടാനായിട്ടില്ല. കന്നുകാലികളെ നോക്കുന്നതിനിടെയാണ് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |