ഒന്നേകാൽ ലക്ഷത്തിലേറെ രൂപ കവർന്നു
നെടുമങ്ങാട്: ആരോഗ്യ പ്രവർത്തകരായ ദമ്പതിമാരുടെ വീട് കുത്തിത്തുറന്ന് മോഷണം. കരകുളം പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണന്റെയും ഭാര്യ നെടുമങ്ങാട് ജില്ലാ ആശുപത്രി നഴ്‌സ് ഷീലയുടെയും വീടായ കരുപ്പൂര് ഇരുമരം പോസ്റ്റ് ഓഫീസിനു സമീപം കൃഷ്ണാലയത്തിലാണ് മോഷണം നടന്നത്. 1,26,500 രൂപ നഷ്ടപ്പെട്ടതായി ഇവർ പൊലീസിന് മൊഴിനൽകി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ബന്ധുവിന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച ഉച്ചയോടെ മക്കൾക്കൊപ്പം പാരിപ്പള്ളിയിൽ പോയ ഉണ്ണിക്കൃഷ്ണനും ഭാര്യയും ഞായറാഴ്ച വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷം വീടിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കിടപ്പുമുറിയിലെ കബോർഡുകൾ തകർത്തനിലയിലും അലമാരയിൽ അടുക്കി വച്ചിരുന്ന തുണികൾ തറയിൽ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. ബാങ്കിൽ വച്ചിട്ടുള്ള സ്വർണപ്പണയത്തിന്റെ കാശാണ് മോഷ്ടിച്ചതെന്നും ബാക്കിയുണ്ടായിരുന്ന ആഭരണങ്ങൾ കൈയിൽ കരുതിയത് രക്ഷയായെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വലിയമല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |