അടൂർ : 4.300 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനിൽ സുമേഷ് (43), കോട്ടയം വെള്ളൂർ ഇരുമ്പയം ഇഞ്ചിക്കാലായിൽ ജോബിൻ (26) എന്നിവരെയാണ് ഇന്നലെ രാവിലെ 10.45 ഒാടെ അടൂർ കെ. എസ്. ആർ. ടി. സി സ്റ്റാൻഡിൽ വെച്ച് ജില്ലാ പൊലീസ് ആന്റീ നർക്കോട്ടിക് സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ് . കെ. എസ്. ആർ. ടി. സിയുടെ കൊല്ലം - പത്തനംതിട്ട വേണാട് ബസിൽ പത്തനംതിട്ടയ്ക്ക് ടിക്കറ്റ് എടുത്ത ഇരുവരും അടൂരിൽ ഇറങ്ങുകയായിരുന്നു. ഇവിടെനിന്ന് തിരുവല്ലയിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുന്നതിനിടയിലാണ് ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ. എസ്. പി പി. ആർ. പ്രദീപ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലാതലത്തിലുള്ള ഡാൻസാഫ് ടീം എസ്. ഐ വിത്സണിന്റെ നേതൃത്വത്തിലുള്ള സംഘംഇവരെ തടഞ്ഞുവച്ചു. അടൂർ പൊലീസ് ഇൻസ്പെക്ടർ ടി. ഡി. പ്രജീഷ്, എസ്. ഐമാരായ വിമൽ രംഗനാഥൻ, സുരേന്ദ്രൻപിള്ള, അജികുമാർ, എ.എസ്. ഐ രഘു, സി. പി. ഒമാരായ ജയരാജ്, രാജ്കുമാർ, സനൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. തമിഴ്നാട് കമ്പത്തുനിന്ന് വാങ്ങിയ കഞ്ചാവുമായി മധുരയിൽ എത്തിയ പ്രതികൾ ട്രെയിൻമാർഗമാണ് കൊല്ലത്ത് എത്തിയത്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി എത്തിക്കാനുള്ള കഞ്ചാവ് തിരുവല്ലയിലുള്ള രണ്ടുപേർക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് കടത്തിവരുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇപ്പോൾ എറണാകുളത്ത് താമസിക്കുന്ന സുമേഷ് കോഴിക്കോട് താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരുകൊലപാതകകേസിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |